عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
യുവാക്കളേ...
വിവാഹം കഴിക്കുക
كتابُ النِّكاحِ
വിവാഹം
307 - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم: (يَا مَعْشَرَ الشَّبَابِ، مَنْ اسْتَطَاعَ مِنْكُمْ الْبَاءَة فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ)) .
അബ്ദുല്ലാഹിബ്‌നു മസ്ഊദ് رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഞങ്ങളോട് പറഞ്ഞു: യുവാക്കളേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിന് കഴിവുണ്ടെങ്കിൽ (സാമ്പത്തികവും ശാരീരികവുമായ കഴിവ്) അവൻ വിവാഹം കഴിക്കട്ടെ. തീർച്ചയായും അത് കണ്ണുകളെ കൂടുതൽ താഴ്ത്തുന്നതിനും ഗുഹ്യാവയവത്തെ കൂടുതൽ സംരക്ഷിക്കുന്നതിനും സഹായിക്കും. ഇനി ആർക്കെങ്കിലും അതിന് സാധിക്കുന്നില്ലെങ്കിൽ അവൻ നോമ്പ് അനുഷ്ഠിക്കട്ടെ; തീർച്ചയായും അത് അവന് ഒരു കവചമാണ്, (അഥവാ അത് അവന്‍റെ വികാരം ശമിപ്പിക്കാൻ സഹായിക്കും).
- مَعْشَرَ الشَّبَابِ: യുവ സമൂഹം, ഒരേ സ്വഭാവമുള്ളവരുടെ ഒരു കൂട്ടത്തെയാണ് 'മഅ്ശർ' എന്ന് വിളിക്കുന്നത്.
- المَعْشَرِ: കൂട്ടം
- الْبَاءَة: ലൈംഗിക ശേഷിയും വിവാഹ ജീവിതത്തിനാവശ്യമായ സാമ്പത്തിക ചിലവുകൾ വഹിക്കാനുള്ള കഴിവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- أَغَضُّ لِلْبَصَرِ: കാഴ്ചയെ കൂടുതൽ താഴ്ത്തുന്നത്.
- أَحْصَنُ لِلْفَرْجِ : ഗുഹ്യാവയവത്തിന് കൂടുതൽ സംരക്ഷണം നൽകുന്നത്.
- وِجَاء: 'വിജാഅ്' എന്നാൽ കവചം/നിയന്ത്രണം) എന്നാണര്‍ഥം.
ഭാഷാപരമായി നികാഹ് എന്നാൽ ചേർത്തു വെക്കുക, കൂട്ടിമുട്ടിക്കുക എന്നൊക്കെയാണ് അർത്ഥം. ഇത് വിവാഹ കരാറിനും ലൈംഗിക ബന്ധത്തിനും ഉപയോഗിക്കാറുണ്ട്. അബൂ അലി അൽ-ഫാരിസി പറയുന്നു: 'ഒരാൾ ഇന്ന പെണ്ണിനെയോ ഇന്നയാളുടെ മകളെയോ നികാഹ് ചെയ്തു എന്ന് പറഞ്ഞാൽ അവിടെ 'വിവാഹ കരാർ' എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ ഒരാൾ തന്‍റെ ഭാര്യയെ നികാഹ് ചെയ്തു എന്ന് പറഞ്ഞാൽ അവിടെ 'ലൈംഗിക ബന്ധം' എന്നാണ് അർത്ഥം'.
ഖുർആനിലും സുന്നത്തിലും ഈ പദം അധികമായി ഉപയോഗിച്ചിരിക്കുന്നത് വിവാഹ കരാർ എന്ന അർത്ഥത്തിലാണ്. അബുൽ ഹുസൈൻ ബിൻ ഫാരിസ് നിരീക്ഷിക്കുന്നത് ഖുർആനിൽ ഒരിടത്തൊഴികെ മറ്റെല്ലായിടത്തും നികാഹ് എന്നാൽ വിവാഹം എന്നാണ് അർത്ഥം എന്നാണ്. ആ ഒരൊറ്റ സ്ഥലം സൂറത്തുന്നിസാഇലെ ഈ വചനമാണ്: (وَابْتَلُوا الْيَتَامَى حَتَّى إِذَا بَلَغُوا النِّكَاحَ) "അനാഥകളെ നിങ്ങൾ പരീക്ഷിക്കുക; അവർ നികാഹിന്‍റെ (പ്രായപൂർത്തിയുടെ) ഘട്ടമെത്തുന്നത് വരെ."
