عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മക്കയില്‍ യുദ്ധവും അതിക്രമങ്ങളും പാടില്ല
226 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي
الله عنهما قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم يَوْمَ فَتْحِ
مَكَّةَ - ((لا هِجْرَةَ بَعْدَ الفَتْحِ، وَلَكِنْ جِهَادٌ وَنِيَّةٌ. وَإِذَا
اُسْتُنْفِرْتُمْ فَانْفِرُوا، وَقَالَ: يَوْمَ فَتْحِ مَكَّةَ: إنَّ هَذَا
الْبَلَدَ حَرَّمَهُ اللَّهُ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ.
فَهُوَ حَرَامٌ بِحُرْمَةِ اللَّهِ إلَى يَوْمِ الْقِيَامَةِ. وَإِنَّهُ لَمْ
يَحِلَّ الْقِتَالُ فِيهِ لأَحَدٍ قَبْلِي، وَلَمْ يَحِلَّ لِي إلاَّ سَاعَةً
مِنْ نَهَارٍ فَهُوَ حَرَامٌ بِحُرْمَةِ اللَّهِ إلَى يَوْمِ الْقِيَامَةِ. لا
يُعْضَدُ شَوْكُهُ، وَلا يُنَفَّرُ صَيْدُهُ، وَلا يَلْتَقِطُ لُقْطَتَهُ إلاَّ
مَنْ عَرَّفَهَا. وَلا يُخْتَلَى خَلاهُ. فَقَالَ الْعَبَّاسُ: يَا رَسُولَ
اللَّهِ، إلاَّ الإِذْخِرَ. فَإِنَّهُ لِقَيْنِهِمْ وَبُيُوتِهِمْ.
فَقَالَ: إلاَّ الإِذْخِرَ)) .
അബ്ദുള്ളാഹിബ്നു അബ്ബാസ് رضي الله عنهما വിൽ നിന്ന് നിവേദനം: മക്കാ വിജയദിവസം അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇപ്രകാരം പറഞ്ഞു: (മക്കാ) വിജയത്തിന് ശേഷം ഇനി (മക്കയിൽ നിന്ന് മദീനയിലേക്ക്) ഹിജ്റയില്ല. എന്നാൽ ഇനി ജിഹാദും (സൽകർമ്മങ്ങൾ ചെയ്യാനുള്ള) നിയ്യത്തുമാണുള്ളത്. നിങ്ങളോട് യുദ്ധത്തിന് (അല്ലെങ്കിൽ ഏതെങ്കിലും പുണ്യകർമ്മത്തിനായി) പുറപ്പെടാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ ഉടൻ പുറപ്പെടുക."
മക്കാ വിജയദിവസം റസൂല്‍ صلى الله عليه وسلم വീണ്ടും പറഞ്ഞു: "ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം മുതൽ ഈ നാടിനെ (മക്കയെ) അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അതിനാൽ അല്ലാഹുവിന്‍റെ ആ പവിത്രതയനുസരിച്ച് അന്ത്യനാൾ വരെ ഇത് പവിത്രമായി തുടരും. എനിക്ക് മുൻപ് ഒരാൾക്കും ഇവിടെ യുദ്ധം അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് തന്നെ പകൽസമയത്തെ ഒരു നിശ്ചിത നേരത്തേക്ക് മാത്രമാണ് അവിടെ അനുവാദം ലഭിച്ചത്. അതിനാൽ അല്ലാഹുവിന്‍റെ പവിത്രതയനുസരിച്ച് അന്ത്യനാൾ വരെ ഇത് പവിത്രമാണ്. അവിടുത്തെ മുള്ളുകൾ മുറിക്കാൻ പാടില്ല, അവിടുത്തെ വേട്ടമൃഗങ്ങളെ വിരട്ടാൻ പാടില്ല, അവിടെ വീണുകിടക്കുന്ന വസ്തുക്കൾ അത് ഉടമസ്ഥനെ അറിയിക്കാനല്ലാതെ ആരും എടുക്കാൻ പാടില്ല. അവിടുത്തെ പച്ചപ്പുല്ലുകൾ മുറിച്ചെടുക്കാനും പാടില്ല."
അപ്പോൾ അബ്ബാസ് رضي الله عنهما ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, 'ഇദ്ഖിർ' (കറുകപ്പുല്ല്) ചെടി ഒഴികെ (അതിന് അനുവാദം നൽകിയാലും). കാരണം അത് അവിടുത്തെ കൊല്ലന്മാർക്കും വീടുകൾക്കും ആവശ്യമാണ്." അപ്പോൾ റസൂല്‍ صلى الله عليه وسلم പറഞ്ഞു: "ഇദ്ഖിർ ഒഴികെ (അത് അനുവദിച്ചിരിക്കുന്നു)."
