ഫോളോ ചെയ്യാം

Saturday, 27 June 2026

613 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 353 دروس الحديث - പ്രതികാര നടപടിയുടെ പരിധികളും തുല്യനീതിയും

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


പ്രതികാര നടപടിയുടെ പരിധികളും തുല്യനീതിയും

كتابُ الحُدودِ

ശിക്ഷാനിയമങ്ങള്‍

353 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: (قَدِمَ نَاسٌ مِنْ عُكْلٍ -أَوْ عُرَيْنَةَ- فَاجْتَوَوُا الْمَدِينَةَ، فَأَمَرَ لَهُمْ النَّبِيُّ صلى الله عليه وسلم بِلِقَاحٍ، وَأَمَرَهُمْ أَنْ يَشْرَبُوا مِنْ أَبْوَالِهَا وَأَلْبَانِهَا فَانْطَلَقُوا. فَلَمَّا صَحُّوا قَتَلُوا رَاعِيَ النَّبِيِّ صلى الله عليه وسلم وَاسْتَاقُوا النَّعَمَ، فَجَاءَ الْخَبَرُ فِي أَوَّلِ النَّهَارِ، فَبَعَثَ فِي آثَارِهِمْ. فَلَمَّا ارْتَفَعَ النَّهَارُ جِيءَ بِهِمْ، فَأَمَرَ بِهِمْ: فَقُطِّعَتْ أَيْدِيهمْ وَأَرْجُلُهُمْ مِنْ خِلافٍ، وَسُمِرَتْ أَعْيُنُهُمْ، وَتُرِكُوا فِي الْحَرَّةِ يَسْتَسْقُونَ، فَلا يُسْقَوْنَ. قَالَ أَبُو قِلابَةَ: فَهَؤُلاءِ سَرَقُوا وَقَتَلُوا وَكَفَرُوا بَعْدَ إيمَانِهِمْ، وَحَارَبُوا اللَّهَ وَرَسُولَهُ). أَخْرَجَهُ الْجَمَاعَةُ. 

അനസു ബ്നു മാലിക് رضي الله عنه നിവേദനം ചെയ്യുന്നു: "ഉക്ൽ അല്ലെങ്കിൽ ഉറൈന ഗോത്രത്തിൽപ്പെട്ട ചില ആളുകൾ മദീനയിൽ വന്നു. എന്നാൽ മദീനയിലെ കാലാവസ്ഥ അവർക്ക് അസുഖകരമായി തോന്നി. "അപ്പോൾ നബി صلى الله عليه وسلم അവർക്ക് കറവയുള്ള (പാൽ തരുന്ന) ഒട്ടകങ്ങളെ നൽകാൻ കൽപ്പിക്കുകയും, അവയുടെ മൂത്രത്തിൽ നിന്നും പാലിൽ നിന്നും കുടിക്കാൻ അവരോട് നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ അവർ (ആ ഒട്ടകങ്ങളുമായി അവ മേയുന്ന സ്ഥലത്തേക്ക്) പുറപ്പെട്ടു." 

 അവർക്ക് രോഗശമനം ലഭിച്ച് ആരോഗ്യം തിരിച്ചുകിട്ടിയപ്പോൾ, അവർ നബി صلى الله عليه وسلم യുടെ ഇടയനെ കൊലപ്പെടുത്തുകയും ഒട്ടകങ്ങളെ ഓടിച്ചുകൊണ്ടുപോവുകയും ചെയ്തു. പകലിലെ ആദ്യസമയത്ത് (രാവിലെ) തന്നെ ഈ വാർത്ത നബി صلى الله عليه وسلم ക്ക് ലഭിച്ചു. അവിടുന്ന് അവരുടെ പിന്നാലെ ആളുകളെ നിയോഗിച്ചു. ഉച്ചയോടടുത്തപ്പോൾ അവരെ പിടികൂടി കൊണ്ടുവരപ്പെട്ടു. അപ്പോൾ നബി صلى الله عليه وسلم (അവര്‍ക്ക് ശിക്ഷ നല്‍കാന്‍) കൽപ്പിച്ചു: അവരുടെ കൈകളും കാലുകളും എതിർദിശകളിൽ നിന്നായി മുറിക്കപ്പെട്ടു, അവരുടെ കണ്ണുകൾ ചൂടുള്ള ആണികൾ കൊണ്ട് കുത്തിപ്പൊട്ടിക്കപ്പെട്ടു (കണ്ണുകളിൽ ഇരുമ്പ് അണികൾ കയറ്റപ്പെട്ടു). പിന്നീട് അവർ വെള്ളത്തിനായി കെഞ്ചിക്കൊണ്ട് കരിങ്കല്ലുകൾ നിറഞ്ഞ മദീനയിലെ ചൂടുള്ള പ്രദേശത്ത് (الْحَرَّة) ഉപേക്ഷിക്കപ്പെട്ടു; എന്നാൽ അവർക്ക് വെള്ളം നൽകപ്പെട്ടതുമില്ല."

