عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നോമ്പുകാരനായിരിക്കെ ഭാര്യാ-ഭര്‍തൃ ബന്ധത്തിലെര്‍പ്പെട്ടാല്‍
190 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: ((بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ صلى الله عليه وسلم إذْ جَاءَهُ رَجُلٌ. فَقَالَ: يَا رَسُولَ اللَّهِ، هَلَكْتُ. قَالَ: مَا
أَهْلَكَكَ؟ قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ - وَفِي
رِوَايَةٍ: أَصَبْتُ أَهْلِي فِي رَمَضَانَ - فَقَالَ رَسُولُ اللَّهِ صلى الله
عليه وسلم: هَلْ تَجِدُ رَقَبَةً تُعْتِقُهَا؟ قَالَ: لا. قَالَ: فَهَلْ
تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ؟ قَالَ: لا. قَالَ: فَهَلْ
تَجِدُ إطْعَامَ سِتِّينَ مِسْكِيناً؟ قَالَ: لا. قَالَ: فَمَكَثَ النَّبِيُّ صلى الله عليه وسلم فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ صلى الله
عليه وسلم بِعَرَقٍ فِيهِ تَمْرٌ -وَالْعَرَقُ: الْمِكْتَلُ - قَالَ: أَيْنَ
السَّائِلُ؟ قَالَ: أَنَا. قَالَ: خُذْ هَذَا، فَتَصَدَّقَ بِهِ. فَقَالَ
الرَّجُلُ: عَلَى أَفْقَرَ مِنِّي: يَا رَسُولَ اللَّهِ؟ فَوَاَللَّهِ مَا بَيْنَ
لابَتَيْهَا - يُرِيدُ الْحَرَّتَيْنِ - أَهْلُ بَيْتٍ أَفْقَرَ مِنْ أَهْلِ
بَيْتِي. فَضَحِكَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى بَدَتْ
أَنْيَابُهُ. ثُمَّ قَالَ: أَطْعِمْهُ أَهْلَكَ)) .
അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: ഞങ്ങള്‍ നബി صلى الله عليه وسلم യുടെ അടുത്തു ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവിടെ വന്ന് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, ഞാന്‍ നശിച്ചുപോയി!" നബി صلى الله عليه وسلم ചോദിച്ചു: "എന്താണ് നിന്നെ നശിപ്പിച്ചത്?" അദ്ദേഹം പറഞ്ഞു: "ഞാന്‍ നോമ്പുകാരനായിരിക്കെ (റമദാനില്‍) എന്‍റെ പത്നിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു." അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ചോദിച്ചു: "മോചിപ്പിക്കാന്‍ നിന്‍റെ പക്കല്‍ ഒരു അടിമയുണ്ടോ?" അദ്ദേഹം പറഞ്ഞു: "ഇല്ല." നബി صلى الله عليه وسلم ചോദിച്ചു: "തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് നോല്‍ക്കാന്‍ നിനക്ക് സാധിക്കുമോ?" അദ്ദേഹം പറഞ്ഞു: "ഇല്ല." നബി صلى الله عليه وسلم ചോദിച്ചു: "അറുപത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ നിന്‍റെ പക്കല്‍ വല്ലതുമുണ്ടോ?" അദ്ദേഹം പറഞ്ഞു: "ഇല്ല."
അങ്ങനെ നബി صلى الله عليه وسلم അല്പനേരം നിശബ്ദനായി ഇരുന്നു. ആ സമയത്ത് ഈത്തപ്പഴം നിറഞ്ഞ ഒരു 'അറഖ്' (നാരുകൊണ്ടുണ്ടാക്കിയ വലിയ കുട്ട) നബി صلى الله عليه وسلم യുടെ അടുത്തു കൊണ്ടുവരപ്പെട്ടു. നബി صلى الله عليه وسلم ചോദിച്ചു: "ചോദ്യകര്‍ത്താവ് എവിടെ?" അദ്ദേഹം പറഞ്ഞു: "ഞാനിതാ ഇവിടെയുണ്ട്." നബി صلى الله عليه وسلم പറഞ്ഞു: "ഇത് വാങ്ങി ദാനം ചെയ്യുക." അപ്പോള്‍ ആ മനുഷ്യൻ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, എന്നേക്കാള്‍ ദരിദ്രരായവര്‍ക്കാണോ ഞാന്‍ ഇത് നല്‍കേണ്ടത്? അല്ലാഹുവാണെ സത്യം, മദീനയിലെ രണ്ട് കരിങ്കല്‍ കുന്നുകള്‍ക്കിടയില്‍ എന്‍റെ കുടുംബത്തേക്കാള്‍ ദരിദ്രരായ മറ്റൊരു കുടുംബവുമില്ല." ഇത് കേട്ടപ്പോള്‍ നബി صلى الله عليه وسلم തന്‍റെ പല്ലുകള്‍ പുറത്തുകാണുംവിധം ചിരിച്ചു. എന്നിട്ട് പറഞ്ഞു: "എങ്കില്‍ ഇത് നിന്‍റെ കുടുംബത്തിന് തന്നെ ഭക്ഷിപ്പിക്കുക."
وقعت على امرأتي: ഞാൻ പത്നിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
عرق: ഈന്തപ്പനയോല കൊണ്ട് നിർമ്മിച്ച വലിയ കുട്ട. ഇതിൽ ഏകദേശം 15 സ്വാഅ് (ഏകദേശം 30-45 കിലോ) ഈത്തപ്പഴം കൊള്ളും.
لابتيها: കറുത്ത കല്ലുകൾ നിറഞ്ഞ പ്രദേശം. മദീന നഗരത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കരിങ്കൽ കുന്നുകളെയാണ് (കിഴക്കും പടിഞ്ഞാറുമുള്ള ഹര്‍റകൾ) ഇതിലൂടെ ഉദ്ദേശിക്കുന്നത്.
