عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ലൈലത്തുല്‍ ഖദ്ര്‍
ഏത് ദിവസമാണ്?
بابُ ليلةِ القَد
ലൈലത്തുല്‍ ഖദ്ര്‍
211 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما: ((أَنَّ رِجَالاً مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الأَوَاخِرِ. فَقَالَ النَّبِيُّ صلى الله عليه وسلم: أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ. فَمَنْ كَانَ مُتَحَرِّيهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ)) .
റമദാനിലെ ഏറ്റവും പവിത്രവും അനുഗൃഹീതവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. വിശുദ്ധ ഖുർആനിന്‍റെ അവതരണം കൊണ്ട് ധന്യമായ ഈ രാവ് ആയിരം മാസങ്ങളെക്കാൾ പുണ്യകരമാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
മലക്കുകളുടെ സാന്നിധ്യം കൊണ്ട് ഭൂമിയിൽ അനുഗ്രഹങ്ങൾ വർഷിക്കുന്ന, തിന്മകളിൽ നിന്ന് മുക്തി നൽകുന്ന സമാധാനത്തിന്‍റെ രാവാണിത്. ഈ രാവിനെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്ത ഈ ഹദീസിൽ, ചില സ്വഹാബികൾക്ക് റമദാനിലെ അവസാന ഏഴ് രാവുകളിലാണ് ലൈലത്തുൽ ഖദ്ർ എന്ന് സ്വപ്നദർശനം ഉണ്ടായതായി കാണാം. അവരുടെ ദർശനങ്ങൾ ഈ കാര്യത്തിൽ പരസ്പര യോജിപ്പുള്ളതാണെന്ന് കണ്ടപ്പോൾ, ഈ രാവിനെ അന്വേഷിക്കുന്നവർ അവസാന ഏഴ് ദിവസങ്ങളിൽ അതിനായി പരിശ്രമിക്കട്ടെ എന്ന് നബി صلى الله عليه وسلم നിർദ്ദേശിക്കുകയുണ്ടായി. മാസം മുപ്പതാണെങ്കിൽ ഇരുപത്തിനാലാം രാവ് മുതലും, മാസം ഇരുപത്തിയൊമ്പതാണെങ്കിൽ ഇരുപത്തിമൂന്നാം രാവ് മുതലുമാണ് ഈ അവസാന ഏഴ് ദിനങ്ങൾ കണക്കാക്കപ്പെടുന്നത്.
ഈ ഹദീസ് സ്വപ്നങ്ങളുടെ പ്രാധാന്യത്തിലേക്കും അവയെ എങ്ങനെ പ്രമാണമായി സ്വീകരിക്കാം എന്നതിലേക്കും വിരൽ ചൂണ്ടുന്നു. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങൾക്കോ പ്രമാണങ്ങൾക്കോ വിരുദ്ധമല്ലാത്ത കാര്യങ്ങളിൽ ഇത്തരം സ്വപ്നങ്ങളെ മുൻനിർത്തി നിഗമനങ്ങളിൽ എത്തുന്നത് തെറ്റല്ല എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
ഇവിടെ സ്വപ്നത്തെ അടിസ്ഥാനമാക്കുന്നത് ആരാധനകളിൽ കൂടുതൽ താല്പര്യം കാണിക്കാനാണ്. ലൈലത്തുൽ ഖദ്ർ അന്വേഷിക്കൽ എന്നത് പൊതുവെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണ്, അതിൽ തന്നെ അവസാന ഏഴ് രാവുകളിൽ കൂടുതൽ ജാഗ്രത കാണിക്കുന്നത് നിലവിലുള്ള നിയമങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
1- അല്ലാഹു തൻ്റെ അപാരമായ യുക്തിയാലും കാരുണ്യത്താലും ലൈലത്തുൽ ഖദ്റിനെ നിശ്ചയിച്ചു പറയാതെ മറച്ചുവെച്ചിരിക്കുന്നു. വിശ്വാസികൾ ഈ പുണ്യരാവിനെ അന്വേഷിച്ചുകൊണ്ട് ആരാധനകളിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനും, അതിലൂടെ അവർക്ക് വലിയ പ്രതിഫലം നേടിയെടുക്കാനും വേണ്ടിയാണ് അല്ലാഹു ഇപ്രകാരം ചെയ്തത്.
2- ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാന പത്തിലാണ് വരുന്നത്, എങ്കിലും അവസാന ഏഴ് രാവുകളിൽ അത് വരാനുള്ള സാധ്യത ഏറെ വർദ്ധിക്കുന്നു.
3- അല്ലാഹു പരിശുദ്ധ ഖുർആൻ അവതരിപ്പിച്ച ഈ രാവ്, അതിൻ്റെ ബറകത്ത് കൊണ്ടും കർമ്മങ്ങളുടെ വർദ്ധിതമായ പ്രതിഫലം കൊണ്ടും ആയിരം മാസങ്ങളെക്കാൾ പുണ്യകരമാണ്.
4- ഈ രാവിനെ ഖുർആനിൽ ഇതിനെ 'അനുഗൃഹീത രാവ്' (മുബാറക്ക) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
5- വരാനിരിക്കുന്ന ഒരു വർഷത്തെ കാര്യങ്ങൾ അല്ലാഹു മുൻകൂട്ടി നിശ്ചയിക്കുന്ന രാവാണിത്.
6- പദവി കൊണ്ടും വിധിനിർണ്ണയം കൊണ്ടും ഈ രാത്രി വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

No comments:
Post a Comment