عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വിലക്കപ്പെട്ട കച്ചവട ഇടപാടുകള്‍
262 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (لا تَلَقَّوْا
الرُّكْبَانَ، وَلا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ. وَلا تَنَاجَشُوا.
وَلا يَبِعْ حَاضِرٌ لِبَادٍ. وَلا تُصَرُّوا الْغَنَمَ. وَمَنْ ابْتَاعَهَا
فَهُوَ بِخَيْرِ النَّظَرَيْنِ، بَعْدَ أَنْ يَحْلُبَهَا. وَإِنْ رَضِيَهَا
أَمْسَكَهَا، وَإِنْ سَخِطَهَا رَدَّهَا وَصَاعاً مِنْ تَمْرٍ) .
وَفِي لَفْظٍ: (هُوَ بِالْخِيَارِ ثَلاثَاً) .
അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: കച്ചവടച്ചരക്കുകളുമായി വരുന്നവരെ കമ്പോളത്തിലെത്തുന്നതിന് മുൻപായി നിങ്ങൾ എതിരേറ്റുപോയി (ചരക്ക്) വാങ്ങരുത്. നിങ്ങളിൽ ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം ചെയ്യരുത്. നിങ്ങൾ 'തനാജുശ്' (വാങ്ങാൻ ഉദ്ദേശ്യമില്ലാതെ വില കൂട്ടി പറയുക) ചെയ്യരുത്. പട്ടണവാസി ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യരുത്. നിങ്ങൾ ആടുകളുടെ അകിടിൽ പാൽ കെട്ടിനിർത്തരുത്. ആരെങ്കിലും അത്തരമൊരു മൃഗത്തെ വാങ്ങിയാൽ, പാൽ കറന്നു നോക്കിയ ശേഷം അവന് രണ്ട് കാര്യങ്ങളിൽ ഉചിതമായത് തിരഞ്ഞെടുക്കാം; അവൻ തൃപ്തനാണെങ്കിൽ അതിനെ വെച്ചുകൊള്ളട്ടെ, അതല്ല അവൻ അതൃപ്തനാണെങ്കിൽ ആ മൃഗത്തെ തിരിച്ചുകൊടുക്കുകയും (കറന്നെടുത്ത പാലിന് പകരമായി) ഒരു സാഅ് ഈത്തപ്പഴം നൽകുകയും ചെയ്യട്ടെ.
മറ്റൊരു റിപ്പോർട്ടിൽ (അവന് മൂന്ന് ദിവസത്തെ കാലാവധിയുണ്ട്) എന്ന് വന്നിരിക്കുന്നു.
- لا تَلَقَّوْا الرُّكْبَانَ: കച്ചവടച്ചരക്കുകളുമായി വരുന്നവർ കമ്പോളത്തിലെത്തുന്നതിന് മുൻപ് അവരെ സ്വീകരിക്കരുത്.
- وَلا تَنَاجَشُوا: 'തനാജുശ്' എന്നാൽ ഒരാൾക്ക് സാധനം വാങ്ങാൻ താല്പര്യമില്ലാതിരുന്നിട്ടും മറ്റൊരാളെ വഞ്ചിക്കാൻ വേണ്ടി മാത്രം വില കൂട്ടി ചോദിക്കുകയോ സാധനത്തെ പുകഴ്ത്തുകയോ ചെയ്യുന്നതാണ്.
- وَلا يَبِعْ حَاضِرٌ لِبَادٍ: (ഹാളിർ) എന്നാൽ പട്ടണത്തിൽ സ്ഥിരതാമസക്കാരനായ ആളും, (ബാദി) എന്നാൽ പുറത്തുനിന്ന് ചരക്കുമായി വരുന്ന ഗ്രാമീണനുമാണ്.
