ഫോളോ ചെയ്യാം

Thursday, 21 May 2026

577 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 317 دروس الحديث - കന്യകയെയോ വിധവയെയോ രണ്ടാം വിവാഹം കഴിച്ചാല്‍

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


കന്യകയെയോ വിധവയെയോ രണ്ടാം വിവാഹം കഴിച്ചാല്‍ 

317 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: (مِنْ السُّنَّةِ إذَا تَزَوَّجَ الْبِكْرَ عَلَى الثَّيِّبِ: أَقَامَ عِنْدَهَا سَبْعاً ثُمَّ قَسَمَ. وَإِذَا تَزَوَّجَ الثَّيِّبَ: أَقَامَ عِنْدَهَا ثَلاثاً ثُمَّ قَسَمَ) .
قَالَ أَبُو قِلابَةَ: وَلَوْ شِئْتُ لَقُلْتُ: إنَّ أَنَساً رَفَعَهُ إلَى النَّبِيِّ  صلى الله عليه وسلم) .

അനസു ബ്നു മാലിക് رضي الله عنه നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: "ഒരാൾ കന്യകയായ സ്ത്രീയെ (രണ്ടാമതായി) വിവാഹം കഴിക്കുകയും, അദ്ദേഹത്തിന് മുമ്പ് വിവാഹം കഴിഞ്ഞ മറ്റൊരു ഭാര്യ (ثَيِّب) ഉണ്ടാവുകയും ചെയ്താൽ, പുതിയ ഭാര്യയോടൊപ്പം ഏഴു ദിവസം താമസിക്കുകയും, അതിനുശേഷം അവർക്കിടയിൽ ദിവസങ്ങൾ വീതം വെക്കുകയും ചെയ്യുക എന്നത് പ്രവാചകചര്യയിൽ (സുന്നത്ത്) പെട്ടതാണ്. എന്നാൽ അദ്ദേഹം വിവാഹം കഴിക്കുന്നത് വിവാഹിതയായ  ഒരു സ്ത്രീയെയാണെങ്കിൽ, അവളോടൊപ്പം മൂന്ന് ദിവസം താമസിക്കുകയും, അതിനുശേഷം ദിവസങ്ങൾ വീതം വെക്കുകയും ചെയ്യണം."

  അബൂ ഖിലാബ പറഞ്ഞു: "ഞാൻ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഈ ഹദീസ് അനസ് رضي الله عنه നബി صلى الله عليه وسلم യിലേക്ക് ചേർത്താണ് (മർഫൂഅ് ആയിട്ടാണ്) ഉദ്ധരിച്ചതെന്ന് എനിക്ക് പറയാമായിരുന്നു. 

  • قَسَمَ: ബഹുഭാര്യത്വമുള്ള ഒരാൾ, ഓരോ ഭാര്യയുടെയും അടുക്കൽ രാത്രി താമസിക്കുന്നതിനായി അവരുടെ ഊഴമനുസരിച്ച് ദിവസങ്ങൾ തുല്യമായി നിശ്ചയിക്കുന്നതിനെയാണ് ഇവിടെ 'القَسْمُ' എന്ന് പറയുന്നത്.

വിവരണം

  നബി صلى الله عليه وسلم തന്‍റെ ഭാര്യമാർക്കിടയിൽ നീതി കാണിക്കുന്നതിലും, ബഹുഭാര്യത്വമുള്ളപ്പോൾ കുടുംബബന്ധങ്ങൾ ക്രമീകരിക്കുന്നതിലും ഉത്തമമായ മാതൃകയാണ് കാണിച്ചുതന്നത്.