- إِذَا اُسْتُنْفِرْتُمْ فَانْفِرُوا: നിങ്ങളോട് വേഗത്തിൽ പുറപ്പെടാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ ആവശ്യപ്പെട്ടതുപോലെ വേഗത്തിൽ പുറപ്പെടുക.
- لا يُعْضَدُ شَوْكُهُ: അവിടുത്തെ മുള്ളുകൾ മുറിച്ചുമാറ്റരുത്.
- لا يُنَفَّرُ صَيْدُهُ: അവിടുത്തെ വേട്ടമൃഗങ്ങളെ അവയുടെ സ്ഥലത്തുനിന്ന് വിരട്ടുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്.
- لا يُخْتَلَى خَلاهُ: 'ഖലാ' എന്നാൽ പച്ചപ്പുല്ല്. അത് മുറിച്ചെടുക്കുന്നത് നിഷിദ്ധമാണ്.
- الإِذخَر: നല്ല സുഗന്ധമുള്ള ഒരുതരം ചെടി. വീടുകളുടെ മേൽക്കൂരകൾക്കും മറ്റും ഇത് ഉപയോഗിച്ചിരുന്നു.
- القينُ: കൊല്ലപ്പണിക്കാരന്‍
ഇസ്‌ലാമിന്റെ ആദ്യകാലഘട്ടത്തിൽ ഇസ്‌ലാമിനെ സഹായിക്കുന്നതിനും വിശ്വാസികൾക്ക് സംരക്ഷണം നൽകുന്നതിനുമായി മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റ (പലായനം) മുസ്‌ലീംകൾക്ക് നിർബന്ധമായിരുന്നു. അങ്ങനെ പ്രവാചകൻ صلى الله عليه وسلم യും അനുചരന്മാരും മദീനയിലേക്ക് ഹിജ്റ പോയി.
ഈ ഹദീസിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما വിവരിക്കുന്നു: ഹിജ്റ എട്ടാം വർഷം നടന്ന മക്കാ വിജയദിവസം, ഇനി മുതൽ മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റ ഇല്ല എന്ന് നബി صلى الله عليه وسلم പ്രഖ്യാപിച്ചു. അതിന്‍റെ കാരണം ഇതാണ്: ഇസ്‌ലാമിന്‍റെ തുടക്കത്തിൽ മുസ്‌ലീംകൾ തങ്ങളുടെ മതം സംരക്ഷിക്കുന്നതിനും സത്യനിഷേധികളുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനും വേണ്ടിയാണ് പലായനം ചെയ്തിരുന്നത്. എന്നാൽ മക്കാ വിജയത്തോടെ ഇസ്‌ലാമിന് അവിടെ ആധിപത്യം ലഭിച്ചു. അതോടെ ഹിജ്റ പോകേണ്ട സാഹചര്യം ഇല്ലാതായി; കാരണം വിശ്വാസിക്ക് തന്‍റെ നാട്ടിൽ സുരക്ഷിതമായി അല്ലാഹുവിനെ ആരാധിക്കാൻ കഴിയുന്ന അവസ്ഥവന്നു. എങ്കിലും, ഏതെങ്കിലും കുഫ്റിന്‍റെ നാട്ടിൽ (ദാറുൽ കുഫ്ർ) ഒരാൾ ഇസ്‌ലാം സ്വീകരിക്കുകയും അവിടെ തന്‍റെ മതം സംരക്ഷിക്കാൻ കഴിയില്ലെന്ന് വരികയും ചെയ്താൽ, അവിടെ നിന്ന് പലായനം ചെയ്യുക എന്ന നിയമം ഇന്നും നിലനിൽക്കുന്നുണ്ട്.
തുടർന്ന് നബി صلى الله عليه وسلم പറഞ്ഞു: "പക്ഷേ, ഇനി ജിഹാദും നിയ്യത്തുമാണുള്ളത്." അതായത്, ഹിജ്റ നിർബന്ധമില്ലെങ്കിലും കുഫ്റിനു എതിരെയുള്ള ധര്‍മ സമരവും (ജിഹാദ്), സൽക്കർമ്മങ്ങൾ ചെയ്യാനുള്ള നല്ല ഉദ്ദേശ്യവും (നിയ്യത്ത്) വഴി നിങ്ങൾക്ക് ഹിജ്റയിലൂടെ ലഭിച്ചിരുന്ന അതേ പ്രതിഫലങ്ങൾ നേടിയെടുക്കാം. അല്ലാഹുവിന്‍റെ ദീനിനെ ഉയർത്തിക്കാട്ടുന്നതിലൂടെ ലഭിച്ചിരുന്ന ആ വലിയ പുണ്യം ഈ വഴികളിലൂടെ ഇന്നും നേടാവുന്നതാണ്.
