عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മൂന്ന് ത്വലാഖുകള്‍ സംഭവിച്ചാല്‍ സ്ത്രീക്ക് ആ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അവകാശമില്ല
324 - عَنْ فَاطِمَةَ بِنْتِ قَيْسٍ (أَنَّ
أَبَا عَمْرِو بْنَ حَفْصٍ طَلَّقَهَا الْبَتَّةَ، وَهُوَ غَائِبٌ) .
وَفِي رِوَايَةٍ: (طَلَّقَهَا ثَلاثاً - فَأَرْسَلَ إلَيْهَا وَكِيلَهُ بِشَعِيرٍ، فَسَخِطَتْهُ. فَقَالَ: وَاَللَّهِ مَا لَكِ عَلَيْنَا مِنْ شَيْءٍ: فَجَاءَتْ
رَسُولَ اللَّهِ صلى الله عليه وسلم فَذَكَرَتْ ذَلِكَ لَهُ، فَقَالَ: لَيْسَ
لَكِ عَلَيْهِ نَفَقَةٌ) وَفِي لَفْظٍ: (وَلا سُكْنَى - فَأَمَرَهَا أَنْ
تَعْتَدَّ فِي بَيْتِ أُمِّ شَرِيكٍ، ثُمَّ قَالَ: تِلْكَ امْرَأَةٌ يَغْشَاهَا
أَصْحَابِي، اعْتَدِّي عِنْدَ ابْنِ أُمِّ مَكْتُومٍ. فَإِنَّهُ رَجُلٌ أَعْمَى،
تَضَعِينَ ثِيَابَك، فَإِذَا حَلَلْتِ فَآذِنِينِي. قَالَتْ: فَلَمَّا حَلَلْتُ
ذَكَرْتُ لَهُ: أَنَّ مُعَاوِيَةَ بْنَ أَبِي سُفْيَانَ وَأَبَا جَهْمٍ خَطَبَانِي، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: أَمَّا أَبُو جَهْمٍ: فَلا
يَضَعُ عَصَاهُ عَنْ عَاتِقِهِ. وَأَمَّا مُعَاوِيَةُ: فَصُعْلُوكٌ لا مَالَ لَهُ، انْكِحِي أُسَامَةَ بْنَ زَيْدٍ، فَكَرِهَتْهُ ثُمَّ قَالَ: انْكِحِي
أُسَامَةَ بْنَ زَيْدٍ، فَنَكَحَتْهُ. فَجَعَلَ اللَّهُ فِيهِ خَيْراً،
وَاغْتَبَطَتْ بِهِ) .
ഫാത്വിമ ബിൻത് ഖൈസ് رضي الله عنها നിവേദനം ചെയ്യുന്നു: (അബൂ അംറ് ബ്നു ഹഫ്സ് താൻ നാട്ടിലില്ലാത്ത സമയത്ത് അവളെ 'എന്നെന്നേക്കുമായി' ത്വലാഖ് ചൊല്ലി (അതായത് മടക്കിയെടുക്കാൻ കഴിയാത്തവിധം പൂർണ്ണമായി വേർപെടുത്തി).