 ഈ ഹദീസ് വിവാഹ സമയത്തെ ഒരു സുന്നത്തിനെ വിശദീകരിക്കുന്നു: ഒരാൾക്ക് ഭാര്യയുള്ളപ്പോൾ, (രണ്ടാമതായി) ഒരു കന്യകയെ (മുമ്പ് വിവാഹം കഴിക്കാത്തവളെ) വിവാഹം കഴിച്ചാൽ വിവാഹ ശേഷം അവളോടൊപ്പം തുടർച്ചയായി ഏഴു ദിവസം താമസിക്കണം. അതിനുശേഷം മറ്റ് ഭാര്യമാർക്കിടയിൽ നീതിപൂർവ്വം ദിവസങ്ങൾ വീതം വെക്കണം. എന്നാൽ അദ്ദേഹം വിവാഹം കഴിക്കുന്നത് ഒരു 'ثَيِّب' നെ (മുമ്പ് വിവാഹിതയായവളെ) ആണെങ്കിൽ അവളോടൊപ്പം മൂന്ന് ദിവസം താമസിക്കണം. ആ കാലാവധി കഴിഞ്ഞാൽ പിന്നീട് ഓരോരുത്തർക്കും ഓരോ രാത്രി വീതം തുല്യമായി വീതിച്ചു നൽകണം.

 കന്യകയായ സ്ത്രീക്ക് പൊതുവെ ലജ്ജ കൂടുതലായിരിക്കും. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവൾക്ക് കൂടുതൽ സമയവും, ക്ഷമയും, സൗമ്യതയും ആവശ്യമാണ്. അതിനാൽ അവളോടൊപ്പം തുടർച്ചയായി ഏഴു ദിവസം താമസിക്കാൻ അനുവാദം നൽകി.

 'ثَيِّب' (മുമ്പ് വിവാഹിത) ആയ സ്ത്രീ മുൻപ് പുരുഷന്മാരുമായി ഇടപഴകി പരിചയമുള്ളവളാണ്. കന്യകയെപ്പോലെ പുതിയ സാഹചര്യത്തിൽ അവൾക്ക് അത്രയധികം അപരിചിതത്വം ഉണ്ടാവില്ല. എങ്കിലും പുതിയൊരു ദാമ്പത്യം ആരംഭിക്കുന്നതിനാൽ അവളെ ആദരിച്ചുകൊണ്ട് തുടർച്ചയായ മൂന്ന് ദിവസം അവൾക്ക് നൽകുന്നു. അതിനുശേഷം ബാക്കി ഭാര്യമാർക്കൊപ്പം തുല്യമായി ദിവസങ്ങൾ വീതം വെക്കണം.

  ഒരാൾ തന്‍റെ ഒന്നോ അതിലധികമോ ഭാര്യമാർ നിലവിലിരിക്കെ പുതിയൊരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ പാലിക്കേണ്ട സുന്നത്ത് ആണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. 

  ഈ ഹദീസിൽ താബിഈ വര്യനായ അബൂ ഖിലാബ അബ്ദുല്ലാഹിബ്നു സൈദ് رحمه الله പറയുന്നു: "ഞാൻ ആഗ്രഹിച്ചിരുന്നെങ്കിൽ ഇത് റസൂൽ صلى الله عليه وسلم യുടെ വാക്കുകളാണെന്ന് എനിക്ക് പറയാമായിരുന്നു, ഞാൻ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതിൽ ഞാൻ സത്യവാനാവുകയും ചെയ്യുമായിരുന്നു. എങ്കിലും അനസു ബ്നു മാലിക് رضي الله عنه എന്നോട് എങ്ങനെയാണോ ഹദീസ് ഉദ്ധരിച്ചത്, ആ വാക്കുകളോട് പൂർണ്ണമായി വിശ്വസ്തത പുലർത്താൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറയാതിരുന്നത്."

