ഫോളോ ചെയ്യാം

Saturday, 27 June 2026

614 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 354 دروس الحديث - വ്യഭിചാരക്കുറ്റവും ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളും

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


വ്യഭിചാരക്കുറ്റവും ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളും 

354 - عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ عَنْ أَبِي هُرَيْرَةَ وَزَيْدِ بْنِ خَالِدٍ الْجُهَنِيِّ رضي الله عنهما، أَنَّهُمَا قَالا: (إنَّ رَجُلاً مِنَ الأَعْرَابِ أَتَى رَسُولَ صلى الله عليه وسلم فَقَالَ: يَا رَسُولَ اللَّهِ، أَنْشُدُك اللَّهَ إلاَّ قَضَيْتَ بَيْنَنَا بِكِتَابِ اللَّهِ. فَقَالَ الْخَصْمُ الآخَرُ - وَهُوَ أَفْقَهُ مِنْهُ - نَعَمْ، فَاقْضِ بَيْنَنَا بِكِتَابِ اللَّهِ، وَأْذَنْ لِي. فَقَالَ النَّبِيُّ صلى الله عليه وسلم: قُلْ، فَقَالَ: إنَّ ابْنِي كَانَ عَسِيفاً عَلَى هَذَا، فَزَنَى بِامْرَأَتِهِ، وَإِنِّي أُخْبِرْت أَنَّ عَلَى ابْنِي الرَّجْمَ، فَافْتَدَيْت مِنْهُ بِمِائَةِ شَاةٍ وَوَلِيدَةٍ، فَسَأَلْتُ أَهْلَ الْعِلْمِ فَأَخْبَرُونِي أَنَّمَا عَلَى ابْنِي جَلْدُ مِائَةٍ وَتَغْرِيبُ عَامٍ، وَأَنَّ عَلَى امْرَأَةِ هَذَا الرَّجْمَ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: وَاَلَّذِي نَفْسِي بِيَدِهِ لأَقْضِيَنَّ بَيْنَكُمَا بِكِتَابِ اللَّهِ، الْوَلِيدَةُ وَالْغَنَمُ رَدٌّ عَلَيْك وَعَلَى ابْنِك جَلْدُ مِائَةٍ وَتَغْرِيبُ عَامٍ. وَاغْدُ يَا أُنَيْسُ - لِرَجُلٍ مِنْ أَسْلَمَ - عَلَى امْرَأَةِ هَذَا، فَإِنْ اعْتَرَفَتْ فَارْجُمْهَا، فَغَدَا عَلَيْهَا، فَاعْتَرَفَتْ، فَأَمَرَ بِهَا رَسُولُ اللَّهِ صلى الله عليه وسلم فَرُجِمَتْ) .
العَسيفُ: الأَجيرُ. أهـ

ഉബൈദുല്ലാഹി ബ്നു അബ്ദില്ലാഹി ബ്നു ഉത്ബത് ബ്നു മസ്ഊദ്, അബൂഹുറൈറ رضي الله عنه, സൈദ് ബിൻ ഖാലിദ് അൽ ജുഹനി رضي الله عنه എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; അവരിരുവരും പറഞ്ഞു: "ഒരു ഗ്രാമീണ അറബി അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ അടുക്കൽ വന്ന് പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ! അല്ലാഹുവിനെ മുൻനിർത്തി ഞാൻ അവിടുത്തോട് അപേക്ഷിക്കുകയാണ്, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം (നിയമം) അനുസരിച്ച് മാത്രം വിധി കൽപ്പിക്കണം.' അപ്പോൾ മറ്റേ കക്ഷി -അവൻ ഇയാളേക്കാൾ വിവരമുള്ളവനായിരുന്നു- പറഞ്ഞു: 'അതേ, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം അനുസരിച്ച് വിധി പറയുക; എനിക്ക് സംസാരിക്കാൻ അനുവാദം നൽകിയാലും.'

 അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: 'നീ സംസാരിച്ചോളൂ.' അവൻ പറഞ്ഞു: 'തീർച്ചയായും എന്‍റെ മകൻ ഇയാളുടെ അടുക്കൽ ഒരു കൂലിക്കാരനായി (ജോലിക്കാരനായി) ജോലി ചെയ്യുകയായിരുന്നു. അങ്ങനെയവൻ ഇയാളുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു. എന്‍റെ മകന് കല്ലെറിഞ്ഞു കൊല്ലൽ ആണ് ശിക്ഷയെന്ന് എന്നോട് പറയപ്പെട്ടു. അതിനാൽ ഞാൻ അതിന് പകരമായി (പ്രായശ്ചിത്തമായി) നൂറ് ആടുകളെയും ഒരു അടിമപ്പെണ്ണിനെയും നൽകി അവനെ ഒഴിവാക്കിയെടുത്തു. പിന്നീട് ഞാൻ വിവരമുള്ളവരോട് (പണ്ഡിതന്മാരോട്) ചോദിച്ചപ്പോൾ, എന്‍റെ മകനുള്ള ശിക്ഷ നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണെന്നും, ഇയാളുടെ ഭാര്യക്കുള്ള ശിക്ഷ കല്ലെറിഞ്ഞു കൊല്ലലുമാണെന്നുമാണ് അവർ എനിക്ക് പറഞ്ഞുതന്നത്.'

 അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: 'എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈയ്യിലാണോ അവൻ തന്നെയാണ സത്യം, തീർച്ചയായും ഞാൻ നിങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം അനുസരിച്ച് തന്നെ വിധി കൽപ്പിക്കാം. നീ നൽകിയ അടിമപ്പെണ്ണും ആടുകളും നിനക്ക് തന്നെ തിരിച്ചു നൽകപ്പെടേണ്ടതാണ് (ആ നഷ്ടപരിഹാരം നിലനിൽക്കില്ല). നിന്‍റെ മകന് നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണ് ശിക്ഷ. ഹേ ഉനൈസ് (അസ്‌ലം ഗോത്രക്കാരനായ ഒരു വ്യക്തി)! നീ നാളെ രാവിലെ ഇയാളുടെ ഭാര്യയുടെ അടുക്കലേക്ക് പോവുക. അവൾ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലുക.'

 അങ്ങനെ പിറ്റേന്ന് രാവിലെ ഉനൈസ് رضي الله عنه അവളുടെ അടുക്കലേക്ക് പോവുകയും അവൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم കൽപ്പിച്ചതനുസരിച്ച് അവളെ കല്ലെറിഞ്ഞു കൊന്നു (റജ്മ് ചെയ്യപ്പെട്ടു)."

  • عَسِيف: കൂലിക്കാരൻ / ജോലിക്കാരൻ.

  • أَنْشُدُك اللَّهَ: ഞാൻ അല്ലാഹുവിനെ മുൻനിർത്തി അവിടുത്തോട് ചോദിക്കുന്നു / അപേക്ഷിക്കുന്നു.

  • وَلِيدَةٍ: അടിമപ്പെണ്ണ്.

  • رَدٌّ عَلَيْك: അത് നിനക്ക് തന്നെ മടക്കി നൽകേണ്ടതാണ്.

  • تَغْرِيبُ عَامٍ: ഒരു വർഷത്തേക്ക് നാടുകടത്തൽ.

വിവരണം

  നബി صلى الله عليه وسلم അല്ലാഹു കൽപ്പിച്ചതുപോലെ അവന്‍റെ പരിധികളും ശിക്ഷാനിയമങ്ങളും നടപ്പിലാക്കുന്ന ആളായിരുന്നു. അവിടുന്ന് ജനങ്ങളെ നിയമങ്ങളും അവ എങ്ങനെ പ്രായോഗികമാക്കണമെന്നും പഠിപ്പിക്കുകയും, അവരുടെ ധാരണാപിശകുകൾ തിരുത്തിക്കൊടുക്കുകയും, നിയമനിർമ്മാണം അല്ലാഹുവിങ്കൽ നിന്ന് മാത്രമുള്ളതാണെന്ന് അവർക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു.