എന്നാൽ സൂറത്തുൽ ബഖറയിലെ (حَتَّى تَنْكِحَ زَوْجًا غَيْرَهُ) (അവൾ മറ്റൊരു ഭർത്താവിനെ നികാഹ് ചെയ്യുന്നത് വരെ) എന്ന വചനത്തിലും 'വിവാഹ കരാർ' എന്നാണ് അർത്ഥമെങ്കിലും, കേവലം കരാർ മാത്രം പോരെന്നും ശാരീരിക ബന്ധം അനിവാര്യമാണെന്നും സുന്നത്ത് ഈ നിയമത്തെ കൂടുതൽ വ്യക്തമാക്കുന്നു. കൂടാതെ, അയാൾ അവളെ വിവാഹമോചനം ചെയ്യുകയും ഇദ്ദ കാലയളവ് പൂർത്തിയാവുകയും ചെയ്യേണ്ടതും അനിവാര്യമാണ്.
ഒരു പ്രത്യേക വിശേഷണം പങ്കിടുന്ന ഒരുകൂട്ടം ആളുകളെയാണ് 'مَعْشَر' എന്ന് വിളിക്കുന്നത്. യുവാക്കൾ ഒരു മഅ്ശറാണ്, പ്രായമായവർ മറ്റൊരു മഅ്ശറാണ്; അതുപോലെ പ്രവാചകന്മാരും സ്ത്രീകളും ഓരോ മഅ്ശറുകളാണ്. 'شَابّ' എന്ന പദത്തിന്‍റെ ബഹുവചനമാണ് 'شَبَاب'. ആവേശം, ഉന്മേഷം എന്നൊക്കെയാണ് ഈ പദത്തിന്‍റെ മൂലര്‍ത്ഥം.
യുവാവ് എന്ന് വിളിക്കപ്പെടുന്ന പ്രായപരിധിയെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്: അവ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:
മുപ്പത് വയസ്സ് പൂർത്തിയാകുന്നത് വരെയുള്ളവർ യുവാക്കളാണ്.
16 വയസ്സ് വരെ ബാലൻ എന്നും, 16 മുതൽ 32 വയസ്സ് വരെ യുവാവ് എന്നും വിളിക്കപ്പെടുന്നു. അതിന് ശേഷം മധ്യവയസ്കൻ ആയി മാറുന്നു.
പ്രായപൂർത്തിയായത് മുതൽ 32 വയസ്സ് വരെയാണ് യൗവനകാലം.
40 വയസ്സ് വരെ യുവാവ് എന്ന് വിളിക്കാം.
പ്രായപൂർത്തിയായത് മുതൽ 30 വയസ്സ് കവിയാത്തവർ വരെയാണ് യുവാക്കൾ. 30 മുതൽ 40 വയസ്സ് വരെ മധ്യവയസ്കൻ എന്നും, 40-ന് ശേഷം വൃദ്ധൻ/മുതിർന്നയാൾ എന്നും പറയപ്പെടുന്നു. ഇത് ഇമാം നവവി رحمه الله യുടെ അഭിപ്രായമാണ്.
ചുരുക്കത്തിൽ, ശാരീരികവും മാനസികവുമായ ഉന്മേഷം നിലനിൽക്കുന്ന പ്രായത്തെയാണ് നബി صلى الله عليه وسلم ഇവിടെ അഭിസംബോധന ചെയ്തിരിക്കുന്നത്.