- وَلا تُصَرُّوا الْغَنَمَ: 'തസ്വ് രിയ' എന്നാൽ മൃഗത്തിന്‍റെ അകിടിൽ പാൽ കൂടുതൽ ഉണ്ടെന്ന് തോന്നിപ്പിക്കാൻ വേണ്ടി അത് കറക്കാതെ കെട്ടിനിർത്തുന്നതിലൂടെ വാങ്ങുന്നവനെ വഞ്ചിക്കുന്ന രീതിയാണ്.
വിവരണം
നബി صلى الله عليه وسلم വിലക്കിയ അഞ്ച് തരം കച്ചവടങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണമാണ് ഈ ഹദീസില്‍ ഉള്ളത്. കച്ചവടക്കാരോ വാങ്ങുന്നവരോ വഞ്ചിക്കപ്പെടാതിരിക്കാനും സമൂഹത്തിൽ പരസ്പര വിദ്വേഷം ഇല്ലാതിരിക്കാനുമാണ് ഇസ്‌ലാം ഈ നിയമങ്ങൾ നിഷ്കർഷിച്ചിരിക്കുന്നത്.
ഇസ്‌ലാം വിലക്കിയ അഞ്ച് കച്ചവട രീതികൾ:
1. ചരക്കുമായി വരുന്നവരെ വഴിയിൽ തടഞ്ഞു കച്ചവടം ഉറപ്പിക്കൽ (تلقي الركبان): കമ്പോളത്തിന് പുറത്തുനിന്ന് വരുന്ന കച്ചവടക്കാരെ മാർക്കറ്റിലെ വില അറിയുന്നതിന് മുൻപ് തന്നെ വഴിയിൽ വെച്ച് കണ്ട് ചരക്ക് വാങ്ങുന്ന രീതിയാണിത്. കാരണം: ഇത് കച്ചവടക്കാരെയും നാട്ടുകാരെയും ഒരുപോലെ ബാധിക്കുന്നു. ചരക്കുമായി വരുന്നവർക്ക് യഥാർത്ഥ വില അറിയാത്തതിനാൽ അവർ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, ചരക്ക് നേരിട്ട് മാർക്കറ്റിൽ എത്തുമ്പോൾ ലഭിക്കേണ്ട വിലക്കുറവ് നാട്ടുകാർക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു.
2. ഒരാളുടെ കച്ചവടത്തിന് മേൽ കച്ചവടം ചെയ്യൽ (البيع على بيع أخيه): ഒരാൾ ഒരു സാധനം വാങ്ങാൻ തീരുമാനിക്കുകയും 'ഖിയാറുൽ മജ്‌ലിസ്' (കരാറിൽ നിന്ന് പിന്മാറാനുള്ള സമയം) നിലനിൽക്കുകയും ചെയ്യുമ്പോൾ, മൂന്നാമതൊരാൾ ഇടപെട്ട് "ഇതിനേക്കാൾ നല്ലത് ഞാൻ തരാം" അല്ലെങ്കിൽ "ഇതേ സാധനം കുറഞ്ഞ വിലയ്ക്ക് ഞാൻ തരാം" എന്ന് പറഞ്ഞ് ആ കച്ചവടം മുടക്കുന്ന രീതിയാണിത്. ഇത് കച്ചവടക്കാർക്കിടയിൽ ശത്രുതയും അസൂയയും വളർത്തുന്നു. മറ്റൊരാളുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തുന്നതിന് തുല്യമാണിത്.
3. തനാജുശ് - വഞ്ചനാപരമായ വില വർദ്ധിപ്പിക്കൽ (التناجش): ലേലത്തിലോ മറ്റോ ഒരാൾക്ക് സാധനം വാങ്ങാൻ ഉദ്ദേശ്യമില്ലാതിരുന്നിട്ടും, വിൽക്കുന്നയാളെ സഹായിക്കാനോ അല്ലെങ്കിൽ വാങ്ങുന്നയാളെ വഞ്ചിക്കാനോ വേണ്ടി മനഃപൂർവ്വം വില കൂട്ടി ചോദിക്കുന്ന രീതിയാണിത്. ഇത് വഞ്ചനയും കള്ളവുമാണ്. വാങ്ങുന്നവൻ അർഹിക്കാത്ത വില നൽകി സാധനം വാങ്ങാൻ ഇത് കാരണമാകുന്നു.
