ഫോളോ ചെയ്യാം

Monday, 26 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 220 دروس الحديث - മതം പറഞ്ഞിടത്ത് നില്‍ക്കുക.. അനാവശ്യ ചോദ്യങ്ങള്‍ അപകടം

 

 الأربعون النووية-حديث:9 



മതം പറഞ്ഞിടത്ത് നില്‍ക്കുക.. 

അനാവശ്യ ചോദ്യങ്ങള്‍ അപകടം

عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ رضي الله عنه  قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم  يَقُولُ: "مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ ".

رَوَاهُ الْبُخَارِيُّ [رقم:7288]، وَمُسْلِمٌ [رقم:1337].  

അബൂഹുറൈറ رضي الله عنه അബ്ദുറഹ്മാന് ബ്നു സ്വഖ്റുദ്ദൌസി  പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: ഞാന്‍ ഇതൊരു കാര്യം നിങ്ങള്‍ക്ക് വിരോധിച്ചുവോ അതില്‍ നിന്ന് നിങ്ങള്‍ വിട്ട് നില്‍ക്കുക, ഞാന്‍ എതൊരു കാര്യം നിങ്ങളോട് കല്‍പിച്ചുവോ അത് നിങ്ങളുടെ കഴിവിന്‍റെ പരമാവധി നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ക്ക് മുമ്പുള്ള ആളുകളെ നശിപ്പിച്ചത് അവരുടെ അധികരിച്ച (അനാവശ്യ)  ചോദ്യങ്ങളും അവരുടെ നബിമാരോടുള്ള അവരുടെ ഭിന്നതയും ആയിരുന്നു. 


വിവരണം

ഈ ഹദീസ് വളരെ പ്രധാന പാഠങ്ങള്‍ നല്‍കുന്നവയാണ്. 

നബി صلى الله عليه وسلم ഇങ്ങനെ പറയാന്‍ കാരണമായ പശ്ചാത്തലം ഇമാം മുസ്‌ലിം رحمه الله  റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്നും വ്യക്തമാണ്. ഒരിക്കല്‍ നബി صلى الله عليه وسلم പറഞ്ഞു: ജനങ്ങളേ... നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ... എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യണോ? റസൂല്‍ صلى الله عليه وسلم അപ്പോള്‍ മിണ്ടാതിരുന്നു, അയാള്‍ മൂന്ന് തവണ ചോദിക്കുന്നത് വരെ. പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഞാന്‍ അതെ എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് നിര്‍ബന്ധമാകുമായിരുന്നു, നിങ്ങള്‍ക്കത് സാധിക്കുകയുമില്ല. എന്നിട്ട് പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് ഉപേക്ഷിച്ച കാര്യങ്ങളെ നിങ്ങള്‍ ഒഴിവാക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് അവരുടെ ചോദ്യങ്ങള്‍ വര്‍ധിച്ചത് കൊണ്ടും അവരുടെ നബിമാരോടുള്ള അവരുടെ ഭിന്നതയും കൊണ്ടായിരുന്നു. ഞാന്‍ ഒരു കാര്യം കല്‍പിച്ചാല്‍ നിങ്ങളത് കഴിവിന്‍റെ പരമാവധി നടപ്പിലാക്കുക, ഞാന്‍ ഒരു കാര്യം നിങ്ങള്‍ക്ക് വിരോധിച്ചാല്‍ നിങ്ങള്‍ അത് ഒഴിവാക്കുകയും ചെയ്യുക'. 

നബി صلى الله عليه وسلم യോട് ചോദ്യം ചോദിച്ച വ്യക്തി അക്വ്'റഉ ബ്നു ഹാബിസ് ആയിരുന്നു. 


അല്ലാഹുവും അവന്‍റെ റസൂലും അറിയിക്കുകയും കല്പിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കലും മതം നിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലും എല്ലാവര്‍ക്കും ബാധ്യതയാണ്. അത് മതത്തില്‍ നിര്‍ബന്ധമായിട്ടുള്ള കാര്യമാകുന്നു. 