അനസ് رضي الله عنه പറഞ്ഞത് "ഇത് സുന്നത്തിൽ പെട്ടതാണ്" എന്നാണ്. ഒരു സ്വഹാബി 'സുന്നത്ത്' എന്ന് പ്രയോഗിച്ചാൽ അത് 'മർഫൂഅ്' (പ്രവാചകനിലേക്ക് ചേർക്കപ്പെട്ടത്) എന്ന പദവിയിലാണ് ഇസ്‌ലാമിക നിയമപ്രകാരം കണക്കാക്കപ്പെടുക. അതായത് "റസൂൽ صلى الله عليه وسلم പറഞ്ഞു" എന്ന് പറയുന്നതിന് തുല്യമാണത്. ചില നിവേദനങ്ങളിൽ ഇത് നേരിട്ട് "റസൂൽ صلى الله عليه وسلم പറഞ്ഞു" എന്ന് തന്നെ വന്നിട്ടുമുണ്ട്.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഒന്നിലധികം ഭാര്യമാരുള്ള ഒരാൾ പുതിയൊരു വിവാഹം കഴിക്കുമ്പോൾ, പുതിയ ഭാര്യ കന്യകയാണെങ്കിൽ അവളോടൊപ്പം തുടർച്ചയായി ഏഴു രാത്രികളും, മുമ്പ് വിവാഹിതയായവളാണെങ്കിൽ മൂന്ന് രാത്രികളും താമസിക്കണം. അതിനുശേഷമേ മറ്റ് ഭാര്യമാർക്കൊപ്പം ദിവസങ്ങൾ വീതം വെക്കാൻ തുടങ്ങാവൂ.

2- പുതിയ വധുവിനോടൊപ്പം ആദ്യ ദിവസങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് അവളോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനാണ്. ഇത് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും, അവളുടെ ഭയവും അപരിചിതത്വവും മാറ്റാനും, അവളിൽ ഭര്‍ത്താവിന് താല്പര്യമുണ്ടെന്ന് ബോധ്യപ്പെടുത്താനും സഹായിക്കുന്നു.

3- പുതിയൊരു വ്യക്തി കടന്നുവരുമ്പോൾ അവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന പാഠം ഇതിലുണ്ട്. അവരെ സ്നേഹത്തോടെ സ്വീകരിക്കുകയും, അവരുടെ ഒറ്റപ്പെടൽ മാറ്റുകയും, സൗമ്യമായി സംസാരിച്ച് ഇണക്കിയെടുക്കുകയും വേണം.

4- ഭാര്യമാർക്കിടയിൽ തുല്യമായി നീതി കാണിക്കൽ നിർബന്ധമാണ്. ഒരാളോട് മാത്രം കൂടുതൽ താല്പര്യം കാണിക്കുകയും മറ്റൊരാളെ അവഗണിക്കുകയും ചെയ്യുന്നത് അക്രമമാണ്. തന്‍റെ കഴിവിനപ്പുറമുള്ള മനസ്സിന്‍റെ താല്പര്യങ്ങളിൽ (സ്നേഹം പോലുള്ളവയിൽ) പുരുഷന് കുറ്റമില്ലെങ്കിലും, ബാഹ്യമായ കാര്യങ്ങളിൽ പരമാവധി നീതി പുലർത്തണം.

5- വ്യക്തികളുടെ അവസ്ഥകളും സവിശേഷതകളും ഇസ്‌ലാമിക വിധിപ്രസ്താവങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഓരോരുത്തർക്കും അർഹമായ സ്ഥാനം നൽകി വേണം ശരീഅത്ത് നിയമങ്ങളെ സമീപിക്കാൻ.

6-  തന്‍റെ ഭാര്യമാർ നിലവിലിരിക്കെ പുതിയൊരു വിവാഹം കഴിക്കുന്ന വ്യക്തി പാലിക്കേണ്ട നബി صلى الله عليه وسلم യുടെ മാതൃകയും വഴിയും ഇതാണ്.

7- സ്വഹാബികളിൽ നിന്ന് കേട്ട ഹദീസുകളിലെ വാക്കുകൾ ഒട്ടും മാറ്റം വരുത്താതെ, കേട്ടതുപോലെ തന്നെ കൃത്യമായി ഉദ്ധരിക്കുന്നതിൽ താബിഉകൾ കാണിച്ച അതീവ ജാഗ്രതയും താല്പര്യവും ഇതിൽ നിന്ന് വ്യക്തമാകുന്നു.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...