ഫോളോ ചെയ്യാം

Tuesday, 27 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 221 دروس الحديث - ഹറാമുകള്‍ വലിയ നാശങ്ങളുണ്ടാക്കും

  الأربعون النووية-حديث:10 


ഹറാമുകള്‍ വലിയ നാശങ്ങളുണ്ടാക്കും

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ تَعَالَى: "يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا"، وَقَالَ تَعَالَى: "يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ" ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِّيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لَهُ؟".

رَوَاهُ مُسْلِمٌ [رقم:1015].  

അബൂ ഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു നല്ലവനാണ്, അവന് നല്ലതല്ലാതെ സ്വീകരിക്കില്ല. ദൂതന്മാരോട് കല്‍പിച്ചതായ  കാര്യം നിശ്ചയം അല്ലാഹു വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നു: അല്ലാഹു പറഞ്ഞു: 

(അല്ലയോ ദൂതന്‍മാരേ ... നിങ്ങള്‍ നല്ലതില്‍ നിന്ന് ഭക്ഷിക്കുകയും  നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്യുക). മുഅ'മിനൂന്‍:51

അല്ലാഹു പറഞ്ഞു: 

(അല്ലയോ സത്യ വിശ്വാസികളേ ... നിങ്ങള്‍ക്ക് നാം വിഭവമായി നല്‍കിയതില്‍ നല്ലതായതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക). അല്‍ബക്വറ: 172

പിന്നെ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഒരാളെ കുറിച്ച് റസൂല്‍ صلى الله عليه وسلم പറഞ്ഞു, അയാള്‍ പൊടി  പിടിച്ച് ജട കുത്തിയ അവസ്ഥയിലാണ്. അയാള്‍ തന്‍റെ ഇരു കൈകളും ആകാശത്തേക്ക് നീട്ടി ... എന്‍റെ റബ്ബേ.. എന്‍റെ റബ്ബേ.. എന്ന് പറയുന്നു. (പക്ഷെ) അയാളുടെ ഭക്ഷണം ഹറാമാണ്, അയാളുടെ പാനീയം ഹറാമാണ്, അയാളുടെ വസ്ത്രവും ഹറാമാണ്. അയാള്‍ ആകെ ഹറാമില്‍ മൂടപ്പെട്ടിരിക്കുന്നു. അപ്പോള്‍ അയാള്‍ക്കെങ്ങനെ ഉത്തരം നല്‍കപ്പെടും?