4. പട്ടണവാസി ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യൽ (بيع حاضر لبادٍ): പുറത്തുനിന്ന് (ഗ്രാമങ്ങളിൽ നിന്ന്) സാധനങ്ങളുമായി വരുന്നവർക്ക് വേണ്ടി നാട്ടിലുള്ള ഒരാൾ എജന്റ് ആയി (സിംസാർ) നിൽക്കുന്ന രീതിയാണിത്. "നീ ഇത് ഇപ്പോൾ വിൽക്കണ്ട, ഞാൻ കൂടുതൽ വിലക്ക് വിറ്റുതരാം" എന്ന് പറഞ്ഞ് സാധനം പിടിച്ചുവെക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ ജനങ്ങളെ വിട്ടേക്കുക, അല്ലാഹു അവരിൽ ചിലർക്ക് ചിലരിലൂടെ ഉപജീവനം നൽകട്ടെ." പുറത്തുനിന്ന് വരുന്നവർ നേരിട്ട് വിൽക്കുമ്പോൾ ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് സാധനം ലഭിക്കുമായിരുന്നു. ഇടനിലക്കാർ ഇടപെടുന്നത് കൃത്രിമമായ വിലക്കയറ്റത്തിന് കാരണമാകും.
5. അകിട് കെട്ടിവെച്ച് വഞ്ചിക്കൽ (تصرية الغنم): മൃഗങ്ങളെ വിൽക്കുന്നതിന് ഏതാനും ദിവസം മുൻപ് പാൽ കറക്കാതെ അകിടിൽ പാൽ കെട്ടിനിർത്തുന്ന രീതിയാണിത്. മൃഗത്തിന് നല്ല പാലുണ്ടെന്ന് തോന്നിപ്പിച്ച് വാങ്ങുന്നവനെ വഞ്ചിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഇത്തരമൊരു മൃഗത്തെ വാങ്ങിയ ആൾക്ക് വഞ്ചന ബോധ്യപ്പെട്ടാൽ മൂന്ന് ദിവസത്തിനകം അത് തിരിച്ചുകൊടുക്കാൻ അവകാശമുണ്ട്. അകിടിൽ നിന്ന് കറന്നെടുത്ത പാലിന് പകരമായി ഒരു സ്വാഅ് (ഏകദേശം 3 കിലോ) ഈത്തപ്പഴം കൂടി ഉടമക്ക് നൽകേണ്ടതുണ്ട്.
ഇസ്‌ലാമിക ശരീഅത്ത് കച്ചവട ഇടപാടുകളെ ക്രമീകരിച്ചിരിക്കുന്നത് അജ്ഞത, വഞ്ചന, ഉപദ്രവം എന്നിവ ഇല്ലാതാക്കാനാണ്. ഇടപാടുകൾ സുതാര്യമാകുമ്പോൾ മാത്രമേ സമൂഹത്തിൽ സമാധാനവും ബറക്കത്തും ഉണ്ടാവുകയുള്ളൂ.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ചരക്കുകൾ വിൽക്കുന്നതിനായി ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവരെ കമ്പോളത്തിലെത്തുന്നതിന് മുൻപായി എതിരേൽക്കുന്നതും അവരിൽ നിന്ന് വാങ്ങുന്നതും വിലക്കപ്പെട്ടിരിക്കുന്നു. ഈ വിലക്ക് അത് നിഷിദ്ധമാണ് എന്ന് സൂചിപ്പിക്കുന്നു. അവർ വഞ്ചിക്കപ്പെടാതിരിക്കാനും, അവരുടെ ചരക്കുകൾ യഥാർത്ഥ വിലയേക്കാൾ വളരെ കുറഞ്ഞ വിലക്ക് തട്ടിയെടുക്കാതിരിക്കാനുമാണ് ഈ വിലക്കിലെ യുക്തി.