വിവരണം
റമദാൻ അതിമഹത്തായ മാസമാണ്. ബുദ്ധിയുറച്ച, പ്രായപൂർത്തിയായ, ശാരീരിക ശേഷിയുള്ള ഏതൊരു മുസ്‌ലിമിനും ആ മാസത്തിലെ നോമ്പ് നിർബന്ധമാണ്. എന്നാൽ മനഃപൂർവ്വം നോമ്പ് മുറിക്കുന്നവർക്ക് ഇസ്‌ലാം കർശനമായ വിധി നിശ്ചയിച്ചിട്ടുണ്ട്. റമദാൻ പകൽസമയത്ത് പത്നിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരാൾക്കുള്ള പ്രായശ്ചിത്തമാണ് ഈ ഹദീസിലൂടെ അബൂഹുറൈറ رضي الله عنه വിവരിക്കുന്നത്.
ഒരാൾ ആകുലതയോടെ നബി صلى الله عليه وسلم യുടെ അടുത്തെത്തി പറഞ്ഞു: "ഞാൻ നശിച്ചുപോയി!". താൻ നശിക്കാൻ കാരണമാകുന്ന അത്ര വലിയ തെറ്റ് ചെയ്തു എന്ന ബോധ്യമാണ് അയാളെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചത്. റമദാൻ പകൽസമയത്ത് നോമ്പുകാരനായിരിക്കെ പത്നിയുമായി ബന്ധപ്പെട്ടു എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സങ്കടം.
ഉടൻ തന്നെ നബി صلى الله عليه وسلم പരിഹാരമായി താഴെ പറയുന്ന ക്രമത്തിലുള്ള കാര്യങ്ങൾ നിർദ്ദേശിച്ചു:
അടിമയെ മോചിപ്പിക്കുക: എന്നാൽ തനിക്ക് അതിന് സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
തുടർച്ചയായ രണ്ട് മാസത്തെ നോമ്പ് നോല്‍ക്കുക: ഒരു ദിവസം പോലും ഇടവേളയില്ലാതെ തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് നോൽക്കാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോഴും അദ്ദേഹം തന്‍റെ അശക്തി പ്രകടിപ്പിച്ചു.
അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകുക: അതിനും തന്‍റെ പക്കൽ സാമ്പത്തിക കഴിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് കാര്യങ്ങളിലും താൻ അശക്തനാണെന്നും കടുത്ത ദാരിദ്ര്യത്തിലാണ് തന്‍റെ കുടുംബമെന്നും അദ്ദേഹം ബോധിപ്പിച്ചു.
അതുകേട്ടപ്പോൾ അല്പനേരം അവിടെ ഇരിക്കാൻ നബി صلى الله عليه وسلم ആവശ്യപ്പെട്ടു. ആ വ്യക്തിക്ക് അല്ലാഹുവിൽ നിന്നുള്ള എന്തെങ്കിലും ഇളവ് ലഭിക്കാനോ അല്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ വല്ലതും വന്നുചേരാനോ വേണ്ടിയാണ് നബി صلى الله عليه وسلم കാത്തിരുന്നത്. ആ സമയത്താണ് ഏകദേശം 15 സ്വാഅ് (30 കിലോയോളം) ഈത്തപ്പഴം അടങ്ങുന്ന ഒരു വലിയ കുട്ട അവിടെ കൊണ്ടുവരപ്പെട്ടത്. നബി صلى الله عليه وسلم അത് ആ മനുഷ്യന് നൽകിക്കൊണ്ട് പറഞ്ഞു: "ഇത് കൊണ്ടുപോയി ദരിദ്രർക്ക് ധർമ്മം ചെയ്യുക."
അപ്പോഴാണ് ആ മനുഷ്യന്‍റെ ദാരിദ്ര്യം അറിയിക്കുന്ന മറുപടി വന്നത്: "അല്ലാഹുവിന്‍റെ റസൂലേ, എന്നേക്കാൾ പാവപ്പെട്ടവർക്കാണോ ഞാൻ ഇത് നൽകേണ്ടത്? മദീനയിലെ രണ്ട് കരിങ്കൽ കുന്നുകൾക്കിടയിൽ എന്‍റെ കുടുംബത്തേക്കാൾ ദരിദ്രരായ മറ്റാരുമില്ല!"
താൻ ചെയ്ത തെറ്റിൽ ഭയപ്പെട്ട് വന്ന മനുഷ്യൻ, ഇളവ് ലഭിച്ചപ്പോൾ ആ കഫാറ (പ്രായശ്ചിത്തം) തന്നെ തന്‍റെ ദാരിദ്ര്യം മാറ്റാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് കണ്ട് നബി صلى الله عليه وسلم അതിശയിച്ചു ചിരിച്ചു. നബി صلى الله عليه وسلم യുടെ പല്ലുകള്‍ പുറത്തുകാണും വിധം ചിരിക്കാൻ കാരണം ആ മനുഷ്യന്‍റെ സംസാരത്തിലെ നിഷ്കളങ്കതയും ആവശ്യവും കണ്ടപ്പോഴാണ്. ഒടുവിൽ നബി صلى الله عليه وسلم പറഞ്ഞു: "എങ്കിൽ ഇത് നിന്‍റെ കുടുംബത്തിന് തന്നെ ഭക്ഷിപ്പിക്കുക."
റമദാനിലെ പകല്‍ സമയത്ത് അല്ലെങ്കില്‍ നോമ്പുകാരനായിരിക്കെ ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പ്രായശ്ചിത്തം ഈ ഹദീസില്‍ പറയപ്പെട്ടത് പോലെയാണ് നിറവേറ്റേണ്ടത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment