عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ദുഖാചരണം
321 - عَنْ زَيْنَبَ بِنْتِ أُمِّ سَلَمَةَ قَالَتْ: (تُوُفِّيَ حَمِيمٌ لأُمِّ حَبِيبَةَ، فَدَعَتْ بِصُفْرَةٍ، فَمَسَحَتْ بِذِرَاعَيْهَا، فَقَالَتْ: إنَّمَا أَصْنَعُ هَذَا، لأَنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الآخِرِ أَنْ تُحِدَّ عَلَى مَيِّتٍ فَوْقَ ثَلاثٍ، إلاَّ عَلَى زَوْجٍ: أَرْبَعَةَ أَشْهُرٍ وَعَشْراً) .
സൈനബ് ബിൻത് ഉമ്മു സലമ رضي الله عنها നിവേദനം ചെയ്യുന്നു: ഉമ്മു ഹബീബ رضي الله عنها യുടെ ഒരു അടുത്ത ബന്ധു (പിതാവ് അബൂ സുഫിയാൻ) അന്തരിച്ചു. അപ്പോൾ അവർ മഞ്ഞനിറത്തിലുള്ള സുഗന്ധദ്രവ്യം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അത് തന്‍റെ കൈകളിൽ പുരട്ടുകയും ചെയ്തു. തുടർന്ന് അവർ പറഞ്ഞു: ഞാൻ ഇപ്രകാരം ചെയ്യുന്നത് മറ്റൊന്നിനുമല്ല, മറിച്ച് റസൂല്‍ صلى الله عليه وسلم ഇപ്രകാരം പറയുന്നത് ഞാൻ കേട്ടതുകൊണ്ടാണ്: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും തന്‍റെ ഭർത്താവിനല്ലാതെ മറ്റൊരു മയ്യിത്തിന് വേണ്ടിയും മൂന്ന് ദിവസത്തിലധികം ദുഃഖാചരണം നടത്താൻ പാടുള്ളതല്ല. ഭർത്താവിന്‍റെ കാര്യത്തിൽ അത് നാലു മാസവും പത്തു ദിവസവുമാകുന്നു.'
الحميمُ: അടുത്ത ബന്ധു. (ഇവിടെ ഉദ്ദേശിക്കുന്നത് അവരുടെ പിതാവ് അബൂ സുഫിയാൻ (റ) വിനെയാണ്).
بِصُفْرَةٍ: മഞ്ഞനിറമുള്ള സുഗന്ധദ്രവ്യം.
أَنْ تُحِدَّ: ഇദ്ദയിലിരിക്കുന്ന സ്ത്രീ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതും അണിഞ്ഞൊരുങ്ങുന്നതും ഒഴിവാക്കി ദുഃഖാചരണം നടത്തുക.
ഇസ്‌ലാമിക ശരീഅത്ത് ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും സാഹചര്യത്തിലും ആവശ്യമായ വ്യക്തമായ വിധികൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്നവർക്കും, മരണപ്പെട്ടവർക്കും, അവരുടെ ബന്ധുക്കൾക്കും ബാധകമായ കൃത്യമായ വിധികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
ഈ ഹദീസിൽ സൈനബ് ബിൻത് അബീ സലമ رضي الله عنها നിവേദനം ചെയ്യുന്നു: വിശ്വാസികളുടെ മാതാവ് ഉമ്മു ഹബീബ ബിൻത് അബീ സുഫിയാൻ رضي الله عنها തന്‍റെ പിതാവ് അബൂ സുഫ്‌യാന്‍റെ മരണവാർത്ത അറിഞ്ഞപ്പോൾ സൈനബ് അവരുടെ അടുക്കൽ ചെന്നു. ഹിജ്റ 31-ാം വർഷത്തിലോ (അല്ലെങ്കിൽ 32-ാം വർഷത്തിലോ) തന്‍റെ തൊണ്ണൂറാം വയസ്സിലാണ് അബൂ സുഫ്‌യാന്‍ മരണപ്പെടുന്നത്.
