ഫോളോ ചെയ്യാം

Thursday, 1 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 195 دروس الحديث - ഈ ജീവിതം നശ്വരമാണ് സഹോദരങ്ങളെ....

 


ഈ ജീവിതം നശ്വരമാണ് സഹോദരങ്ങളെ....

عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: أَخَذَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمَنْكِبِي، فَقَالَ: «كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْ عَابِرُ سَبِيلٍ».

وَكَانَ ابْنُ عُمَرَ، يَقُولُ: «إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ المَسَاءَ، وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ»- رواه  البخاري

അബ്'ദുല്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ എന്‍റെ തോളില്‍ പിടിച്ചു, എന്നിട്ട് പറഞ്ഞു: നീ ദുന്‍യാവില്‍ ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ ഒരു വഴിയാത്രികനെ പോലെ കഴിയണം.


ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറയാറുണ്ടായിരുന്നു: നീ വൈകുന്നേരമായാല്‍ പ്രഭാതം പ്രതീക്ഷിക്കരുത്, ഇനി നീ പ്രഭാതത്തിലായാല്‍ വൈകുന്നേരത്തേയും പ്രതീക്ഷിക്കരുത്. നിനക്ക് ആരോഗ്യമുള്ളപ്പോള്‍ രോഗ കാലത്തേക്കുള്ളതും, നിന്‍റെ ജീവിതത്തില്‍ മരണ വേളയിലേക്കുള്ളതും നീ ചെയ്ത് കൊള്ളുക


വിവരണം

 ദുന്‍യാവിന്‍റെ നൈമിഷികതയേയും, നിസാരതയേയുമാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.


 റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ ദുന്‍യാവിനെ കണ്ടത് യാത്രയില്‍ വിശ്രമിക്കുന്ന ഒരു സ്ഥലത്തെ പോലെ മാത്രമാണ്.


 ദുന്‍യാവ് വഞ്ചിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല എന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ അതില്‍ വഞ്ചിതനാവാതെ ഒരു വഴിയാത്രക്കാരനെ പോലെ താല്‍ക്കാലിക താമസത്തിനൊരിടമായി അതിനെ കണ്ടാല്‍ മതി.


 റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ തന്‍റെ അനുയായികളെ ഇത്തരത്തില്‍ ഉപദേശിക്കാറുണ്ടായിരുന്നു.


 അവരെ പരലോക കാര്യങ്ങളില്‍ കൂടുതല്‍ സജീവരായി നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കാറുമുണ്ടായിരുന്നു.


 റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ ഉപദേശങ്ങള്‍ യഥാവിധി സ്വഹാബിമാര്‍ ജീവിതത്തില്‍ പകര്‍ത്തുമായിരുന്നു. അതാണ് ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا യുടെ വാക്കില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്.


 ദുന്‍യാവില്‍ സ്ഥിരതാമസമില്ല, ഒരു പ്രഭാതം കിട്ടിയാല്‍ അതിനൊരു വൈകുന്നേരം ലഭിക്കുമോ എന്നറിയില്ല, ഒരു പ്രദോഷത്തിലായാല്‍ ശേഷം ഒരു പ്രഭാതത്തേയും പ്രതീക്ഷിക്കേണ്ടതില്ല.


 കിട്ടിയ സമയം നന്‍മക്കായി ഉപയോഗിക്കാന്‍ വിശ്വാസിക്ക് കഴിയണം.


 ജീവിതത്തിലെ സമയങ്ങള്‍ പാഴാക്കാതെ നല്ല കാര്യങ്ങളില്‍ മുന്നേറാനുള്ള വസ്വിയ്യത്താണ് ഹദീസിലുള്ളത്. ജീവിതം മുഴുവന്‍ സല്‍കര്‍മങ്ങളില്‍ മുഴുകി മരണമാകുന്ന യാത്രക്ക് വേണ്ട വിഭവങ്ങള്‍ ഒരുക്കാനുള്ള ഇടമായി ഈ ലോക ജീവിതത്തെ കാണണം. അല്ലാതെ ദുന്‍യാവിന് മാത്രം ആയുസ്സ് തീര്‍ക്കുന്ന  രൂപത്തിലല്ല.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

-ദുന്‍യാവ് നശ്വരമാണ് എന്ന ഓര്‍മപ്പെടുത്തല്‍

-ദുന്‍യാവില്‍ വിരക്തി കാണിക്കണം എന്ന അറിയിപ്പ്

-ദുന്‍യാവിന്‍റെ കാര്യത്തില്‍ വഞ്ചിതനാകരുത് എന്ന മുന്നറിയിപ്പ്

-സല്‍കര്‍മങ്ങളില്‍ മുന്നേറാനുള്ള പ്രചോദനം

-പരലോകവുമായി മനസിനെ ബന്ധപ്പെടുത്താനുള്ള സൂചന


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...