ഫോളോ ചെയ്യാം

Friday, 31 October 2025

377 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 117- دروس الحديث - നമസ്കാരത്തിലെ സംസാരം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാരത്തിലെ സംസാരം

117 - عَنْ زَيْدِ بْنِ أَرْقَمَ قَالَ: ((كُنَّا نَتَكَلَّمُ فِي الصَّلاةِ، يُكَلِّمُ الرَّجُلُ صَاحِبَهُ، وَهُوَ إلَى جَنْبِهِ فِي الصَّلاةِ، حَتَّى نَزَلَتْ «وَقُومُوا لِلَّهِ قَانِتِينَ» فَأُمِرْنَا بِالسُّكُوتِ وَنُهِينَا عَنْ الْكَلامِ)) .

സൈദ് ബ്നു അർഖം رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ((ഞങ്ങൾ നമസ്കാരത്തിൽ സംസാരിക്കാറുണ്ടായിരുന്നു. ഒരാൾ നമസ്കാരത്തിൽ തൻ്റെ അരികിലുള്ള കൂട്ടുകാരനോട് സംസാരിക്കുമായിരുന്നു. അങ്ങനെ, "അല്ലാഹുവിൻ്റെ മുമ്പിൽ ഭയഭക്തിയോടെ നിങ്ങള്‍ നിൽക്കുക" (സൂറത്തുൽ ബഖറ: 238) എന്ന വചനം അവതരിച്ചു. അപ്പോൾ, നിശബ്ദത പാലിക്കാൻ ഞങ്ങളോട് കൽപ്പിക്കപ്പെടുകയും, സംസാരിക്കുന്നതിൽ നിന്ന് ഞങ്ങൾ വിരോധിക്കപ്പെടുകയും ചെയ്തു.))

വിവരണം

    നമസ്കാരം അടിമയും തൻ്റെ രക്ഷിതാവും തമ്മിലുള്ള ഒരു ബന്ധമാണ്; അതിനാൽ, നമസ്കരിക്കുന്നയാൾ അല്ലാഹുവുമായുള്ള സംഭാഷണത്തിലല്ലാതെ (മുനാജാത്ത്) മറ്റൊന്നിലും വ്യാപൃതനാകാൻ പാടില്ല.

    സൈദ് ബ്നു അർഖം رضي الله عنه ഇപ്രകാരം അറിയിക്കുന്നു: മുസ്‌ലീംകള്‍ (ഇസ്‌ലാമിന്‍റെ) പ്രാരംഭഘട്ടത്തിൽ നമസ്കാരത്തിൽ സംസാരിക്കാറുണ്ടായിരുന്നു. അവരിൽ ഒരാൾ തൻ്റെ ആവശ്യത്തെക്കുറിച്ച് അരികിലുള്ള തൻ്റെ കൂട്ടുകാരനോട് സംസാരിക്കുമായിരുന്നു. അത് നബി صلى الله عليه وسلم കേൾക്കുമായിരുന്നു, എന്നാല്‍ അവിടുന്ന് അവരെ അത് വിലക്കിയിരുന്നുമില്ല.

  നമസ്കാരത്തിൽ സൃഷ്ടികളുമായുള്ള സംസാരത്തെക്കാൾ അല്ലാഹുവുമായുള്ള സംഭാഷണത്തിൽ മുഴുകേണ്ടതുള്ളതിനാൽ, അല്ലാഹു അവരോട് നമസ്കാരം മുറപ്രകാരം നിർവഹിക്കാനും നിശബ്ദത പാലിക്കാനും കൽപ്പിക്കുകയും, സംസാരിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്തു.

    അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു:

حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ- البقرة:238

 {നിങ്ങൾ നമസ്കാരങ്ങൾ, പ്രത്യേകിച്ചും മധ്യാഹ്ന നമസ്കാരം (അസ്വര്‍) സൂക്ഷ്മതയോടെ നിർവഹിക്കുക. അല്ലാഹുവിൻ്റെ മുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളുകയും ചെയ്യുക.}

   അതിൽ നിന്ന്, നമസ്കാരത്തിൽ സംസാരിക്കുന്നത് വിലക്കപ്പെട്ടതായി സ്വഹാബികൾ മനസ്സിലാക്കുകയും, അവർ അതിൽ നിന്ന് വിരമിക്കുകയും ചെയ്തു. അല്ലാഹു അവരെ തൃപ്തിപ്പെടുമാറാകട്ടെ.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഇസ്‌ലാമിൻ്റെ തുടക്കത്തിൽ നമസ്കാരത്തിൽ സംസാരിക്കുന്നത്, ആവശ്യത്തിനനുസരിച്ച് അനുവദനീയമായിരുന്നു.
2- {وَقُومُوا لله قَانِتِينَ} (അല്ലാഹുവിൻ്റെ മുമ്പിൽ ഭയഭക്തിയോടെ നിൽക്കുക) എന്ന വചനം അവതരിച്ചതിന് ശേഷം, നമസ്കാരത്തിൽ സംസാരിക്കുന്നത് നിഷിദ്ധമാണ്. (ഈ വിധി) താൻ നമസ്കാരത്തിലാണെന്നും അതിൽ സംസാരിക്കുന്നത് നിഷിദ്ധമാണെന്നും അറിഞ്ഞുകൊണ്ട് മനഃപൂർവ്വം സംസാരിക്കുന്നവർക്കാണ്.
3- സംസാരം (നമസ്കാരത്തിൽ) നിഷിദ്ധമാണ് എന്നതിനോടൊപ്പം, അത് നമസ്കാരത്തെ അസാധുവാക്കുന്നതുമാണ്. 
4- ഈ ആയത്തിൽ പരാമർശിച്ച 'ഖുനൂത്ത്' (القنوت) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിശബ്ദത പാലിക്കൽ (السكوت) എന്നുമാണ്. സ്വഹാബികൾ അങ്ങനെയാണ് മനസ്സിലാക്കിയതും, നബി صلى الله عليه وسلم യുടെ കാലത്ത് അവർ അതനുസരിച്ച് പ്രവർത്തിച്ചതും.
6- സംസാരം നിഷിദ്ധമാക്കപ്പെട്ടതിൻ്റെ പൊരുൾ, ഈ ആരാധനയിൽ അല്ലാഹുവിലേക്ക് (പൂർണ്ണമായി) മുന്നിടുക എന്നതും, അവനുമായുള്ള സംഭാഷണത്തിൽ (മുനാജാത്ത്) ആനന്ദം കണ്ടെത്തുക എന്നതുമാണ്. അതിനാൽ, ഈ ഉന്നതമായ അർത്ഥം (കൈവരിക്കാൻ) തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.
7- 'നാസിഖ്' (الناسخ - റദ്ദ് ചെയ്യുന്ന നിയമം), 'മൻസൂഖ്' (المنسوخ - റദ്ദ് ചെയ്യപ്പെട്ട നിയമം) എന്നിവ രണ്ടും ഒരുമിച്ചുവന്ന ഈ ഹദീസിൽ 'നസ്ഖ്' (നിയമം റദ്ദാക്കൽ) എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം.
8- നിയമനിർമ്മാണത്തിലെ യുക്തി (ഇതിൽ നിന്ന് വ്യക്തമാകുന്നു); സംസാരം ആദ്യം അനുവദനീയമാവുകയും പിന്നീട് അത് നിഷിദ്ധമാക്കപ്പെടുകയും ചെയ്തു. സംസാരം നമസകാരത്തിന്‍റെ ഭക്തിയെയും അതിന്‍റെ സാധുതയെയും ബാധിക്കുന്നു.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...