 അബൂ ഖിലാബ رحمه الله പറഞ്ഞു: "തീർച്ചയായും ഇവർ മോഷ്ടിക്കുകയും, കൊലപ്പെടുത്തുകയും, വിശ്വസിച്ചതിന് ശേഷം അവിശ്വാസികളാവുകയും (മുർതദ്ദാവുക), അല്ലാഹുവോടും അവന്‍റെ റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്."

(ഇത് ജമാഅത്ത് -ബുഖാരിയും മുസ്‌ലിമും ഉൾപ്പെടെയുള്ള പ്രമുഖ ഹദീസ് പണ്ഡിതന്മാർ- ഉദ്ധരിച്ചതാണ്).

اجْتَوَيْتَ البِلادَ إِذا كرهْتَها وإِنْ كانتْ مُوافِقَةً. واسْتَوْبَأْتَها إِذا لم تُوَافِقْكَ. 

"ഒരു നാട് നിനക്ക് അനുയോജ്യമാണെങ്കിൽ പോലും നീയതിനെ വെറുക്കുമ്പോഴാണ് اجْتَوَيْتَ البِلادَ എന്ന് പറയുക. എന്നാൽ ആ നാട് നിന്‍റെ ആരോഗ്യത്തിനോ പ്രകൃതിക്കോ യോജിക്കാതെ വരുമ്പോഴാണ് (അവിടുത്തെ അന്തരീക്ഷം നിനക്ക് രോഗമുണ്ടാക്കുമ്പോഴാണ്) 'اسْتَوْبَأْتَها'  എന്ന് പറയുക."

  • عُكْل: ഒരു അദ്നാനി ഗോത്രം.

  • عُرَيْنة: ഒരു ഖഹ്ത്വാനി ഗോത്രം.

  • فَاجْتَوَوُا الْمَدِينَةَ: ഉദരസംബന്ധമായ രോഗം ബാധിച്ചതു കാരണം അവർക്ക് മദീനയിലെ കാലാവസ്ഥ അസുഖകരമായി തോന്നി/അവർക്ക് മദീന വെറുപ്പായി.

  • لِقَاح: പാൽ തരുന്ന ഒട്ടകം.

  • النَّعَم: നാൽക്കാലികൾ, ഇവിടെ ഉദ്ദേശിക്കുന്നത് ഒട്ടകങ്ങളാണ്.

  • من خِلافٍ: മാറ്റിമാറ്റി മുറിക്കുക; അതായത് വലതു കൈയും ഇടതു കാലും മുറിക്കുക.

  • سُمِرَتْ أَعْيُنُهُمْ: തീയിൽ ചുട്ടുപഴുപ്പിച്ച ഇരുമ്പ് ആണികൾ (അല്ലെങ്കിൽ കമ്പികൾ) കൊണ്ട് അവരുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു.

  • الْحَرَّة: കറുത്ത കരിങ്കല്ലുകൾ നിറഞ്ഞ പ്രദേശം.

  • يَسْتَسْقُونَ: അവർ കുടിക്കാൻ വെള്ളം ചോദിക്കുന്നു/വെള്ളത്തിനായി കെഞ്ചുന്നു.

വിവരണം

 വഞ്ചന എന്നത് നേരായ പ്രകൃതിയുള്ള മനുഷ്യർ വെറുക്കുന്ന വളരെ നീചമായ ഒരു സ്വഭാവമാണ്. ഇനി ആ വഞ്ചനയോടൊപ്പം കൊലപാതകവും കവർച്ചയും കൂടിയായാൽ അതിന്‍റെ തിന്മയും അപമാനവും ഇരട്ടിയാകുന്നു. അത് ചെയ്തവൻ ഏറ്റവും കഠിനവും ക്രൂരവുമായ ശിക്ഷക്ക് അർഹനാവുകയും ചെയ്യും.