അപ്പോൾ ഉമ്മു ഹബീബ رضي الله عنها പറഞ്ഞു: റസൂല്‍ صلى الله عليه وسلم ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും പാടുള്ളതല്ല..." ശക്തമായ വിലക്കിനെ (നിരോധനത്തെ) സൂചിപ്പിക്കാനാണ് ഇവിടെ 'പാടുള്ളതല്ല' എന്ന ശൈലി ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസിനിയായ സ്ത്രീയെ മാത്രം ഇവിടെ എടുത്തുപറയാൻ കാരണം, അവളാണ് ശരീഅത്തിന്‍റെ വിധിവിലക്കുകൾ അനുസരിക്കുകയും അതിലൂടെ ഗുണം നേടുകയും ചെയ്യുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലെ അവന്‍റെ ശിക്ഷയിലും വിശ്വസിക്കുന്ന ഒരാൾ അല്ലാഹു വിലക്കിയ കാര്യങ്ങൾ ചെയ്യാൻ തുനിയുകയില്ല.
അവള്‍ക്ക് പാടില്ലാത്ത കാര്യം: "തന്‍റെ പിതാവോ, സഹോദരനോ, മകനോ അല്ലെങ്കിൽ മറ്റേതെങ്കിലും അടുത്ത ബന്ധുവോ ആകട്ടെ, ഒരു മയ്യിത്തിന് വേണ്ടിയും മൂന്ന് ദിവസത്തിലധികം അവൾ ദുഃഖാചരണം നടത്താൻ പാടുള്ളതല്ല. ഭർത്താവിന്‍റെ കാര്യത്തിലൊഴികെ." അതായത്, ഭർത്താവ് മരണപ്പെട്ടാൽ ആ സ്ത്രീ -അവരുമായി വീടുകൂടിയവളാകട്ടെ അല്ലാത്തവളാകട്ടെ- നാലു മാസവും പത്തു ദിവസവും (രാവും പകലും ഉൾപ്പെടെ) ദുഃഖാചരണം നടത്തേണ്ടതുണ്ട്.
'ഇഹ്ദാദ്' (ദുഃഖാചരണം) എന്നാൽ: ഒരു സ്ത്രീ തന്‍റെ ബന്ധുക്കൾ മരണപ്പെടുമ്പോൾ സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങൾ എന്നിവയും വിവാഹാന്വേഷകരെ ആകർഷിക്കുന്ന മറ്റ് അലങ്കാരങ്ങളും ഒഴിവാക്കലാണ്. ഈ വിലക്കിനെ അല്ലാഹുവിലുള്ള വിശ്വാസവുമായി ബന്ധിപ്പിച്ചു പറഞ്ഞത് അതാണ് എല്ലാറ്റിന്‍റെയും അടിസ്ഥാനം എന്നതുകൊണ്ടാണ്. അന്ത്യദിനത്തിലുള്ള വിശ്വാസത്തെക്കുറിച്ച് എടുത്തുപറഞ്ഞത് അത് പ്രതിഫലത്തിന്‍റെയും വിചാരണയുടെയും ദിവസമായതുകൊണ്ടാണ്.
വിവാഹമോചനത്തിന്‍റെ (ത്വലാഖ്) ഇദ്ദയിലല്ലാതെ, ഭർത്താവ് മരണപ്പെടുമ്പോഴുള്ള ഇദ്ദയിൽ ദുഃഖാചരണം (ഇഹ്ദാദ്) നിശ്ചയിച്ചതിന് പിന്നിലെ യുക്തി ഇതാണ്: അലങ്കാരങ്ങളും സുഗന്ധദ്രവ്യങ്ങളും പുരുഷന്മാരെ വിവാഹത്തിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. അതിനാൽ, ഈ അലങ്കാരങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ആ സ്ത്രീയെ വിവാഹ ചിന്തകളിൽ നിന്ന് തടയുന്ന ഒരു വിലക്കായി ഇത് മാറുന്നു.
ഭർത്താവിനോടുള്ള ദുഃഖാചരണ കാലാവധി നാല് മാസവും പത്ത് ദിവസവുമായി നിശ്ചയിച്ചതിന് പിന്നിലെ യുക്തി: അവൾക്ക് ഭർത്താവിനോടുള്ള കടുത്ത ദുഃഖം പ്രകടിപ്പിക്കാനും, അതോടൊപ്പം ഗർഭമുണ്ടെങ്കിൽ നാലാം മാസത്തിലാണ് അതിൽ ജീവൻ ഊതപ്പെടുന്നത് എന്നതിനാലുമാണ്.

No comments:
Post a Comment