ഈ വാചകത്തിൽ നബി صلى الله عليه وسلم യുടെ ഒരു സന്തോഷവാർത്ത അടങ്ങിയിട്ടുണ്ട്. മക്ക ഇനി എന്നെന്നും ഇസ്‌ലാമിന്‍റെ നാടായി (ദാറുൽ ഇസ്‌ലാം) നിലനിൽക്കും എന്നതാണ് അത്. കാരണം ഹിജ്റ എന്നത് സത്യനിഷേധികളുടെ നാട്ടിൽ നിന്ന് ഇസ്‌ലാമിക നാട്ടിലേക്കാണ് ചെയ്യേണ്ടത്. മക്കയിൽ നിന്ന് ഇനി ഹിജ്റ വേണ്ട എന്ന് പറഞ്ഞതിലൂടെ, മക്ക ഇനി ഒരിക്കലും സത്യനിഷേധികളുടെ നാടായി മാറില്ല എന്ന് നബി صلى الله عليه وسلم ഉറപ്പുനൽകുകയായിരുന്നു.
തുടർന്ന് നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങളോട് (യുദ്ധത്തിന്) പുറപ്പെടാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ പുറപ്പെടുക." അതായത്, ധര്‍മ്മ സമരത്തിന് നിങ്ങളുടെ നേതാവ് നിങ്ങളോട് ആവശ്യപ്പെട്ടാൽ ആ വിളിക്ക് ഉത്തരം നൽകുകയും അദ്ദേഹത്തോടൊപ്പം പുറപ്പെടുകയും ചെയ്യുക.
പിന്നീട് മക്കയുടെ പവിത്രതയെക്കുറിച്ച് നബി صلى الله عليه وسلم ഇപ്രകാരം വിവരിച്ചു: ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ച ദിവസം തന്നെ അവൻ മക്കയെ പവിത്രമാക്കിയിരിക്കുന്നു. അതിനാൽ മക്കയുടെ ഈ ആദരവ് ആദ്യ കാലം മുതലുള്ളതും മുൻകാല ശരീഅത്തുകളിൽ ഉള്ളതുമാണ്; അത് നബി صلى الله عليه وسلم പുതുതായി ഉണ്ടാക്കിയതോ നബി صلى الله عليه وسلم യുടെ കാലഘട്ടത്തിൽ മാത്രം പ്രത്യേകമായി നൽകപ്പെട്ടതോ അല്ല. മക്കയുടെ ഭൂമി അല്ലാഹു സൃഷ്ടിച്ചപ്പോൾ തന്നെ അത് 'ഹറം' (പവിത്രമായ ഇടം) ആയിട്ടാണ് സൃഷ്ടിച്ചത് എന്നും ഇതിന് അർത്ഥമുണ്ട്. ഈ പവിത്രത അന്ത്യനാൾ വരെ മാറ്റമില്ലാതെ നിലനിൽക്കുന്നതാണ്.
ബുഖാരിയിലും മുസ്‌ലിമിലും അബ്ദുല്ലാഹിബ്നു സൈദ് رضي الله عنه വിൽ നിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "തീർച്ചയായും ഇബ്റാഹീം നബി عليه السلام മക്കയെ പവിത്രമാക്കുകയും അവിടുത്തെ നിവാസികൾക്കായി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്." ഈ രണ്ട് ഹദീസുകളെയും (അല്ലാഹു പവിത്രമാക്കി എന്നതും ഇബ്റാഹീം നബി عليه السلام പവിത്രമാക്കി എന്നതും) ഇപ്രകാരം കൂട്ടി വായിക്കാവുന്നതാണ്:- മക്കയുടെ പവിത്രത ആകാശഭൂമികളുടെ സൃഷ്ടിപ്പ് മുതൽ നിശ്ചയിക്കപ്പെട്ടതാണ്. എന്നാൽ കാലക്രമേണ ആ അറിവ് ജനങ്ങളിൽ നിന്ന് മറഞ്ഞുപോയി. പിന്നീട് ഇബ്റാഹീം നബി عليه السلام യുടെ കാലഘട്ടത്തിൽ അദ്ദേഹം ആ പവിത്രതയെ വീണ്ടും ജനങ്ങൾക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അല്ലാതെ ഇബ്റാഹീം നബി عليه السلام അത് പുതുതായി തുടങ്ങിയതല്ല. നിയമങ്ങളെല്ലാം നിശ്ചയിക്കുന്നത് അല്ലാഹുവാണ്, പ്രവാചകന്മാർ അത് ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ്. അതിനാൽ ഒരു നിയമം നിശ്ചയിച്ചു എന്ന നിലയിൽ അത് അല്ലാഹുവിലേക്കും, അത് ജനങ്ങൾക്ക് വിവരിച്ചു കൊടുത്തു എന്ന നിലയിൽ പ്രവാചകന്മാരിലേക്കും ചേർത്തുപറയപ്പെടുന്നു.
