عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മിനയിലെ രാപ്പാര്‍ക്കലില്‍ ഇളവുള്ളവര്‍
255 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما قَالَ: (اسْتَأْذَنَ الْعَبَّاسُ بْنُ عَبْدِ الْمُطَّلِبِ رَسُولَ
اللَّهِ صلى الله عليه وسلم: أَنْ يَبِيتَ بِمَكَّةَ لَيَالِيَ مِنىً، مِنْ
أَجْلِ سِقَايَتِهِ فَأَذِنَ لَهُ) .
ഹജ്ജിന്‍റെ നിർബന്ധ കർമ്മങ്ങളിൽ (വാജിബാത്ത്) ഒന്നാണ് അയ്യാമുത്തശ്‌രീഖിന്‍റെ രാത്രികളിൽ (ദുൽഹിജ്ജ 11, 12, 13) മിനായിൽ താമസിക്കൽ എന്നത്. നബി صلى الله عليه وسلم ഇത് പ്രവർത്തിച്ചു കാണിച്ചു തന്നിട്ടുണ്ട്. ആ രാത്രികളിലും പകൽ സമയങ്ങളിലും മിനായിൽ തങ്ങുക എന്നത് അല്ലാഹുവിനുള്ള അനുസരണവും ഹജ്ജിന്‍റെ പ്രധാന അടയാളങ്ങളിൽ ഒന്നുമാണ്.
ഈ ഹദീസിൽ, അബ്ബാസ് رضي الله عنه മിനായിലെ രാവുകളിൽ (ദുൽഹിജ്ജ 11, 12, 13) മക്കയിൽ താമസിക്കാൻ നബി صلى الله عليه وسلم യോട് അനുവാദം ചോദിച്ചതിനെക്കുറിച്ച് വിവരിക്കുന്നു. ഹജ്ജ് ചെയ്യുന്നവർ ഈ രാത്രികളിൽ മിനായിൽ താമസിക്കൽ പ്രവാചക ചര്യയുടെ ഭാഗമാണ്. മക്കയുടെ കിഴക്ക് ഭാഗത്ത്, മക്കക്കും അറഫാ മൈതാനത്തിനും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയാണ് മിനാ. മസ്ജിദുൽ ഹറാമിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരത്തുള്ള ഇവിടെയാണ് ഹാജിമാർ കല്ലേറ് കർമ്മം നിർവ്വഹിക്കുന്നത്.
ഹാജിമാർക്ക് വെള്ളം നൽകുന്ന സേവനത്തിന് വേണ്ടിയാണ് അബ്ബാസ് رضي الله عنه മക്കയിൽ താമസിക്കാൻ അനുവാദം തേടിയത്. ഹാജിമാർക്ക് വെള്ളം നൽകുക എന്നത് അങ്ങേയറ്റം പുണ്യമുള്ള കാര്യമാണ്. അല്ലാഹുവിന്‍റെ അതിഥികളായ ഹാജിമാരെ സേവിക്കുക എന്ന വലിയ ദൗത്യമായതിനാലാണത്.
ഹാജിമാർ രാത്രികാലങ്ങളിൽ സംസം കിണറ്റിൽ നിന്ന് വെള്ളം കോരിയെടുത്ത് ഹൗളുകളിൽ നിറച്ചു വെക്കുകയും, അത് ഹാജിമാർക്ക് കുടിക്കാൻ സൗകര്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സേവനം ജാഹിലിയ്യാ കാലം മുതൽക്കേ അബ്ബാസ് رضي الله عنه വിന്‍റെ കുടുംബത്തിനായിരുന്നു. നബി صلى الله عليه وسلم അത് അംഗീകരിച്ചു കൊടുക്കുകയും അബ്ബാസ് رضي الله عنه വിന്‍റെ കുടുംബത്തിന് എന്നും അത് നിലനിർത്തുകയും ചെയ്തു.
തന്‍റെ പിതൃവ്യനായ അബ്ബാസ് رضي الله عنه ഹാജിമാർക്ക് വെള്ളം നൽകുന്ന സേവനത്തിൽ ഏർപ്പെട്ടിരുന്നതിനാൽ മിനായിലെ രാത്രി താമസം ഒഴിവാക്കാൻ നബി صلى الله عليه وسلم അദ്ദേഹത്തിന് അനുവാദം നൽകി. ഇത് ഒരു പൊതുനന്മ മുൻനിർത്തിയുള്ള ഇളവാണ്.
ഇത് പോലെ ഗൗരവകരമായ സേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്കോ അല്ലെങ്കിൽ കൃത്യമായ മറ്റ് കാരണങ്ങൾ ഉള്ളവർക്കോ മാത്രമേ ഈ ഇളവ് ബാധകമാകൂ. അത്തരം കാരണങ്ങളോ സേവനങ്ങളോ ഇല്ലാത്ത മറ്റൊരാൾക്കും മിനായിലെ രാത്രി താമസം ഒഴിവാക്കാൻ അനുവാദമില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
- കന്നുകാലികളെ മേയ്ക്കുന്നവർ.
- അത്യാവശ്യ കാര്യങ്ങളുള്ളവർ (ഉദാഹരണത്തിന്, നഷ്ടപ്പെട്ടുപോകുമെന്ന് ഭയപ്പെടുന്ന സ്വത്തുള്ളവർ).
- ശുശ്രൂഷിക്കാൻ മറ്റാരുമില്ലാത്ത രോഗികൾ.
- ഹജ്ജിന്‍റെയോ ഹാജിമാരുടെയോ പൊതുനന്മയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ (ആശുപത്രി ജീവനക്കാർ, ഹാജിമാരുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ ജോലി ചെയ്യുന്ന ബസ് ഡ്രൈവർമാർ തുടങ്ങിയവർ).

No comments:
Post a Comment