മറ്റൊരു നിവേദനത്തിൽ: (അദ്ദേഹം അവളെ മൂന്ന് ത്വലാഖും ചൊല്ലി. ശേഷം തന്‍റെ പ്രതിനിധി മുഖേന കുറച്ച് ബാർലി അവൾക്ക് കൊടുത്തയച്ചു. എന്നാൽ അവൾ അതിൽ അതൃപ്തി പ്രകടിപ്പിച്ചു. അപ്പോൾ ആ പ്രതിനിധി പറഞ്ഞു: "അല്ലാഹുവാണെ, ഞങ്ങളുടെ മേൽ നിനക്ക് യാതൊരു അവകാശവുമില്ല." തുടർന്ന് അവൾ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ അടുക്കൽ ചെന്ന് ഈ കാര്യം സംസാരിച്ചു. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "അവന്‍റെ മേൽ നിനക്ക് ജീവനാംശത്തിന് അവകാശമില്ല.") മറ്റൊരു പദപ്രയോഗത്തിൽ: ("താമസസൗകര്യത്തിനും അവകാശമില്ല. തുടർന്ന് ഉമ്മി ശരീക്കിന്‍റെ വീട്ടിൽ ഇദ്ദ ആചരിക്കാൻ റസൂല്‍ صلى الله عليه وسلم അവരോട് കൽപ്പിച്ചു. ശേഷം നബി صلى الله عليه وسلم പറഞ്ഞു: "അത് എന്‍റെ സ്വഹാബികൾ ധാരാളമായി വന്നുപോകുന്ന ഒരു വീടാണ് (അതുകൊണ്ട്) നീ ഇബ്നു ഉമ്മി മക്തൂമിന്‍റെ അടുത്ത് ഇരുന്ന് ഇദ്ദ ആചരിക്കുക. കാരണം അദ്ദേഹം ഒരു അന്ധനാണ്, നിനക്ക് നിന്‍റെ വസ്ത്രങ്ങൾ മാറ്റാൻ പ്രയാസമുണ്ടാകില്ല. നിന്‍റെ ഇദ്ദ കഴിഞ്ഞാൽ എന്നെ വിവരമറിയിക്കുക." ഫാത്വിമ പറയുന്നു: എന്‍റെ ഇദ്ദ കഴിഞ്ഞപ്പോൾ ഞാൻ നബി صلى الله عليه وسلم യോട് പറഞ്ഞു: മുആവിയത്തുബ്നു അബീ സുഫ്‌യാനും അബൂ ജഹ്'മും എന്നെ വിവാഹം ആലോചിച്ചിട്ടുണ്ട്. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "അബൂ ജഹ്മിന്‍റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹം തന്‍റെ തോളിൽ നിന്ന് വടി താഴെ വെക്കാത്ത ആളാണ് (ഭാര്യമാരെ അടിക്കുന്നവനാണ് അല്ലെങ്കിൽ യാത്ര ചെയ്യുന്നവനാണ്). എന്നാൽ മുആവിയ ആകട്ടെ, യാതൊരു സമ്പത്തുമില്ലാത്ത ദരിദ്രനാണ്. നീ ഉസാമത്തുബ്നു സൈദിനെ വിവാഹം കഴിക്കുക." അവൾക്ക് അത് അത്ര താല്പര്യമില്ലായിരുന്നു. വീണ്ടും നബി صلى الله عليه وسلم പറഞ്ഞു: "നീ ഉസാമത്തുബ്നു സൈദിനെ വിവാഹം കഴിക്കുക." അങ്ങനെ അവൾ അദ്ദേഹത്തെ വിവാഹം കഴിച്ചു. അല്ലാഹു അതിൽ ഒട്ടേറെ നന്മകൾ നൽകുകയും അവൾ അതിൽ അത്യധികം സന്തോഷിക്കുകയും ചെയ്തു.)
طَلَّقَهَا الْبَتَّةَ (അവളെ പൂർണ്ണമായി വേർപെടുത്തി): മടക്കിയെടുക്കാൻ സാധിക്കാത്തവിധം ബായിനായ (പൂർണ്ണമായ) ത്വലാഖ് ചൊല്ലി.
فَسَخِطَتْهُ (അതിൽ അതൃപ്തി പ്രകടിപ്പിച്ചു): വിയോജിപ്പ് കാണിച്ചു, തൃപ്തിപ്പെട്ടില്ല.
تَعْتَد (ഇദ്ദ ആചരിക്കുക): ഇദ്ദയുടെ കാലയളവ് പൂർത്തിയാക്കുക.
يَغْشَاهَا أَصْحَابِي (എന്‍റെ അനുചരന്മാർ വന്നുപോകുന്നു): അവളുടെ ഗുണവും ശ്രേഷ്ഠതയും കാരണം സ്വഹാബികൾ അവളുടെ അടുത്തേക്ക് ഇടക്കിടെ വരാറുണ്ട്.
آذِنِينِي : എന്നെ അറിയിക്കുക.
عَاتِقه : കഴുത്തിനും തോളെല്ലിനും ഇടയിലുള്ള ഭാഗം.
صُعْلُوك : പാവപ്പെട്ടവൻ.