الْبَاءَة (വിവാഹശേഷി):
ഇവിടെ 'الْبَاءَة' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ടെന്ന് ഇമാം നവവി رحمه الله വ്യക്തമാക്കുന്നു. എന്നാൽ ഈ രണ്ട് അഭിപ്രായങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്:
ഒന്നാമത്തെ അഭിപ്രായം (ഏറ്റവും പ്രബലമായത്): ഇതിന്‍റെ ഭാഷാപരമായ അർത്ഥമായ 'ലൈംഗിക ബന്ധം' എന്നാണ് ഉദ്ദേശിക്കുന്നത്.
രണ്ടാമത്തെ അഭിപ്രായം: ഇവിടെ الْبَاءَة എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'വിവാഹ ചിലവുകൾ' എന്നാണ്.
ചുരുക്കത്തിൽ, ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവർ വിവാഹം കഴിക്കണമെന്നും, സാമ്പത്തിക പരാധീനത ഉള്ളവർ നോമ്പിലൂടെ വികാര നിയന്ത്രണം നടത്തണമെന്നുമാണ് ഇതിന്‍റെ സാരം.
വിശുദ്ധിയും പാതിവ്രത്യവും കാത്തുസൂക്ഷിക്കൽ നിർബന്ധമായ കാര്യമാണ്. അതിന് വിരുദ്ധമായ കാര്യങ്ങൾ ഹറാമുമാണ്. പലപ്പോഴും ദുർബലമായ വിശ്വാസവും ശക്തമായ വികാരവുമാണ് ഒരാളെ ഇത്തരം തെറ്റുകളിലേക്ക് നയിക്കുന്നത്. യുവാക്കളിലാണ് വികാരം ഏറ്റവും ശക്തമായി ഉണ്ടാവുക എന്നതിനാൽ, പരിശുദ്ധമായ ജീവിതം നയിക്കാനുള്ള വഴി കാട്ടിക്കൊടുക്കാനായി നബി صلى الله عليه وسلم അവരെ അഭിസംബോധന ചെയ്തു.
അതായത്, യുവാക്കളിൽ ആർക്കെങ്കിലും വിവാഹത്തിനാവശ്യമായ മഹർ, ചിലവുകൾ, താമസം എന്നിവ നൽകാനുള്ള കഴിവുണ്ടെങ്കിൽ അവർ വിവാഹം കഴിക്കട്ടെ. കാരണം, വിവാഹം കണ്ണിനെ നിഷിദ്ധമായ കാഴ്ചകളിൽ നിന്ന് താഴ്ത്താനും ഗുഹ്യാവയവത്തെ മ്ലേച്ഛതകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഇനി വിവാഹത്തിന് അതിയായ ആഗ്രഹമുണ്ടായിട്ടും അതിനുള്ള സാമ്പത്തിക ചുറ്റുപാടില്ലാത്തവർ നോമ്പ് നോൽക്കാൻ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. നോമ്പ് നോൽക്കുന്നതിലൂടെ പ്രതിഫലം ലഭിക്കുമെന്ന് മാത്രമല്ല, ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നത് വഴി ലൈംഗിക വികാരം അടിച്ചമർത്തപ്പെടുകയും ദുർബലമാവുകയും ചെയ്യുന്നു. ഇതിലൂടെ മനസ്സ് ശാന്തമാവുകയും പിശാച് സഞ്ചരിക്കുന്ന രക്തധമനികൾ ഇടുങ്ങുകയും ചെയ്യും. ചുരുക്കത്തിൽ, വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കാൻ നോമ്പ് ഒരു കവചമായി (وِجَاءٌ) വർത്തിക്കുന്നു.
1- വിവാഹത്തിന് ശാരീരികവും സാമ്പത്തികവുമായ കഴിവുള്ളവർ വിവാഹം കഴിക്കണമെന്ന ശക്തമായ പ്രേരണയും പ്രോത്സാഹനവും ഇതിലുണ്ട്.
2- നിയന്ത്രിക്കാനാവാത്ത വിധം വികാരം വർദ്ധിക്കുമ്പോൾ അത് കുറക്കുന്നതിനായി (നോമ്പ് പോലെ) അനുവദനീയമായ വഴികളോ മരുന്നുകളോ ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

No comments:
Post a Comment