ഫോളോ ചെയ്യാം

Friday, 23 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 217 دروس الحديث - നിഷിദ്ധങ്ങളും അനുവദനീയ കാര്യങ്ങളും വ്യക്തമാണ്

 الأربعون النووية-حديث:6 



നിഷിദ്ധങ്ങളും അനുവദനീയ കാര്യങ്ങളും വ്യക്തമാണ്

عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم  يَقُولُ: "إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَّا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَّا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ".

رَوَاهُ الْبُخَارِيُّ [رقم:52]، وَمُسْلِمٌ [رقم:1599].  

അബൂഅബ്ദില്ലാ നുഅ'മാനു ബ്നു ബഷീര്‍ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. നിശ്ചയം ഹലാല്‍ (അനുവദനീയ കാര്യങ്ങള്‍) വ്യക്തമാണ്, നിശ്ചയം ഹറാമും (നിഷിദ്ധ കാര്യങ്ങള്‍) വ്യക്തമാണ്. അവ രണ്ടിനുമിടയില്‍ സംശയമുള്ള (വ്യക്തമല്ലാത്ത) കാര്യങ്ങളുണ്ട്, ഭൂരിഭാഗം ആളുകള്‍ക്കും അവയെ അറിയില്ല. അതിനാൽ സംശയാസ്പദമായ കാര്യങ്ങളിൽ നിന്നു ആര് വിട്ട് നില്‍ക്കുന്നുവോ അവന്‍ തന്‍റെ മതത്തെയും അഭിമാനത്തെയും സംരക്ഷിക്കുന്നു; ആര്  സംശയാസ്പദങ്ങളിൽ വീഴുന്നുവോ അവൻ ഹറാമിൽ (നിഷിദ്ധത്തിൽ) പതിക്കാറാകുന്നു. ഒരു ആട്ടിടയന്‍ ഒരു സംരക്ഷിത വലയത്തിന് ചുറ്റും ആടിനെ മേയ്ക്കുന്നത് പോലെയാണിത്, ആടുകള്‍ അതില്‍ (സംരക്ഷിത സ്ഥലത്ത്) മേയാന്‍ സാധ്യതയേറുന്നു. അറിയുക.. നിശ്ചയം എല്ലാ രാജാവിനും സംരക്ഷണ വലയമുണ്ട്. അറിയുക നിശ്ചയം അല്ലാഹുവിന്‍റെ സംരക്ഷണ വലയം അവന്‍റെ നിഷിദ്ധങ്ങളാണ്. അറിയുക.. നിശ്ചയം ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് കേടായാല്‍ ശരീരം മുഴുവനും കേടാവും. അറിയുക.. അതാണ്‌ ഹൃദയം.

വിവരണം

ഈ ഹദീസ് മതത്തിന്‍റെ അടിത്തറകളില്‍ പെട്ടതാണ്. അത് ഹലാലും ഹറാമും വ്യക്തമാണ് എന്നത് അറിയിക്കുന്നതാണ്. 
ഹലാലും ഹറാമും വ്യക്തമാക്കിയത് അല്ലാഹുവിന്‍റെ ഔദാര്യമാണ്‌.
എന്നാല്‍ അവക്കിടയില്‍ സംശയാസ്പദമായ കാര്യങ്ങളുണ്ട്. അവയില്‍ നിന്ന് വിട്ട് നില്‍ക്കണം.
കാര്യങ്ങള്‍ മൂന്ന് വിധമാണ്:
ഒന്ന്: ഹലാല്‍ ആണെന്ന് വ്യക്തമായ കാര്യങ്ങള്‍.
രണ്ട്: ഹറാം ആണെന്ന് വ്യക്തമായ കാര്യങ്ങള്‍
മൂന്ന്: ഹലാലോ ഹറാമോ എന്നതില്‍ സംശയമുള്ള കാര്യങ്ങള്‍.
സംശയമുള്ള കാര്യങ്ങളെ കുറിച്ച് ഭൂരിഭാഗം ആളുകള്‍ക്കും അത് ഹലാലില്‍ പെടുമോ ഹറാമില്‍ പെടുമോ എന്നും അവ ചെയ്താലുള്ള വിധിയെന്താണ് എന്നും അറിയില്ല, ആയതിനാല്‍ തന്നെ അതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് വേണ്ടത്.
എന്നാല്‍ വിവരമുള്ളവര്‍ക്ക് അതില്‍ നിന്ന് രക്ഷപ്പെടാനാകും. ജനങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഈ കാര്യങ്ങളെ പരസ്പരം ഇടകലര്‍ത്തിയാണ് ചെയ്യുന്നത്. അറിവുള്ളവനേ അവയെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കൂ. ഇത്തരം കാര്യങ്ങളില്‍ സംശയമുള്ളവര്‍ ഹറാമില്‍ പെടാതിരിക്കാന്‍ അതിനെ കുറിച്ച് ചോദിച്ചു മനസ്സിലാക്കണം. 
സംശയാസ്പദമായ കാര്യങ്ങള്‍ ചെയ്യാതെ അതില്‍ നിന്നു വിട്ട് നില്‍ക്കുന്നവര്‍ തന്‍റെ മതത്തെയും അഭിമാനത്തേയുമാണ് കാത്തുസൂക്ഷിക്കുന്നത്. മതത്തെയും അഭിമാനത്തെയും സംരക്ഷിക്കല്‍ അതിപ്രധാനമായ കാര്യമാണ്. 
ഇന്ന കാര്യം ഹലാലാണോ ഹറാമാണോ എന്ന് സംശയമുള്ളത് ചെയ്യാതിരിക്കുകയും അതില്‍ നിന്നു വിട്ട് നില്‍ക്കുകയുമാണ്‌ വേണ്ടത്. അപ്പോള്‍ അവന്‍ അതില്‍ പെട്ടുപോകാതിരിക്കുന്നു. 
ആരെങ്കിലും സംശയാസ്പദ കാര്യങ്ങളില്‍ ഇടപെട്ടാല്‍ അവന്‍ ഹറാമില്‍ പെട്ടുപോകുന്നതാണ്. അവയോടടുത്ത് പോകരുതെന്നാണ് റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നത്. അവയോട് അടുത്ത് പോയാല്‍ ഹറാമിലേക്കാണ് ചെന്ന് പെടുക എന്നതിനാലാണത്. 
ചില പൂര്‍വ്വികര്‍ പറഞ്ഞത് നോക്കൂ: 'ആരെങ്കിലും സ്വന്തത്തെ സംശയാസ്പദമായവായില്‍ ഇടപെടുത്തിയാല്‍, അത് മുഖേന അയാളെ കുറിച്ച് മോശം ചിന്ത വെക്കുന്നവരെ അവന്‍ ആക്ഷേപിക്കുകയേ അരുത്'. 
ഇവിടെ റസൂല്‍ صلى الله عليه وسلم ഒരു ഉപമ അറിയിക്കുന്നു. ഒരു സംരക്ഷിത സ്ഥലത്തിന് ചുറ്റും ഒരാള്‍ ആടിനെ മേക്കുകയാണ്. ആടുകള്‍ സംരക്ഷിത സ്ഥലത്തേക്ക് പോകാനിടയുണ്ട്. ആട്ടിടയന്‍ ചെയ്യേണ്ടത് അവയെ ആ സംരക്ഷണ വലയത്തിന് അകലേക്ക് മേയാന്‍ കൊണ്ട് പോകലാണ്. അതാണ്‌ സൂക്ഷ്മത. ആ ആട്ടിടയനെ പോലെ നമ്മള്‍ ആവരുത്. സംശയമുള്ള കാര്യങ്ങളില്‍ നിന്ന് അകലം പാലിച്ച് കൊണ്ട് നാം സൂക്ഷമതയുള്ളവരാകണം. അതാണ്‌ നമ്മുടെ മതത്തിനും അഭിമാനത്തിനും നല്ലത്. 
മനുഷ്യ ഹൃദയങ്ങളും ആടുകളെ പോലെയാണ്, അഥവാ സംശയങ്ങളില്‍ അതിനെ മേയാന്‍ വിട്ടാല്‍ അത് ഫിത്നകളില്‍ ചെന്ന് ചാടിയേക്കാം. അതിനാല്‍ തന്നെ അത്തരം കാര്യങ്ങളില്‍ നിന്ന് ഹൃദയത്തെ അകറ്റി നിര്‍ത്തണം. 
എല്ലാ രാജക്കാന്മാരും അവരുടെതായ സംരക്ഷണ സ്ഥലങ്ങളും വേലികളും സ്ഥാപിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ സംരക്ഷണ വലയം എന്നത് നിഷിദ്ധങ്ങളാണ്. ആ സംരക്ഷണ വലയത്തിലേക്ക് നാം അടുത്ത് പോകരുത്. അത് കൊണ്ട് തന്നെയാണ് സംശയമുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന് പറയുന്നതും. സൂക്ഷ്മത ഇല്ലാത്തവരുടെ  ഹൃദയങ്ങള്‍  നിഷിദ്ധങ്ങളിലേക്ക് ആകൃഷ്ടമാകാന്‍ സാധ്യത ഏറെയാണ്‌. 
പ്രത്യക്ഷമായ കര്‍മങ്ങള്‍ നന്നാക്കുന്നതിന്‍റെ ലക്ഷ്യം ഹൃദയത്തിന്‍റെ നന്നാവലാണ്. ഹൃദയം നന്നായാല്‍ നമ്മുടെ എല്ലാ കര്‍മങ്ങളും നന്നാവുകയും ചെയ്യും. 
ഹൃദയം നന്നായാല്‍ ശരീരവും നന്നാവുകയും ആരോഗ്യമുള്ളതുമാകും. അത് കേടായാല്‍ ശരീരത്തില്‍ മുഴുവന്‍ അതിന്‍റെ പ്രതിഫലനം ഉണ്ടാകും. നന്മകളില്‍ മുഴുകുമ്പോള്‍ ഹൃദയവും ശരീരവും ശോഭയുള്ളതാവുകയും തിനമകളില്‍ ഇടപെടുമ്പോള്‍ ഹൃദയത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ആ ശോഭ നഷ്ടപ്പെടുകയും തളര്‍ച്ചയും പ്രയാസങ്ങളും ഉണ്ടാവുകയും ചെയ്യും.

