عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ത്വവാഫില്‍ റമല്‍ നടത്തം സുന്നത്താണ്
233 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما قَالَ: (رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم حِينَ يَقْدَمُ مَكَّةَ إذَا اسْتَلَمَ الرُّكْنَ الأَسْوَدَ - أَوَّلَ مَا يَطُوفُ - يَخُبُّ ثَلاثَةَ أَشْوَاطٍ).
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم മക്കയിൽ എത്തുമ്പോൾ ഹജറുൽ അസ്‌വദ് ചുംബിച്ചു കഴിഞ്ഞാൽ - മക്കയില്‍ എത്തിയാല്‍ ഉടനെ ത്വവാഫ് ചെയ്യുമ്പോള്‍ (ത്വവാഫുല്‍ ഖുദൂം) - ആദ്യത്തെ മൂന്ന് ചുറ്റുകളിൽ വേഗത്തില്‍ നടക്കുന്നത് ഞാൻ കണ്ടു."
(يَخُبُّ): ചുവടുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുക.
(اسْتَلَمَ): തടവി, ചുംബിച്ചു
(أَوَّلَ مَا يَطُوفُ): മക്കയിൽ എത്തിയ ഉടനെ നിർവഹിക്കുന്ന ആദ്യത്തെ ത്വവാഫിനെ (ത്വവാഫുൽ ഖുദൂം) ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഈ ഹദീസ് ഹജ്ജ്, ഉംറ കർമ്മങ്ങളിലെ പ്രധാന സുന്നത്തായ 'റമൽ' എന്ന ചര്യയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്ത മുൻപത്തെ ഹദീസും ഈ ഹദീസും ചേർത്തുവായിക്കുമ്പോഴാണ് ഇതിന്‍റെ പൂർണ്ണരൂപം വ്യക്തമാകുന്നത്.
റമൽ' അല്ലെങ്കിൽ ഹദീസിൽ പ്രയോഗിച്ച 'ഖബ്ബ്' (الخب) എന്നാൽ സാധാരണ നടത്തത്തേക്കാൾ വേഗത്തിൽ, ചുവടുകൾ അടുപ്പിച്ചു വെച്ചുകൊണ്ട് തോൾ ഇളക്കി നടക്കുക എന്നാണ് അർത്ഥം. ഇത് ഓട്ടമല്ല, മറിച്ച് ദൃഢതയോടെയുള്ള വേഗത്തിലുള്ള നടത്തമാണ്.
മുസ്‌ലീംകൾക്ക് മദീനയിലെ പനി കാരണം ക്ഷീണം ബാധിച്ചുവെന്ന ഖുറൈശികളുടെ പരിഹാസത്തിന് മറുപടിയായിട്ടാണ് നബി صلى الله عليه وسلم ഇത് തുടങ്ങിയത്. അന്ന് ശത്രുക്കൾ കാണുന്ന ഭാഗത്ത് മാത്രം വേഗത്തിൽ നടക്കാനും അവർക്ക് കാണാൻ കഴിയാത്ത രണ്ട് റുക്നുകൾക്കിടയിൽ (റുക്നുൽ യമാനി മുതൽ ഹജറുൽ അസ്‌വദ് വരെ) സാധാരണ നിലയിൽ നടക്കാനും നബി صلى الله عليه وسلم നിർദ്ദേശിച്ചു.
ഇബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്ന ഈ ഹദീസ് നബി صلى الله عليه وسلم യുടെ അവസാന ഹജ്ജിനെക്കുറിച്ചാണ്. അന്ന് നബി صلى الله عليه وسلم ആദ്യത്തെ മൂന്ന് ചുറ്റുകളിലും പൂർണ്ണമായും (രണ്ട് റുക്നുകൾക്കിടയിലും ഉൾപ്പെടെ) റമൽ ചെയ്തു. ഇതാണ് പിൽക്കാലത്ത് സ്ഥിരപ്പെട്ട സുന്നത്ത്. ആദ്യത്തെ മൂന്ന് ചുറ്റുകളിൽ മാത്രമാണ് റമല്‍ നടത്തം പാടുള്ളൂ. ബാക്കി നാല് ചുറ്റുകൾ സാധാരണ ഗതിയിൽ നടക്കണം.
ഇത് പുരുഷന്മാർക്ക് മാത്രമുള്ള സുന്നത്താണ്. സ്ത്രീകൾക്ക് റമൽ ഇല്ല.
മക്കയിൽ എത്തിയ ഉടനെ നിർവഹിക്കുന്ന ആദ്യത്തെ ത്വവാഫിൽ (ത്വവാഫുൽ ഖുദൂം അല്ലെങ്കിൽ ഉംറയുടെ ത്വവാഫ്) മാത്രമാണ് റമല്‍ നടത്തമുള്ളത്. തുടർന്നുള്ള ത്വവാഫുകളിലോ (ത്വവാഫുൽ ഇഫാദ, വിദാഅ്) സുന്നത്തായ ത്വവാഫുകളിലോ റമൽ ചെയ്യേണ്ടതില്ല.
നബി صلى الله عليه وسلم യുടെ ഓരോ ചര്യയും പിന്തുടരുന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ശത്രുക്കൾക്ക് മുന്നിൽ കരുത്ത് കാണിക്കാൻ തുടങ്ങിയ ഈ കർമ്മം, പിൽക്കാലത്ത് ശത്രുഭയം ഇല്ലാതിരുന്നിട്ടും നബി صلى الله عليه وسلم തുടർന്നത് അല്ലാഹുവിനോടുള്ള അനുസരണത്തിന്‍റെ ഭാഗമായിട്ടാണ്. മുൻഗാമികളുടെ ത്യാഗങ്ങളെ സ്മരിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.

No comments:
Post a Comment