വിവരണം

അല്ലാഹു നല്ലവനാണ്. അഥവാ എല്ലാ ന്യൂനതകളില്‍ നിന്നും മോശമായ കാര്യങ്ങളില്‍ നിന്നും അല്ലാഹു  പരിശുദ്ധനും പവിത്രതയുള്ളവനുമാണ്. 
സൃഷ്ടികളില്‍ നിന്ന് നല്ലത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. മനുഷ്യരുടെ നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് അല്ലാഹു സ്വീകരിക്കൂ. നിഷിദ്ധമായ ഒന്നും അല്ലാഹു സ്വീകരിക്കില്ല. അത് എത്ര വലിയ കര്‍മ്മമാണെങ്കിലും ശരി. 
ഒരാള്‍ ഹറാമില്‍ നിന്ന് സമ്പാദിച്ച വലിയ തുക ദാനം ചെയ്യുന്നു, അത് അല്ലാഹു സ്വീകരിക്കില്ല. കാരണം അത് ഹറാം ആയ ധനമാണ്. ഈ വിധത്തില്‍ നമ്മുടെ ഒരു കര്‍മത്തിലും ഹറാം കലരാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. 
അല്ലാഹു നല്ലതേ സ്വീകരിക്കൂ എന്ന് പറഞ്ഞതില്‍ നല്ലതായ വാക്കുകളും, പ്രവര്‍ത്തനങ്ങളും, വിശ്വാസ കാര്യങ്ങളും എല്ലാം ഉള്‍പ്പെടും. 
ഒരു കാര്യം طَيِّب (നല്ലത്) എന്ന് പറയാന്‍ അതില്‍ രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 
1- ഇഖ്ലാസ്വ്
2- റസൂല്‍ صلى الله عليه وسلم യെ പിന്തുടരല്‍
ഈ നിലക്ക് ആണ് ഇസ്‌ലാമില്‍ നല്ലതിനെ വേര്‍തിരിക്കുന്നത്. ആത്മാര്‍ഥവും റസൂല്‍ صلى الله عليه وسلم യെ പിന്തുടര്‍ന്ന് കൊണ്ടുമുള്ള കര്‍മങ്ങളാണ് ത്വയ്യിബ് ആയിട്ടുള്ളത്. 
ദൂതന്മാരോട് കല്‍പിച്ച കാര്യം തന്നെ അല്ലാഹു വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നു എന്ന് റസൂല്‍ صلى الله عليه وسلم അറിയിക്കുകയുണ്ടായി. കല്‍പിക്കുന്ന കാര്യത്തിന്‍റെ പ്രാധാന്യവും വിശ്വാസികളുടെ മഹത്വവും അതില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത ദൂതന്മാരോടും വിശ്വാസികളോടും ഈ കാര്യം ഒരുപോലെ കല്‍പിക്കുകയാണ്. അഥവാ അല്ലാഹു നല്‍കിയതില്‍ നിന്ന് നല്ലത് മാത്രം ഭക്ഷിക്കണം എന്ന കാര്യമാണ് ആ കല്‍പന. അത് കണിശമായി ജീവിതത്തില്‍ നടപ്പിലാക്കണമെന്ന പ്രേരണ ഈ കല്‍പനയുടെ ശൈലിയില്‍ ഉണ്ട്.
നല്ലത് ഭക്ഷിക്കുകയും നല്ലത് ഉപയോഗിക്കുകയും ചെയ്യല്‍ നന്‍മയും അനുഗ്രഹവും നമ്മുടെ കൂടെ എന്നുമുണ്ടാകാന്‍ അത്യാവശ്യമാണ്. നമ്മുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കാനും അത് അത്യാവശ്യമാണ് എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.
ഈ ആയത്തുകളില്‍ പറയപ്പെട്ട രണ്ട് കാര്യങ്ങള്‍ ഇവയാണ്:
1- നല്ലത് ഭക്ഷിക്കല്‍
2- സല്‍കര്‍മങ്ങള്‍ ചെയ്യല്‍
ഇവ രണ്ടും മനുഷ്യ ജീവിതത്തില്‍ വളരെ പ്രധാനാപ്പെട്ടതാണ്. ജീവിതം മുഴുക്കെ നന്മകളില്‍ ആവാന്‍ ഈ രണ്ട് കാര്യങ്ങളും പാലിക്കല്‍ അത്യാവശ്യമാണ്.
ഇനി ഇതൊന്നും ശ്രദ്ധിക്കാതെ ഹറാമുകളില്‍ കഴിയുന്ന ആളുടെ അവസ്ഥ എന്താണെന്ന് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നു. ഇവിടെ നബി صلى الله عليه وسلم ഒരാളെ കുറിച്ച് പറഞ്ഞു തരികയാണ്. അയാള്‍ ധാരാളം യാത്ര ചെയ്യുന്ന ആളാണ്‌. ശരീരത്തില്‍ പൊടിപിടിക്കുകയും മുടിയാകെ ജടപിടിക്കുകയും ചെയ്ത അവസ്ഥയിലൊക്കെയാണ് അയാള്‍. 