اغْتَبَطَتْ بِهِ : ആ വിവാഹത്തിൽ അവൾ അത്യധികം ആനന്ദിച്ചു.
ഇസ്‌ലാം കടന്നുവന്നപ്പോൾ പുരുഷന്മാർക്ക് സ്ത്രീകളുമായുള്ള വിവാഹം, ത്വലാഖ് (വിവാഹമോചനം), അവകാശങ്ങൾ, കടമകൾ തുടങ്ങിയ കാര്യങ്ങളിലെ ബന്ധങ്ങളെ പരിഷ്കരിക്കുകയും, ദാമ്പത്യജീവിതം നേരെ ചൊവ്വേ മുന്നോട്ട് പോകുന്നതിനും ജീവിതത്തിന്‍റെ ചലനം സുഗമമാക്കുന്നതിനും ആവശ്യമായ നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുകയും ചെയ്തു. ഈ ഹദീസിൽ ഫാത്വിമ ബിൻത് ഖൈസ് رضي الله عنها വ്യക്തമാക്കുന്നു: "അബൂ അംറ് ബ്നു ഹഫ്സ് അവളെ എന്നെന്നേക്കുമായി ത്വലാഖ് ചൊല്ലി." അതായത്, അദ്ദേഹം തന്‍റെ ഭാര്യയായ ഫാത്വിമ ബിൻത് ഖൈസിനെ മൂന്ന് ത്വലാഖും ചൊല്ലി വേർപെടുത്തി; അതോടെ അവൾ അദ്ദേഹത്തിന് ഹറാമാവുകയും (വിലക്കപ്പെടുകയും) അവളിൽ നിന്ന് പൂർണ്ണമായി വേർപിരിഞ്ഞവളായി മാറുകയും ചെയ്തു. "അദ്ദേഹം അവിടെ ഇല്ലാത്ത സമയത്തായിരുന്നു അത്." അതായത്, അവളെ ത്വലാഖ് ചൊല്ലുമ്പോൾ അദ്ദേഹം അവളിൽ നിന്ന് ദൂരെയുള്ള ഒരു സ്ഥലത്തായിരുന്നു.
തുടർന്ന് അബൂ അംറ് തന്‍റെ ഭാര്യ ഫാത്വിമയുടെ അടുക്കലേക്ക് തന്‍റെ ഒരു പ്രതിനിധിയെ കുറച്ച് ബാർലിയുമായി പറഞ്ഞയച്ചു. അതായത്, ത്വലാഖിന് ശേഷം അവൾക്ക് നൽകേണ്ട ജീവനാംശത്തിന് പകരമായാണ് അത് കൊടുത്തയച്ചത്. എന്നാൽ അവൾ അതിൽ അതൃപ്തി പ്രകടിപ്പിച്ചു. അതായത്, അവൾ അതിനെ വളരെ കുറഞ്ഞതായി കാണുകയും അതിൽ തൃപ്തിപ്പെടാതിരിക്കുകയും ചെയ്തു.