  ഈ ഹദീസിൽ അനസ് رضي الله عنه വിവരിക്കുന്നു: ഉക്ൽ അല്ലെങ്കില്‍ ഉറൈന ഗോത്രങ്ങളിൽ പെട്ട ചില ആളുകൾ നബി صلى الله عليه وسلم യുടെ അടുക്കൽ മദീനയിൽ വന്നു. (ഇതിൽ ഉക്ൽ എന്നത് ഒരു അറബി ഗോത്രവും, ഉറൈന എന്നത് ബജീല ഗോത്രത്തിലെ ഒരു ശാഖയുമാണ്). അവർ തൗഹീദിന്‍റെ വചനം ഉച്ചരിക്കുകയും ഇസ്‌ലാം പുറമേക്ക് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മദീനയിലെ താമസം അവർക്ക് പ്രയാസകരമായി തോന്നി. കാരണം വയറിനെ ബാധിച്ച  ഒരു രോഗം (ഉദരരോഗം) അവർക്കുണ്ടായിരുന്നു. അവർ പറഞ്ഞു: "അല്ലാഹുവിന്‍റെ പ്രവാചകരെ, ഞങ്ങൾ കന്നുകാലികളെയും ഒട്ടകങ്ങളെയും വളർത്തി ജീവിക്കുന്നവരാണ്; അല്ലാതെ കൃഷി ചെയ്ത് ജീവിക്കുന്ന ഗ്രാമീണരല്ല." മദീനയിലെ അന്തരീക്ഷവും വായുവും അവർക്ക് ഒട്ടും യോജിച്ചതുമില്ല.

 അതിനാൽ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അവർക്കായി ഏതാനും ഒട്ടകങ്ങളെയും (മൂന്ന് മുതൽ പത്ത് വരെയുള്ള ഒട്ടകങ്ങൾ) ഒരു ഇടയനെയും നൽകാൻ കൽപ്പിച്ചു. ആ ഒട്ടകങ്ങളുമായി പുറത്തുപോയി അവയുടെ പാലും മൂത്രവും കുടിക്കാൻ അവിടുന്ന് അവരോട് നിർദ്ദേശിച്ചു. ആ കാലഘട്ടത്തിൽ ഒട്ടകങ്ങൾ മദീനക്ക് പുറത്താണ് മേയാറുണ്ടായിരുന്നത്. റസൂൽ صلى الله عليه وسلم അവരെ അയച്ച ആ ഒട്ടകങ്ങളെ നോക്കാൻ 'യസാർ അൽ-നൂബി' എന്ന് പേരുള്ള ഒരു ഇടയൻ ഉണ്ടായിരുന്നു.

 അങ്ങനെ അവർ പുറപ്പെട്ടു. അവർ കറുത്ത കരിങ്കല്ലുകൾ നിറഞ്ഞ മദീനയിലെ 'الْحَرَّة' എന്ന പ്രദേശത്ത് എത്തി. അവരുടെ രോഗമെല്ലാം മാറി, ശരീരത്തിന് ആരോഗ്യവും ഉന്മേഷവും വെച്ചു. ഒട്ടകപ്പാലും മൂത്രവും കുടിച്ചതോടെ അവരുടെ മുഖത്തെ വിളർച്ച മാറി സ്വാഭാവിക നിറം തിരിച്ചുകിട്ടി. എന്നാൽ ഇതിനുശേഷം അവർ ഇസ്‌ലാമിൽ നിന്ന് പുറത്തുപോയി അവിശ്വാസികളായി (മുർതദ്ദ്). അവർ നബി صلى الله عليه وسلم യുടെ ഇടയനായ യസാറിനെ കൊലപ്പെടുത്തുകയും അവന്‍റെ മൃതദേഹത്തോട് ക്രൂരത കാണിക്കുകയും ചെയ്തു. അവർ ഒട്ടകങ്ങളെയും കൊണ്ട് കടന്നുകളയാൻ ശ്രമിച്ചപ്പോൾ യസാർ അവരെ പിന്തുടർന്ന് തടയാൻ ശ്രമിച്ചു. അപ്പോൾ അവർ അയാളോട് യുദ്ധം ചെയ്യുകയും അയാളുടെ കൈയും കാലും മുറിച്ചുമാറ്റുകയും ചെയ്തു. മാത്രമല്ല, അയാളുടെ നാവിലും കണ്ണിലും മുള്ളുകൾ തറച്ചുകയറ്റി ക്രൂരമായി കൊലപ്പെടുത്തി.