കല്‍പിക്കപെട്ട കാര്യങ്ങള്‍ കഴിവിന്‍റെ പരമാവധി ചെയ്യാന്‍ നാം ശ്രദ്ധിക്കണം. ഓരോരുത്തര്‍ക്കും കര്‍മങ്ങള്‍ ചെയ്യാനുള്ള കഴിവും സാഹചര്യവും വിഭിന്നമായിരിക്കും. ഓരോരുത്തരും അവനവന്‍റെ കഴിവ് അനുസരിച്ച് കര്‍മങ്ങള്‍ പരമാവധി ചെയ്യണം. 

ചെയ്യാന്‍ സാധിക്കാത്തത് ഒരാളോടും ഇസ്‌ലാം അടിച്ചേല്‍പിച്ചിട്ടില്ല. ഈ മതം എളുപ്പവും വളരെ ലളിതവുമാണ്. 

റസൂല്‍ صلى الله عليه وسلم യെ നാം പിന്തുടരണം. കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം വിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കുക കൂടി ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തിലുള്ള പിന്തുടരല്‍ സംഭവിക്കുന്നത്. 

കല്‍പിക്കപ്പെട്ട കാര്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ അവനത് അവന് കഴിയുമ്പോലെ ചെയ്‌താല്‍ മതി. അഥവാ നിന്ന്‌ നമസ്കരിക്കാന്‍ സാധിക്കാത്തവന് ഇരുന്നും അതിനും കഴിയാത്തവന് കിടന്നും നമസ്കരിക്കാം. ചെയ്യുന്ന ആളുടെ അവസ്ഥക്ക് അനുസരിച്ച് ഈ കാര്യങ്ങള്‍ ചെയ്യാം. 

കാര്യങ്ങള്‍ പഠിക്കാന്‍ ചോദ്യങ്ങളാവാം, പക്ഷെ അനാവശ്യ ചോദ്യങ്ങള്‍ ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കാര്യങ്ങള്‍ ചെയ്യാതിരിക്കാനോ അല്ലെങ്കില്‍ വെറുതെയോ ചോദിക്കുന്ന ചോദ്യങ്ങള്‍ ആണ് അവ. ഉപകാരമുള്ള ചോദ്യങ്ങള്‍ ചോദിക്കാം എന്നാണ് മറ്റു ഹദീസുകളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്. 

അനാവശ്യ ചോദ്യങ്ങളും മതത്തിലുള്ള ഭിന്ന സ്വരങ്ങളും അനുസരണക്കേടും നാശത്തിന് ഹേതുവാകുന്ന കാര്യമാണ്. 

റസൂല്‍ صلى الله عليه وسلم യെ അനുസരിക്കുന്നതിന്‍റെയും റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിനെ മുറുകെപ്പിടിക്കുന്നതിന്‍റെയും ആവശ്യകത ഈ ഹദീസ് അറിയിക്കുന്നു. 

മതത്തിന്‍റെ പ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ഹദീസുകള്‍ എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞത്: ഞാന്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം എന്നും, ഞാന്‍ വിരോധിച്ച കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ട് നില്‍ക്കണം എന്നുമാണ്. അതിനര്‍ത്ഥം റസൂല്‍ صلى الله عليه وسلم യുടെ ചര്യകള്‍ മതത്തില്‍ അടിസ്ഥാന പ്രമാണമാകുന്നു എന്നാണ്. 

മതത്തില്‍ ഒരു കാര്യം നിര്‍ബന്ധമാകുന്നത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ മതത്തില്‍ വിധിയുണ്ടായാല്‍ ആ കാര്യങ്ങള്‍ അത് പോലെ പരിഗണിക്കണം. ഓരോ കാര്യങ്ങളുടെയും അടിസ്ഥാനം 'നിര്‍ബന്ധമല്ല' എന്നതാണ്. ക്വുര്‍ആനിലും ഹദീസിലും തെളിവുകള്‍ വരുമ്പോഴാണ് കാര്യങ്ങള്‍ നിര്‍ബന്ധമാകുന്നതും മത വിധി നടപ്പിലാവുകയും ചെയ്യുന്നത്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...