അയാള്‍ യാ റബ്ബ് എന്ന് വിളിച്ച് ധാരാളം പ്രാര്‍ഥിക്കുന്നുണ്ട്. 
അയാള്‍ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാന്‍ നാല് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവയാണ്: 
1- ദീര്‍ഘമായ യാത്ര
2- ആകാശത്തേക്ക് കരങ്ങള്‍ ഉയര്‍ത്തല്‍
3- അല്ലാഹുവിന്‍റെ നാമങ്ങള്‍ കൊണ്ട് തവസ്സുല്‍ ചെയ്യല്‍
4- അല്ലാഹുവിനോട് ആവര്‍ത്തിച്ച് ചോദിക്കല്‍
യാത്രയിലെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കും. 
ഇതില്‍ പറയപ്പെട്ടത് ദീര്‍ഘമായി യാത്ര ചെയ്യുന്ന കാര്യമാണ്. അത് ഉത്തരം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് എന്ന നിലക്കാണ്. 
പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നത് സുന്നത്തും പ്രാര്‍ഥനയുടെ മര്യാദയില്‍ പെട്ടതുമാണ്. 
പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടുന്നത് തടയുന്ന കാര്യങ്ങളുണ്ട്. അതില്‍ പെട്ട നാലെണ്ണം ഈ ഹദീസില്‍ പറയപ്പെട്ടിട്ടുണ്ട്. അവ: 
1- ഹറാമായ ഭക്ഷണം
2- ഹറാമായ പാനീയം
3- ഹറാമായ വസ്ത്രം
4- ജീവിതം ഹറാമില്‍ മൂടല്‍
അനര്‍ഹമായ ഭക്ഷണ വിഭവങ്ങളും വസ്ത്രങ്ങളും നിഷിദ്ധങ്ങളില്‍ പെടും. മറ്റുള്ളവരുടെ വസ്തുക്കള്‍ വഞ്ചനയിലൂടെയോ മോഷ്ടിച്ചോ ഒരാള്‍ കൈവശപ്പെടുത്തിയാല്‍ അത് ഹറാം ആണ്. ഇവയില്‍ സ്വമേധയാ ഹറാം ആയവയും ഉണ്ട്. ഉദാഹരണത്തിന്: പന്നി മാംസം, മദ്യം, പോലെയുള്ളതും പുരുഷന് പട്ടുവസ്ത്രം പോലുള്ളതും. 
ഹറാമായ കര്‍മങ്ങള്‍ നിരവധിയാണ്. ഈ നിഷിദ്ധങ്ങളെല്ലാം ഒരാളില്‍ ഉണ്ടായാല്‍ അവന്‍റെ ജീവിതം ഹറാമില്‍ മൂടപ്പെടും. പിന്നെ അവന് പ്രാര്‍ഥിച്ചിട്ട് കാര്യമില്ല. അവന് ഉത്തരം നല്കപ്പെടില്ല. 
غُذِيَ / تغْذِيَة എന്നാല്‍ ഹറാമില്‍ ഊട്ടപ്പെട്ടത് എന്നാണ് ഇവിടെ അര്‍ത്ഥം. അഥവാ അവന്‍റെ ശരീരവും ജീവിതവും ഹറാമില്‍ മുഴുകിയതാണ്. ഭക്ഷണവും വെള്ളവും അവന്‍റെ ശരീരത്തിന് പോഷണം നല്‍കുന്നതും അതിന്‍റെ വളര്‍ച്ചക്ക് ആവശ്യവുമാണ്. അത് പോലെ ഉറക്കം, മരുന്ന് എന്നിവയും ശരീരത്തിന് ആവശ്യമാണ്. ഭക്ഷണ പാനീയത്തിനു പുറമേ ശരീരത്തിനു അത്യാവശ്യമായ എല്ലാ കാര്യങ്ങളും غُذِيَ എന്നതില്‍ പെടും. അവയെല്ലാം നിഷിദ്ധങ്ങള്‍ ആയാലാണ് അപകടം.
 എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞതിന്‍റെ അര്‍ത്ഥം "അയാള്‍ക്കെങ്ങനെ ഉത്തരം നല്‍കപ്പെടും'' എന്നാണ്. അയാള്‍ക്ക് ഉത്തരം നല്‍കപ്പെടാന്‍ സാധ്യത വളരെ കുറവാണ് എന്നാണ് അതിന്‍റെ അര്‍ത്ഥം. പൊതുവേ ഉത്തരം നല്‍കപ്പെടാന്‍ തടസ്സമാണെങ്കിലും ഒരു പക്ഷേ ചില കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെടാനും സാധ്യതയുണ്ട് എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. കാരണം അവിശ്വാസികള്‍ക്കും അല്ലാഹു ഉത്തരം നല്‍കാറുണ്ട്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...