  ഈ വാർത്ത നബി صلى الله عليه وسلم ക്ക് ലഭിച്ചപ്പോൾ, അവിടുന്ന് അവർക്ക് പിന്നാലെ ആളുകളെ അയച്ചു. അവർ ആ അക്രമികളെ പിടികൂടി കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അവരെ ശിക്ഷിക്കാൻ കൽപ്പിച്ചു. അങ്ങനെ അവരുടെ കണ്ണുകൾ തീയിൽ ചുട്ടുപഴുപ്പിച്ച ആണികൾ കൊണ്ട് കുത്തിപ്പൊട്ടിച്ചു, അവരുടെ കൈകാലുകൾ മുറിച്ചുമാറ്റി. തുടർന്ന് അവര്‍ ചെയ്ത വഞ്ചനക്കുള്ള പ്രതിഫലമായും നബി صلى الله عليه وسلم യുടെ ഇടയനോട് ചെയ്ത ക്രൂരതക്കുള്ള പ്രതികാരമായും അവരെ ഹർറഃ പ്രദേശത്ത് അങ്ങനെ തന്നെ ഉപേക്ഷിച്ചു; അവർ അവിടെക്കിടന്ന് മരണപ്പെട്ടു.

  ഖതാദ ബിൻ ദിആമ رحمه الله പറഞ്ഞു: "ഇതിനുശേഷം നബി صلى الله عليه وسلم സദഖ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും, മൃതദേഹത്തെ വികൃതമാക്കല്‍ കർശനമായി വിലക്കുകയും ചെയ്തിരുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്." എന്നാൽ ഈ വികൃതമാക്കൽ 'പ്രതികാര നടപടിയുടെ' ഭാഗമായിട്ടാണെങ്കിൽ അതിൽ വിലക്കില്ല. കാരണം അല്ലാഹു തആലാ കൽപ്പിച്ചിട്ടുണ്ട്: "നിങ്ങൾ ശിക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് നൽകപ്പെട്ട ശിക്ഷക്ക് തുല്യമായ ശിക്ഷ നൽകുക." (സൂറത്തുന്നഹ്‌ൽ: 126).

 ഇടയനെ കൊലപ്പെടുത്തിയവരോട് നബി صلى الله عليه وسلم ചെയ്തത് ഇതുതന്നെയാണ്; അവർ ആ ഇടയനോട് എന്ത് ക്രൂരതയാണോ ചെയ്തത്, അതിന് സമാനമായ ശിക്ഷ തന്നെയാണ് അവിടുന്ന് അവർക്കും നൽകിയത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- വഞ്ചന കാണിക്കുന്നതിനെതിരെയുള്ള ശക്തമായ താക്കീതും, വഞ്ചകരുടെ ഒടുക്കം വളരെ ദാരുണമായിരിക്കുമെന്നതിനുള്ള തെളിവും ഇതിലുണ്ട്.

2- ഒരാൾ ചെയ്യുന്ന കുറ്റത്തിന്‍റെയോ ക്രൂരതയുടെയോ വ്യാപ്തിക്കും അളവിനും അനുസരിച്ചായിരിക്കണം അവനുള്ള ശിക്ഷ നിശ്ചയിക്കേണ്ടത് എന്ന നിയമം ഇതിൽ നിന്ന് മനസ്സിലാക്കാം.

3- രോഗശമനത്തിനായി ഒട്ടകത്തിന്‍റെ പാലും മൂത്രവും ഔഷധമായി ഉപയോഗിക്കുന്നത് (ഇസ്‌ലാമിക നിയമപ്രകാരം) അനുവദനീയമാണ്.

4- ഒരു കുറ്റവാളി ഇരയോട് എത്രത്തോളം ക്രൂരത കാണിച്ചോ, അതിന് സമാനമായ രീതിയിൽ തന്നെ അവനോടും പ്രതികാരം ചെയ്യാം. ഇടയന്‍റെ കൈകാലുകൾ മുറിക്കുകയും കണ്ണിൽ മുള്ളുതറക്കുകയും ചെയ്തതുകൊണ്ടാണ് നബി صلى الله عليه وسلم അവർക്കും അതേ ശിക്ഷ നൽകിയത്.

5- യുദ്ധങ്ങളിലോ സാധാരണ സാഹചര്യങ്ങളിലോ ശത്രുക്കളുടെ അവയവങ്ങൾ മുറിച്ചുമാറ്റി മൃതദേഹങ്ങളെ വികൃതമാക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. എന്നാൽ, ശത്രുക്കൾ ആദ്യം അങ്ങനെ ചെയ്താൽ പ്രതികാരമായി അവർക്കെതിരെ ഇത് ചെയ്യാവുന്നതാണ്.

6- ശിക്ഷ നടപ്പാക്കേണ്ടതും കുറ്റവാളികളെ പിടികൂടേണ്ടതും വ്യക്തികളല്ല, മറിച്ച് രാജ്യത്തെ ഭരണാധികാരിയോ നീതിന്യായ വ്യവസ്ഥയോ ആയിരിക്കണം.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...