തുടർന്ന് നബി صلى الله عليه وسلم ഇപ്രകാരം അറിയിച്ചു: മക്ക എന്ന പവിത്ര നഗരത്തിൽ യുദ്ധം ചെയ്യുന്നത് തനിക്ക് മുൻപ് ആർക്കും അനുവദനീയമായിരുന്നില്ല. അല്ലാഹു തനിക്ക് മാത്രമാണ് അതിൽ ഒരു പ്രത്യേക ഇളവ് നൽകിയത്. അത് തന്നെ പകൽസമയത്തെ ഒരു നിശ്ചിത നേരത്തേക്ക് (മക്കാ വിജയദിവസം) മാത്രമായിരുന്നു. അതിനുശേഷം അതിന്‍റെ പവിത്രത പഴയതുപോലെ തന്നെ മടങ്ങി വന്നു. അതിനാൽ അല്ലാഹുവിന്‍റെ ആ പവിത്രതയനുസരിച്ച് അന്ത്യനാൾ വരെ മക്ക പവിത്രമായി തുടരും.
നബി صلى الله عليه وسلم ഇപ്രകാരം പറയാനുണ്ടായ കാരണം ബുഖാരിയിലെയും മുസ്‌ലിമിലെയും റിപ്പോർട്ടുകളിൽ വിവരിക്കുന്നുണ്ട്: മക്കാ വിജയവർഷം, ഖുസാഅ ഗോത്രക്കാർ ബനൂ ലൈഥ് ഗോത്രത്തിലെ ഒരാളെ കൊലപ്പെടുത്തി (നേരത്തെ നടന്ന ഒരു കൊലപാതകത്തിന് പകരം വീട്ടലായിരുന്നു ഇത്). വിവരമറിഞ്ഞ റസൂല്‍ صلى الله عليه وسلم തന്‍റെ ഒട്ടകപ്പുറത്തിരുന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഇപ്രകാരം പറഞ്ഞു: "തീർച്ചയായും അല്ലാഹു മക്കയിൽ നിന്ന് ആനയെ തടയുകയും, എന്നാൽ മക്കയിൽ തന്‍റെ റസൂലിനും വിശ്വാസികൾക്കും അധികാരം നൽകുകയും ചെയ്തിരിക്കുന്നു."
അതായത്, കഅ്ബ പൊളിക്കാനായി വന്ന അബിസീനിയക്കാരനായ അബ്റഹത്തിനെയും അവന്‍റെ ആനപ്പടയെയും തടഞ്ഞുകൊണ്ട് അല്ലാഹു ഈ നഗരത്തെ സംരക്ഷിച്ചു. എന്നാൽ തന്‍റെ റസൂലായ മുഹമ്മദ് നബി صلى الله عليه وسلم ക്കും അദ്ദേഹത്തിന്‍റെ അനുചരന്മാർക്കും അവിടെ നേതൃത്വം വഹിക്കാനും അവിടുത്തെ ജനതയുടെ മേൽ വിജയം വരിക്കാനും അല്ലാഹു സൗകര്യം ചെയ്തുകൊടുത്തു.
തുടർന്ന് നബി صلى الله عليه وسلم ഈ നഗരത്തിന്‍റെ പവിത്രത ഇപ്രകാരം വിശദീകരിച്ചു: "അവിടുത്തെ മുള്ളുകൾ മുറിക്കാൻ പാടില്ല." മുള്ളുകൾ പോലും മുറിക്കാൻ പാടില്ല എന്നത്, ഉപദ്രവകരമല്ലാത്ത മറ്റു സസ്യങ്ങൾ മുറിക്കുന്നത് എത്രത്തോളം ഗൗരവകരമാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഉപദ്രവകാരികളായ സസ്യങ്ങൾ നീക്കം ചെയ്യാവുന്നതാണ്; ഹറമിൽ വെച്ച് ഉപദ്രവകാരികളായ അഞ്ച് ജീവികളെ കൊല്ലാൻ അനുവാദമുള്ളതുപോലെ (ഉപദ്രവം എന്ന പൊതുസ്വഭാവം പരിഗണിച്ച്) ഇവയെയും നീക്കം ചെയ്യാം.