  ഈ ഹദീസിൽ അബൂഹുറൈറ رضي الله عنه, സൈദ് ബിൻ ഖാലിദ് رضي الله عنه എന്നിവർ വിവരിക്കുന്നു: രണ്ടുപേർ തമ്മിലുള്ള ഒരു തർക്കവുമായി അവർ വിധി തീർപ്പാക്കാനായി റസൂൽ صلى الله عليه وسلم യുടെ അടുക്കൽ വന്നു. അതിൽ ഒരാൾ പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ച് വിധി കൽപ്പിച്ചാലും." അതായത്, അല്ലാഹു തന്‍റെ അടിമകളുടെ മേൽ നിശ്ചയിച്ചിട്ടുള്ള നിയമമനുസരിച്ച് വിധി പറയുക. അപ്പോൾ മറ്റേ കക്ഷി പറഞ്ഞു: "അതേ അല്ലാഹുവിന്‍റെ റസൂലേ, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ച് വിധി പറയുക; സംസാരിക്കാൻ എനിക്ക് അനുവാദം നൽകിയാലും." ഇയാൾ രണ്ടുപേരിലും വെച്ച് കൂടുതൽ വിവരമുള്ളവനും കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ളവനുമായിരുന്നു. സംസാരിക്കുന്നതിന് മുൻപ് അനുവാദം ചോദിച്ചതുപോലുള്ള നല്ല മര്യാദ കൊണ്ടോ, അല്ലെങ്കിൽ ഈ സംഭവം അതിന്‍റെ യഥാർത്ഥ രൂപത്തിൽ വിവരിച്ചതുകൊണ്ടോ, അതുമല്ലെങ്കിൽ ജന്മനാ തന്നെയുള്ള വിവേകം കൊണ്ടോ ആണ് ഇയാൾ കൂടുതൽ വിവരമുള്ളവനായി മാറിയത്.

 തുടർന്ന് സംസാരിക്കാൻ നബി صلى الله عليه وسلم അനുവാദം നൽകിയപ്പോൾ അവൻ പറഞ്ഞു: "എന്‍റെ ഈ എതിർകക്ഷിയുടെ അടുക്കൽ എന്‍റെ മകൻ ഒരു കൂലിക്കാരനായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെയവൻ ഇയാളുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു. അപ്പോൾ ജനങ്ങൾ എന്നോട് പറഞ്ഞു: വ്യഭിചാരക്കുറ്റത്തിന് എന്‍റെ മകനുള്ള ശിക്ഷ കല്ലെറിഞ്ഞു കൊല്ലലാണെന്ന്. തുടർന്ന് ഞാൻ അതിൽ നിന്ന് എന്‍റെ മകനെ ഒഴിവാക്കാനായി (പ്രായശ്ചിത്തമായി) നൂറ് ആടുകളെയും എനിക്കുള്ള ഒരു അടിമപ്പെണ്ണിനെയും ഇയാൾക്ക് നൽകി." ഒരു തുക നൽകിയാൽ മറ്റേ കക്ഷിക്ക് കുറ്റം മാപ്പാക്കാൻ അധികാരമുണ്ടെന്നും അതയാളുടെ അവകാശമാണെന്നുമാണ് ഈ പിതാവ് തെറ്റിദ്ധരിച്ചത്.

 തുടർന്ന് ആ പിതാവ് പറഞ്ഞു: അദ്ദേഹം നബി صلى الله عليه وسلم യുടെ കാലത്ത് ഫത്‌വ നൽകാൻ അറിവുള്ള പണ്ഡിതന്മാരോട് ഇതിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. (ജനങ്ങൾക് ദീൻ പഠിപ്പിച്ചു കൊടുക്കാനായി അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم സ്വഹാബാക്കളെ വിവിധ നാടുകളിലേക്ക് നിയോഗിക്കാറുണ്ടായിരുന്നു). അപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു: അവന്‍റെ മകൻ അവിവാഹിതനായതുകൊണ്ട് അവനുള്ള ശിക്ഷ നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണ്. കല്ലെറിഞ്ഞു കൊല്ലൽ ഇയാളുടെ ഭാര്യക്കുള്ള ശിക്ഷ മാത്രമാണ്.