ഒമ്പത് കാര്യങ്ങള്‍ കൊണ്ട് ഹൃദയം നന്നാകുമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അവ: 
1- ചിന്തിച്ച് കൊണ്ടുള്ള ക്വുര്‍ആന്‍ പാരായണം, 
2- ഭക്ഷണം കുറക്കല്‍, 
3- രാത്രി നമസ്കാരം, 
4- രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കല്‍, 
5- നല്ലവരോടൊപ്പം സഹാവസിക്കല്‍, 
6- ഉപകാരമില്ലാത്ത കാര്യങ്ങളില്‍ മൗനം പാലിക്കല്‍, 
7- വിവരക്കേട് ഉള്ളവരെ വിട്ടൊഴിയല്‍, 
8- ജനങ്ങളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ (വാകുകളും പ്രവൃത്തികളും) ഒഴിവാക്കല്‍, 
9- ഹലാല്‍ മാത്രം  ഭക്ഷിക്കലും ഉപയോഗിക്കലും.

ഹറാമുകളും അതിലേക്കെത്തിക്കുന്ന കാര്യങ്ങളും ഒഴിവാക്കണമെന്നും അവയെ സൂക്ഷിക്കണമെന്നും ഈ ഹദീസ് അറിയിക്കുന്നു. ഹറാമുകളിലേക്ക് എത്തിക്കുന്ന വഴികള്‍ അടക്കണമെന്നും ഈ ഹദീസിന്‍റെ പാഠങ്ങളില്‍ പെട്ടതാണ്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...