ഫോളോ ചെയ്യാം

Sunday, 24 May 2026

579 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 319 دروس الحديث - അന്യ സ്ത്രീകളുമായി തനിച്ചിരിക്കല്‍

 

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


അന്യ സ്ത്രീകളുമായി തനിച്ചിരിക്കല്‍

319 - عَنْ عُقْبَةَ بْنِ عَامِرٍ رضي الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (إيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ. فَقَالَ رَجُلٌ مِنْ الأَنْصَارِ: يَا رَسُولَ اللَّهِ، أَرَأَيْتَ الْحَمْوَ؟ قَالَ: الْحَمْوُ الْمَوْتُ) . 
ولِمُسْلِمٍ: عنْ أَبي الطَّاهِرِ عنِ ابنِ وَهْبٍ قالَ: " سَمِعْتُ اللَّيثَ يقولُ: الحَمْوُ: أَخو الزَّوْجِ ومَاأَشْبَهَهُ منْ أَقاربِ الزَّوْجِ، ابنِ عَمٍّ ونَحْوِهِ.

ഉഖ്ബത്തു ബ്നു ആമിർ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: "നിങ്ങൾ (അന്യ) സ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നത് സൂക്ഷിക്കുക." അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, ഭർത്താവിന്‍റെ ബന്ധുക്കളുടെ (അടുക്കലേക്ക് പ്രവേശിക്കുന്നതിന്‍റെ) കാര്യത്തിൽ എന്താണ് അങ്ങയുടെ അഭിപ്രായം?" അവിടുന്ന് അരുളി: "ഭർത്താവിന്‍റെ ബന്ധുക്കൾ മരണമാണ്."

മുസ്‌ലിമിന്‍റെ നിവേദനത്തിൽ: അബുത്ത്വാഹിറിൽ നിന്ന്, അദ്ദേഹം ഇബ്നു വഹ്ബിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ലൈഥ് പറയുന്നതായി ഞാൻ കേട്ടു: الْحَمْوُ (ഭർത്താവിന്‍റെ ബന്ധുക്കൾ) എന്നാൽ ഭർത്താവിന്‍റെ സഹോദരനും, ഭർത്താവിന്‍റെ കുടുംബക്കാരായ പിതൃവ്യപുത്രൻ (കസിൻസ്) പോലുള്ളവരുമാണ്.

  • الْحَمْوُ الْمَوْتُ "ഭർത്താവിന്‍റെ ബന്ധുക്കൾ മരണമാണ്" എന്നതിന്‍റെ അർത്ഥം: ഭർത്താവിന്‍റെ ബന്ധുക്കളുമായി മാത്രമായി ഒന്നിച്ചിരിക്കുന്നത്  ഫിത്‌നയിലേക്കും (കുഴപ്പങ്ങൾ) ദീനിലെ നാശത്തിലേക്കും നയിക്കും എന്നാണ്. അതിനാൽ അതിനെ മരണതുല്യമായ നാശമായി അവിടുന്ന് കണക്കാക്കി.
വിവരണം
 വിശുദ്ധിയും ചാരിത്ര്യശുദ്ധിയും നമ്മുടെ  ദീനിന്‍റെ സുപ്രധാനമായ അടിത്തറകളിൽ പെട്ടതാണ്. മനുഷ്യനെ വഴിപിഴപ്പിക്കാനും, അവന്‍റെ ദീൻ നശിപ്പിക്കാനും, പരിശുദ്ധമായ പ്രകൃതിയെ മലിനമാക്കാനും, അവന്‍റെ ചാരിത്ര്യശുദ്ധിയുടെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് തിന്മകളിലേക്കും മ്ലേച്ഛതകളിലേക്കും അവനെ വലിച്ചിഴക്കാനും വേണ്ടി പിശാച് മനുഷ്യന്‍റെ രക്തധമനികളിലൂടെ സഞ്ചരിക്കുന്നു എന്നത് വ്യക്തമായ കാര്യമാണ്. അതുകൊണ്ട് തന്നെ, തിന്മയിലേക്ക് നയിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും വഴികളിൽ നിന്നും അകന്നുനിൽക്കാൻ ശരീഅത്ത് കൽപ്പിച്ചിരിക്കുന്നു. 
 ഈ ഹദീസിലൂടെ നബി صلى الله عليه وسلم അന്യസ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നതിനെക്കുറിച്ചും അവരുമായി തനിച്ചിരിക്കുന്നതിനെ കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. "നിങ്ങൾ അന്യസ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നത് സൂക്ഷിക്കുക." കാരണം, ഒരു പുരുഷനും സ്ത്രീയും മാത്രമായി ഒന്നിച്ചിരുന്നാൽ അവിടെ മൂന്നാമനായി പിശാചുണ്ടായിരിക്കും. മനുഷ്യ മനസ്സ് ദുർബലവും പാപങ്ങളിലേക്കുള്ള പ്രേരണകൾ ശക്തവുമാണ്. 
 അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, ഭർത്താവിന്‍റെ ബന്ധുക്കളുടെ കാര്യത്തിൽ എന്താണ് അങ്ങയുടെ അഭിപ്രായം?". അതായത് ഭർത്താവിന്‍റെ സഹോദരൻ, സഹോദരപുത്രൻ, പിതൃവ്യൻ, പിതൃവ്യപുത്രൻ, സഹോദരീപുത്രൻ തുടങ്ങിയവർ. ആ സ്ത്രീ വിവാഹിതയല്ലായിരുന്നുവെങ്കിൽ അവൾക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ള (മഹ്റം അല്ലാത്ത) ബന്ധുക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളെയാണ് 'الْحَمْوُ' എന്ന് പറയുന്നത്. അപ്പോൾ നബി صلى الله عليه وسلم അരുളി: "ഭർത്താവിന്‍റെ ബന്ധുക്കൾ മരണമാണ്."
 ഭർത്താവിന്‍റെ ബന്ധുക്കൾ ഭാര്യയുമായി  തനിച്ചിരിക്കുന്നത് മരണത്തെ ഭയപ്പെടുന്നത് പോലെ ഭയപ്പെടുകയും ഒഴിവാക്കുകയും വേണം എന്നാണ് ഇതിനര്‍ത്ഥം. അല്ലെങ്കിൽ: ഭർത്താവിന്‍റെ ബന്ധുക്കൾ സ്ത്രീയുടെ അടുക്കൽ പ്രവേശിക്കുന്നത് മരണതുല്യമാണ്. കാരണം അത് ഹൃദയങ്ങളിലെ ദീനിന്‍റെ മരണത്തിന് കാരണമാകുന്നു. 
  ഒരു അന്യപുരുഷൻ പ്രവേശിക്കുന്നതിനേക്കാൾ അപകടകരവും പാപത്തിലേക്ക് വീഴാൻ ഏറ്റവും സാധ്യതയുള്ളതും ഇവരുടെ പ്രവേശനമാണ്. കാരണം, ഒരാൾ തന്‍റെ സഹോദരന്‍റെ ഭാര്യയുമായി ഇടപഴകുന്നതിലും അവരുമായി ഒറ്റക്ക് ഇരിക്കുന്നതിലും ആളുകൾ പൊതുവെ വീഴ്ച വരുത്താറുണ്ട് (അതിനെ ഗൗരവമായി എടുക്കാറില്ല). 
 കാരണം ഭർത്താവിന്‍റെ ബന്ധുക്കൾ മറ്റുള്ളവരേക്കാൾ കൂടുതലായി സ്ത്രീയുമായി ഒറ്റപ്പെടാൻ സാധ്യതയുണ്ട്, അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാൾ കൂടുതൽ തിന്മ ഇവരിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നു. കുഴപ്പങ്ങള്‍ സംഭവിക്കാൻ കൂടുതൽ എളുപ്പവുമാണ്. ആരും എതിർപ്പൊന്നും പ്രകടിപ്പിക്കാതെ തന്നെ ആ സ്ത്രീയുടെ അടുക്കൽ എത്തുന്നതിനും അവളുമായി ഒറ്റക്കിരിക്കുന്നതിനും അയാൾക്ക് സാധിക്കും. മാത്രമല്ല, അത് ഒഴിവാക്കാനാവാത്ത ഒന്നാണ്, അവരിൽ നിന്ന് സ്ത്രീയെ മറച്ചുപിടിക്കുക (പൂർണ്ണമായി അകറ്റി നിർത്തുക) സാധ്യവുമല്ല. അതുകൊണ്ടുതന്നെ അതിൽ നിന്നുള്ള തിന്മയും പരീക്ഷണങ്ങളും വളരെ കൂടുതലായിരിക്കും. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- തിന്മകളിലേക്ക് വീഴാനുള്ള സാഹചര്യങ്ങളെയും വഴികളെയും അടച്ചുകളയുന്നതിനായി അന്യസ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നതും അവരുമായി തനിച്ചിരിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു.