അപ്പോൾ അബൂ അംറ് ബ്നു ഹഫ്സ് (അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ പ്രതിനിധി) പറഞ്ഞു: "അല്ലാഹുവാണെ, ഞങ്ങളുടെ മേൽ നിനക്ക് യാതൊരു അവകാശവുമില്ല." അതായത്, താൻ നൽകിയത് അവൾ നിരസിച്ച സ്ഥിതിക്ക് ഇനിമേൽ അവൾക്ക് ഒന്നും നൽകുകയില്ല എന്ന് അദ്ദേഹം സത്യം ചെയ്തു പറഞ്ഞു. തുടർന്ന് അവൾ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ അടുക്കൽ വന്നു. എന്നിട്ട് ആ കാര്യം നബി صلى الله عليه وسلم യോട് സംസാരിച്ചു. അപ്പോൾ നബി صلى الله عليه وسلم അവളോട് പറഞ്ഞു: "അവന്‍റെ മേൽ നിനക്ക് ജീവനാംശത്തിന് അവകാശമില്ല. അതായത്, മൂന്ന് ത്വലാഖും ചൊല്ലി പൂർണ്ണമായി വേർപിരിഞ്ഞ ഒരു സ്ത്രീക്ക് അവളെ ത്വലാഖ് ചൊല്ലിയ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ അവകാശമില്ല. മറ്റൊരു നിവേദനത്തിൽ: "അവൾക്ക് ജീവനാംശത്തിനോ താമസസൗകര്യത്തിനോ അവകാശമില്ല" എന്നാണുള്ളത്. അവളെ ത്വലാഖ് ചൊല്ലിയവന്‍റെ മേൽ അവൾക്ക് താമസസൗകര്യം ഒരുക്കിക്കൊടുക്കേണ്ട ബാധ്യതയുമില്ല എന്ന് നബി صلى الله عليه وسلم ഇതിലൂടെ വ്യക്തമാക്കി. എന്നിട്ട് അവളോട് നബി صلى الله عليه وسلم ഉമ്മു ശരീക്കിന്‍റെ വീട്ടിൽ ഇദ്ദ ആചരിക്കാൻ കൽപ്പിച്ചു. ഉമ്മു ശരീക്ക് رضي الله عنها അൻസാരികളിൽ പെട്ട ആദരണീയയായ ഒരു സ്വഹാബി വനിതയായിരുന്നു. അവർ ധാരാളം സമ്പത്തുള്ളവളും അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ ഒട്ടനവധി ചിലവഴിക്കുന്നവളുമായിരുന്നു; അവരുടെ വീട്ടിൽ അതിഥികൾ ധാരാളമായി വന്നുപോകാറുണ്ടായിരുന്നു.
ശേഷം നബി صلى الله عليه وسلم പറഞ്ഞു: ഉമ്മു ശരീക്കിന്‍റെ അടുക്കല്‍ ധാരാളം സ്വഹാബിമാര്‍ വന്നു പോകുന്ന ഇടമാണ്. ആയതിനാല്‍ നീ ഉമ്മു മക്തൂമിന്‍റെ വീട്ടില്‍ ഇദ്ദ ആചരിക്കുക."
അദ്ദേഹത്തിന്‍റെ പേര് അംറുബ്നു സാഇദ എന്നാണ്, അദ്ദേഹം ഇബ്നു ഖൈസ് ബ്നു സാഇദ എന്നോ, അല്ലെങ്കിൽ സിയാദ് എന്നോ വിളിക്കപ്പെടുന്നു. അന്ധനായ മുഅദ്ദിനായ സ്വഹാബിയാണ്. അദ്ദേഹത്തിന്‍റെ പേര് അബ്ദുല്ലാഹ് എന്നും പറയപ്പെടുന്നുണ്ട്. അദ്ദേഹം ഫാത്വിമ ബിന്‍ത് ഖിസിന്‍റെ പിതൃവ്യപുത്രൻ കൂടിയായിരുന്നു.
നിന്‍റെ ഇദ്ദ കഴിഞ്ഞാൽ എന്നെ വിവരമറിയിക്കുക എന്ന് റസൂല്‍ صلى الله عليه وسلم അവരെ അറിയിച്ചു.
ഫാത്വിമ ബിൻത് ഖൈസ് رضي الله عنها പറയുന്നു: "അങ്ങനെ എന്‍റെ ഇദ്ദ കഴിഞ്ഞപ്പോൾ ഞാൻ നബി صلى الله عليه وسلم യോട് പറഞ്ഞു. പിന്നീട് തനിക്ക് വരുന്ന വിവാഹന്വേഷണങ്ങളെ കുറിച്ചും അവര്‍ നബി صلى الله عليه وسلم യോട് പറഞ്ഞു.
അങ്ങനെ നബി صلى الله عليه وسلم അവര്‍ക്ക് ഉസാമത്തു ബ്നു സൈദിനെ ഭര്‍ത്താവായി തെരഞ്ഞെടുക്കുകയും ആദ്യത്തില്‍ അവര്‍ക്ക് അവരോട് അനിഷ്ടം ഉണ്ടായെങ്കിലും പിന്നീട് അവര്‍ ആ ബന്ധത്തില്‍ സന്തോഷവതിയായി.