2- ഒരാള്‍ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം ചെയ്യുന്നത് നിഷിദ്ധമാണ്. അതായത്, പത്ത് രൂപക്ക് ഒരു സാധനം വാങ്ങിയ ഒരാളോട് "ഇതേ സാധനം എന്‍റെ അടുക്കൽ ഒമ്പത് രൂപക്ക് ഉണ്ട്" എന്ന് പറയുന്നതുപോലെ. കരാർ ഉറപ്പിക്കുന്ന സമയം, നിബന്ധന വെച്ച സമയം എന്നീ വേളകളിലും അതിനുശേഷവും ഈ ഇടപെടൽ ഹറാമാണ്. കാരണം ഇത് കരാറിലേർപ്പെട്ട വ്യക്തിയിൽ ഖേദമുണ്ടാക്കുകയും, വല്ല ഒഴികഴിവുകളും പറഞ്ഞ് കരാർ റദ്ദാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് വലിയ ദോഷങ്ങൾക്ക് കാരണമാകും. മുസ്‌ലിമിനെപ്പോലെ തന്നെയാണ് ഈ കാര്യത്തിൽ 'ദിമ്മി'യും (ഇസ്‌ലാമിക രാജ്യത്തെ അമുസ്‌ലിം പൗരൻ). ഭൂരിഭാഗം പണ്ഡിതന്മാരും ഒരു മുസ്‌ലിം ഒരു ദിമ്മിയുടെ കച്ചവടത്തിനിടയിൽ ഇടപെടുന്നത് അനുവദനീയമല്ല എന്ന കാര്യത്തിൽ യോജിച്ചിരിക്കുന്നു. ഇതുപോലെ തന്നെയാണ് ഒരാളുടെ വാങ്ങലിന് മേൽ വാങ്ങൽ നടത്തുന്നതും; അതായത് ഒമ്പത് രൂപയ്ക്ക് സാധനം വിറ്റ ആളോട് "ഞാൻ പത്ത് രൂപ തരാം" എന്ന് പറഞ്ഞ് ആദ്യത്തെ കരാർ പൊളിക്കാനും താനുമായി കരാറിലേർപ്പെടാനും പ്രേരിപ്പിക്കുന്നത് ഹറാമാണ്.
3- കച്ചവടത്തിലെന്നപോലെ തന്നെ മറ്റൊരാൾ വിവാഹാലോചന നടത്തിയ പെണ്ണിനെ ആലോചിക്കുന്നതും നിഷിദ്ധമാണ്. അതുപോലെ തന്നെയാണ് തൊഴിലുകൾ, നിർമ്മാണ കരാറുകൾ, വാടക കരാറുകൾ തുടങ്ങിയവയും. കാരണം കച്ചവടത്തിലുള്ള അതേ ദോഷം- അതായത് ശത്രുതയും വിദ്വേഷവും ഉണ്ടാക്കുക എന്നത്-ഇവയിലെല്ലാം അടങ്ങിയിരിക്കുന്നു.
4- പട്ടണവാസിയായ ഒരാൾ ഗ്രാമീണന് വേണ്ടി ചരക്ക് വിൽക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. പുറത്തുനിന്ന് ഒരാൾ തന്‍റെ ചരക്ക് വിൽക്കാൻ വരുമ്പോൾ നാട്ടുകാരനായ ഒരാൾ അത് ഏറ്റെടുത്ത് വിൽക്കുന്ന രീതിയാണിത്. നാട്ടുകാർക്ക് സാധനത്തിന്‍റെ വില വർദ്ധിപ്പിക്കാൻ ഇത് കാരണമാകും.