2- ഇത് ഭർത്താവിന്‍റെ സഹോദരൻ, അദ്ദേഹത്തിന്‍റെ മറ്റ് ബന്ധുക്കൾ തുടങ്ങി ആ സ്ത്രീയുടെ മഹ്റം (വിവാഹബന്ധം നിഷിദ്ധമായവർ) അല്ലാത്ത എല്ലാ അന്യപുരുഷന്മാർക്കും പൊതുവായി ബാധകമാണ്. എന്നാൽ ഈ പ്രവേശനം അവർ മാത്രമായി ഒറ്റപ്പെടുന്ന സാഹചര്യത്തിലാവുമ്പോഴാണ് വിലക്കപ്പെടുന്നത്.

3- തിന്മകളിൽ അകപ്പെടുമെന്ന ഭയത്താൽ, പാപങ്ങളിൽ വീണുപോകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും പൊതുവായി അകന്നുനിൽക്കുക.

4- ഇമാം നവവി رحمه الله പറഞ്ഞു: "ഭാഷാ പണ്ഡിതന്മാർ ഐകകണ്ഠ്യേന വ്യക്തമാക്കുന്നു: الحمو  എന്നാൽ സ്ത്രീയുടെ ഭർത്താവിന്‍റെ ബന്ധുക്കളാണ്''.  

5- ഹദീസിൽ ഭർത്താവിന്‍റെ ബന്ധുവിനെ മരണത്തോട് ഉപമിച്ചിരിക്കുന്നു. ഇബ്നു ഹജർ رحمه الله പറഞ്ഞു: "അറബികൾ വെറുക്കപ്പെട്ട കാര്യങ്ങളെ മരണത്തോട് ഉപമിക്കാറുണ്ട്. ഇവിടെ ഉപമിക്കാനുള്ള കാരണം: പാപം സംഭവിച്ചാൽ അത് ദീനിന്‍റെ മരണമാണ്. പാപം സംഭവിക്കുകയും (വിവാഹിതരായതിനാൽ) കല്ലെറിഞ്ഞു കൊലപ്പെടുത്തൽ നിർബന്ധമാവുകയും ചെയ്താൽ അത് അങ്ങനെ ഒന്നിച്ചിരുന്നവന്‍റെ മരണമാണ്. ഭർത്താവിന് തോന്നുന്ന അതിയായ ഈര്‍ഷ്യത കാരണം അദ്ദേഹം ഭാര്യയെ വിവാഹമോചനം ചെയ്താൽ അത് ആ സ്ത്രീയുടെ നാശവുമാണ്."


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...