 ഇത് കേട്ടപ്പോൾ നബി صلى الله عليه وسلم അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് അരുളി: "എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈയ്യിലാണോ അവൻ തന്നെയാണ സത്യം, തീർച്ചയായും ഞാൻ നിങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം അനുസരിച്ച് തന്നെ വിധി കൽപ്പിക്കാം." നീ നൽകിയ നൂറ് ആടുകളും അടിമപ്പെണ്ണും നിനക്ക് തന്നെ തിരിച്ചു നൽകപ്പെടേണ്ടതാണ്; കാരണം അത് നൽകിയത് അല്ലാഹുവിന്‍റെ നിയമത്തിന് അനുസൃതമായ രീതിയല്ല. തുടർന്ന് അവിവാഹിതനായ ആ വ്യഭിചാരിയെ നൂറ് ചാട്ടവാറടിക്കാനും കുറ്റം നടന്ന നാട്ടിൽ നിന്ന് ഒരു വർഷത്തേക്ക് നാടുകടത്താനും അവിടുന്ന് കൽപ്പിച്ചു.

  ശേഷം അവിടുന്ന് 'ഉനൈസ് അൽ അസ്‌ലമി'യോട് മറ്റേയാളുടെ ഭാര്യയുടെ അടുക്കലേക്ക് പോകാൻ കൽപ്പിച്ചു. അവൾ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലുക (കാരണം അവൾ വിവാഹിതയാണ്.). അങ്ങനെ ഉനൈസ് رضي الله عنه അവളുടെ അടുത്ത് ചെന്ന് ചോദിച്ചപ്പോൾ അവൾ വ്യഭിചാരക്കുറ്റം സമ്മതിച്ചു. തുടർന്ന് അവിടുത്തെ കൽപ്പനപ്രകാരം അവൾ റജ്മ് ചെയ്യപ്പെട്ടു.

  ഈ സംഭവത്തിൽ പറഞ്ഞിട്ടുള്ള നാടുകടത്തലും കല്ലെറിഞ്ഞു കൊല്ലലും വിശുദ്ധ ഖുർആനിൽ നേരിട്ട് എഴുതപ്പെട്ട വചനങ്ങളായി ഇല്ല. എങ്കിലും അല്ലാഹുവിന്‍റെ നിയമത്തിന്‍റെ ഭാഗമായ 'സുന്നത്ത്' (പ്രവാചക ചര്യ) വഴി സ്ഥിരപ്പെട്ട നിയമങ്ങളാണവ.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- അറിവില്ലായ്മയും ഗ്രാമീണ പരുക്കൻ സ്വഭാവവും കാരണം, സ്വന്തം ഇഷ്ടപ്രകാരം സംസാരിക്കാത്ത നബി صلى الله عليه وسلم യോട്  "അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ചേ വിധി പറയാവൂ" എന്ന് ആ ഗ്രാമീണന്‍ പറഞ്ഞിട്ടും നബി صلى الله عليه وسلم അവനോട് കോപിക്കുകയോ വെറുപ്പ് കാണിക്കുകയോ ചെയ്തില്ല.

2- ജ്ഞാനികളോടും വലിയവരോടുമുള്ള മര്യാദ ഈ ഹദീസില്‍ കാണാം. സംസാരിക്കുന്നതിന് മുൻപ് അനുവാദം ചോദിച്ച രണ്ടാമത്തെ കക്ഷിയുടെ പ്രവർത്തനം ഉന്നതമായ മര്യാദയെയും വിവേകത്തെയും കാണിക്കുന്നു. 

3- വ്യഭിചാരത്തിനുള്ള ഇസ്‌ലാമിക ശിക്ഷാനിയമം: വിവാഹിതനായ വ്യക്തി (المحصن) നിയമപരമായ വിവാഹബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അവന്‍ വ്യഭിചരിക്കുകയും ചെയ്‌താല്‍ മരണപ്പെടുന്നത് വരെ കല്ലെറിയലാണ് (റജ്മ്) ശിക്ഷ. കാരണം ഭാര്യയുള്ള അവന് തെറ്റിലേക്ക് പോകാൻ ന്യായമായ ഒഴിവുകഴിവുകളില്ല.