ബുഖാരിയിലെയും മുസ്‌ലിമിലെയും മറ്റൊരു റിപ്പോർട്ടിൽ "അവിടുത്തെ മരങ്ങൾ മുറിക്കരുത്" എന്ന് വന്നിട്ടുണ്ട്. അതുപോലെ, "അവിടുത്തെ വേട്ടമൃഗങ്ങളെ വിരട്ടരുത്." അതായത്, ഒരു മൃഗത്തെയും അതിന്‍റെ സ്ഥാനത്ത് നിന്ന് വിരട്ടാനോ വേട്ടയാടാനോ പാടുള്ളതല്ല. "അവിടെ വീണുകിട്ടുന്ന വസ്തുക്കൾ അത് ഉടമസ്ഥനെ അറിയിക്കാനല്ലാതെ ആരും എടുക്കാൻ പാടില്ല." മക്കയല്ലാത്ത സ്ഥലങ്ങളിൽ ഒരു വസ്തു വീണുകിട്ടിയാൽ അത് നിശ്ചിതകാലം അറിയിപ്പ് നൽകിയ ശേഷം എടുക്കുന്നതുപോലെ മക്കയിൽ പാടില്ല. അത് ഉടമസ്ഥനെ കണ്ടെത്താൻ വേണ്ടി മാത്രം എടുക്കാവുന്നതാണ്, അല്ലാതെ സ്വന്തമാക്കാൻ വേണ്ടി എടുക്കാൻ പാടില്ല. (لُقْطَة എന്നാൽ വഴിയിൽ ഉടമസ്ഥനില്ലാതെ വീണുകിടക്കുന്ന ധനമാണ്). "അവിടുത്തെ പച്ചപ്പുല്ലുകൾ മുറിച്ചെടുക്കരുത്." വലിയ മരങ്ങളായാലും ചെറിയ സസ്യങ്ങളായാലും പച്ചയായ പുല്ലുകളായാലും ഹറം പരിധിയിൽ നിന്ന് മുറിക്കുന്നത് നിഷിദ്ധമാണ്.
ഈ സമയം അബ്ബാസ് رضي الله عنه നബി صلى الله عليه وسلم യോട് 'ഇദ്ഖിർ' (കറുകപ്പുല്ല്) എന്ന ചെടിക്ക് ഇളവ് നൽകാൻ ആവശ്യപ്പെട്ടു. പുല്ലുവർഗ്ഗത്തിൽപ്പെട്ട, സുഗന്ധമുള്ള ഇലകളോടു കൂടിയ ഒന്നാണിത്. അബ്ബാസ് رضي الله عنه പറഞ്ഞു: "അത് അവരുടെ കൊല്ലന്മാർക്കും വീടുകൾക്കും ആവശ്യമാണ്." കൊല്ലന്മാർ ഉലകളിൽ തീ കത്തിക്കാനും വിറകിന് പകരമായും ഇത് ഉപയോഗിക്കുന്നു. കൂടാതെ ആളുകൾ വീടുകളുടെയും മയ്യത്ത് കബറടക്കുമ്പോൾ കബറുകളുടെയും മേൽക്കൂരകൾക്കും ഇത് ഉപയോഗിക്കാറുണ്ട്. അതായത് ജീവിതകാലത്തും മരണശേഷവും അവർക്ക് ഇത് ഉപകാരപ്രദമാണ്. ഇത് കേട്ടപ്പോൾ നബി صلى الله عليه وسلم അവർക്ക് 'ഇദ്ഖിർ' മുറിക്കാൻ അനുവാദം നൽകി.
തനിയെ വളരുന്ന പച്ചപ്പുള്ളുകളോ മരങ്ങളോ മുറിക്കാൻ പാടില്ല.
മുള്ളുള്ള മരങ്ങൾ പോലും മുറിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു (ഉപദ്രവകാരിയല്ലെങ്കിൽ).
വന്യമൃഗങ്ങളെ വേട്ടയാടാനോ അവയെ വിരട്ടി ഓടിക്കാനോ പാടില്ല.

No comments:
Post a Comment