എന്നാൽ പുറത്തുനിന്ന് വരുന്നവൻ നേരിട്ട് വിൽക്കുമ്പോൾ, മാർക്കറ്റ് വില കൃത്യമായി അറിയാത്തതിനാൽ അവൻ കൂടുതൽ ലാഭത്തിന് വാശിപിടിക്കില്ല, ഇത് വാങ്ങുന്നവർക്ക് ആശ്വാസകരമാകും.
5- മൃഗങ്ങളെ വിൽക്കുമ്പോൾ അകിടിൽ പാൽ കെട്ടിനിർത്തുന്നത് വിലക്കപ്പെട്ടിരിക്കുന്നു. ഇത് വാങ്ങുന്നവനെ കബളിപ്പിക്കലും വഞ്ചിക്കലുമാണ്; ഇത് കള്ളം പറയുന്നതിലും അന്യായമായി ജനങ്ങളുടെ സ്വത്ത് ഭക്ഷിക്കുന്നതിലും ഉൾപ്പെടുന്നു. എന്നാൽ സ്വന്തം ആവശ്യത്തിനോ വിൽക്കാനല്ലാത്ത മറ്റു ലക്ഷ്യങ്ങൾക്കോ വേണ്ടി മൃഗത്തിന് ദോഷകരമല്ലാത്ത രീതിയിൽ പാൽ കെട്ടിനിർത്തുന്നത് അനുവദനീയമാണ്.
6- ഈ വഞ്ചന നടന്നാലും കച്ചവടം അടിസ്ഥാനപരമായി സാധുവാണ്. എന്നാൽ വഞ്ചന ബോധ്യപ്പെട്ടാൽ ആ മൃഗത്തെ വെച്ചുകൊള്ളാനോ അല്ലെങ്കിൽ തിരിച്ചുകൊടുക്കാനോ വാങ്ങിയ ആൾക്ക് അധികാരമുണ്ട്. പാൽ കറക്കുന്നതിന് മുൻപോ ശേഷമോ വഞ്ചന മനസ്സിലാക്കിയാൽ ഈ അധികാരം ഉപയോഗിക്കാം. വഞ്ചന തിരിച്ചറിഞ്ഞത് മുതൽ മൂന്ന് ദിവസത്തെ കാലാവധി ഇതിനായി നൽകപ്പെട്ടിട്ടുണ്ട്.
7- "അവൻ തൃപ്തനാണെങ്കിൽ അതിനെ വെച്ചുകൊള്ളട്ടെ" എന്ന നബിവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കച്ചവടം (അടിസ്ഥാനപരമായി) സാധുവാണ് എന്ന് പറയുന്നത്. എന്നാൽ അകിട് കെട്ടിവെച്ച വഞ്ചന ബോധ്യപ്പെട്ടാൽ, ആ മൃഗത്തെ തന്‍റെ പക്കൽ നിലനിർത്താനോ അല്ലെങ്കിൽ തിരിച്ചുകൊടുക്കാനോ ഉള്ള അധികാരം വാങ്ങിയ ആൾക്കുണ്ട്. പാൽ കറക്കുന്നതിന് മുൻപോ അല്ലെങ്കിൽ കറന്നതിന് ശേഷമോ വഞ്ചന മനസ്സിലാക്കിയാലും ഈ അധികാരം ലഭിക്കുന്നതാണ്.
8- അതിന്‍റെ പാല്‍ അവന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ മൃഗത്തെ അവൻ തിരിച്ചുകൊടുക്കുകയും, അതോടൊപ്പം അതിൽ നിന്ന് കറന്നെടുത്ത പാലിന് പകരമായി ഒരു സാഅ് (ഏകദേശം 2.5 കിലോ) ഈത്തപ്പഴം കൂടി നൽകുകയും ചെയ്യേണ്ടതുണ്ട്.
No comments:
Post a Comment