4- വിവാഹം കഴിക്കാത്ത ആളാണ് (غير المحصن) വ്യഭിചരിച്ചതെങ്കിൽ നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണ് ശിക്ഷ. 

5- അല്ലാഹുവിന്‍റെ പരിധികളിൽ വിട്ടുവീഴ്ചയോ ഒത്തുതീർപ്പോ ഇല്ല. വ്യഭിചാരം പോലുള്ള അല്ലാഹുവിന്‍റെ അവകാശങ്ങളിൽ പെട്ട ശിക്ഷാനിയമങ്ങളിൽ സാമ്പത്തികമായോ അല്ലാതെയോ ഒത്തുതീർപ്പ് നടത്താൻ ആർക്കും അവകാശമില്ല. അത്തരം തെറ്റായ വിധികൾ അസാധുവാണ്.

6- ശിക്ഷ ഒഴിവാക്കാൻ പണം വാങ്ങുന്നത് ഹറാമാണ്.

7- ശിക്ഷ നടപ്പാക്കാതിരിക്കാൻ വേണ്ടി പ്രതിഫലമായി വാങ്ങുന്ന പണമോ സമ്പത്തോ അന്യായമായി ധനം സമ്പാദിക്കലാണ്. അതുകൊണ്ട് തന്നെയാണ് ആ പിതാവ് നൽകിയ ആടുകളെയും അടിമപ്പെണ്ണിനെയും തിരിച്ചുനൽകാൻ നബി صلى الله عليه وسلم കൽപ്പിച്ചത്.

8- അറിവില്ലായ്മ കൊണ്ടുള്ള തെറ്റുകൾക്ക് ശിക്ഷയില്ല, പഠിപ്പിക്കുകയാണ് വേണ്ടത്.

9- വ്യഭിചാരത്തിന് പകരമായി ധനം നൽകി മകനെ രക്ഷിക്കാം എന്ന് കരുതിയ പിതാവിനെ നബി صلى الله عليه وسلم ശിക്ഷിച്ചില്ല; കാരണം അയാൾ അത് അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്. പകരം നബി صلى الله عليه وسلم അയാളെ ശരിയായ നിയമം പഠിപ്പിക്കുകയും അയാളുടെ സമ്പത്ത് തിരികെ നൽകുകയുമാണുണ്ടായത്.

10- ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഭരണാധികാരിക്ക് മാത്രമാണ്. വ്യക്തികൾക്ക് അതിന് അവകാശമില്ല.

11- ശിക്ഷ നടപ്പാക്കാൻ ഭരണാധികാരിക്ക് വിശ്വസ്തനായ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്. 

12- വ്യഭിചാരത്തിൽ പങ്കാളിയായ ഒരാൾ കുറ്റം സമ്മതിക്കുകയും മറ്റേയാൾ സമ്മതിക്കാതിരിക്കുകയും ചെയ്താൽ പോലും, കുറ്റം സമ്മതിച്ച വ്യക്തിയുടെ മേൽ ശിക്ഷ നടപ്പാക്കണം.

13- നബി صلى الله عليه وسلم ജീവിച്ചിരുന്ന കാലത്ത് തന്നെ, അവിടുത്തെ നിർദ്ദേശപ്രകാരം വിവിധ നാടുകളിൽ സ്വഹാബികൾ ജനങ്ങൾക്ക് മതാധ്യാപനങ്ങളും ഫത്‌വകളും നൽകിയിരുന്നു.

14- ഒരു കാര്യത്തിന്‍റെ ഗൗരവം വ്യക്തമാക്കാനും അത് ഉറപ്പിച്ചു പറയാനും ആവശ്യപ്പെടാതെ തന്നെ അല്ലാഹുവിന്‍റെ നാമത്തിൽ സത്യം ചെയ്ത് സംസാരിക്കാവുന്നതാണ്.





No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...