الأربعون النووية-حديث:14
عَنْ ابْنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ [ يشهد أن لا إله إلا الله، وأني رسول
الله] إلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ،
وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ".
رَوَاهُ الْبُخَارِيُّ [رقم:6878]، وَمُسْلِمٌ [رقم:1676].
ഇബ്നു മസ്ഊദ് رضي الله عنه നിവേദനം: റസൂല്‍ صلى الله عليه وسلم പറഞ്ഞു: (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുന്ന) ഒരു മുസ്‌ലിമിന്‍റെ രക്തം മൂന്നിലൊരു കാര്യം കൊണ്ടല്ലാതെ അനുവദനീയമാവില്ല. (അഥവാ അവനെ വധിക്കാന്‍ പറ്റില്ല). അവ: വിവാഹിതനായ വ്യഭിചാരി, ഒരാളെ കൊന്നവനെ വധിക്കല്‍, മുസ്‌ലിം ജമാഅത്തിനെ (മുസ്‌ലിം സംഘത്തെ) വേര്‍പിരിഞ്ഞ് മതം ഉപേക്ഷിച്ച് പോയവന്‍ .
വിവരണം
ഒരു മനുഷ്യന്‍റെ ജീവിതം അവന് വലിയ അനുഗ്രഹമാണ്. അത് അവന്‍ നല്ല കാര്യങ്ങളില്‍ ഉപയോഗിക്കണം.
മനുഷ്യ ജീവന് വലിയ വിലയാണ് ഇസ്‌ലാം നല്‍കുന്നത്. അവന്‍റെ ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഇസ്‌ലാം വ്യക്തമായി അറിയിക്കുന്നുണ്ട്.
എന്നാല്‍ മനുഷ്യന്‍റെ തെറ്റായ ജീവിതം അവനെ അപകടത്തിലാക്കും. നാശങ്ങളും നഷ്ടങ്ങളുമായിരിക്കും തിന്മകള്‍ അവന് സമ്മാനിക്കുക.
ഒരു മുസ്‌ലിമിനെ അകാരണമായി വധിക്കാന്‍ പാടില്ല എന്ന് ഈ ഹദീസ് അറിയിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂല്‍ ആണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവന്‍റെ രക്തം ചിന്താന്‍ പാടില്ല. അവന്‍റെ രക്തം പവിത്രമാണ്.
എന്നാല്‍ മൂന്ന് കാരണങ്ങള്‍ ഉണ്ടെങ്കില്‍ അവന് വധ ശിക്ഷക്ക് അര്‍ഹന്‍ ആണെന്നും റസൂല്‍ صلى الله عليه وسلم അറിയിക്കുന്നു. അവ:
ഒന്ന്: കൊലപാതകം
അകാരണമായി ഒരാള്‍ ഒരാളെ വധിച്ചാല്‍ വധിച്ചയാള്‍ക്ക് വധശിക്ഷയാണ്.
അകാരണമായ കൊലകള്‍ പാടില്ലെന്ന് അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
''അക്കാരണത്താൽ ഇസ്രായീൽ സന്തതികൾക്ക് നാം ഇപ്രകാരം വിധിനൽകുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു''. (മാഇദ:32)
രണ്ട്: വിവാഹിതന്‍ വ്യഭിച്ചരിക്കല്‍
വിവാഹിതനായ ഒരാള്‍ വ്യഭിചരിക്കുകയും അത് വ്യക്തമാവുകയോ അല്ലെങ്കില്‍ സ്വയം സമ്മതിക്കുകയോ ചെയ്‌താല്‍ അവനെ എറിഞ്ഞ് കൊല്ലണം എന്നതാണ് ശിക്ഷ.
വ്യഭിചാരം വന്‍ പാപമാകുന്നു. ഒരു വിവാഹിതന്‍ വ്യഭിചരിച്ചാല്‍ അവനുള്ള ശിക്ഷ മരണമാണ്. എന്നാല്‍ ഒരു അവിവാഹിതന്‍ വ്യഭിചരിച്ചാല്‍ അവന് 100 അടി അടിക്കണം. അല്ലാഹു പറയുന്നു:
''വ്യഭിചരിക്കുന്ന സ്ത്രീ പുരുഷൻമാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് അടി അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിന്‍റെ മതനിയമത്തിൽ (അത് നടപ്പാക്കുന്ന വിഷയത്തിൽ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ''. (നൂര്‍:2)
മൂന്ന്: മുര്‍ത്തദ്ദ് ആവല്‍
ഒരാള്‍ മതം വിട്ട് മുര്‍ത്തദ്ദ് ആയി പോകുന്നു എങ്കില്‍ ഇസ്‌ലാമിക ഭരണത്തില്‍ അവന് വധ ശിക്ഷയാണ്.
ഈ ശിക്ഷകള്‍ ഇസ്‌ലാമിക ഭരണാധികാരിയാണ് നടപ്പിലാക്കേണ്ടത്. ആളുകള്‍ക്ക് തോന്നിയ പോലെ നടപ്പിലാക്കാന്‍ ഇസ്‌ലാം ഒരിക്കലും അനുവാദം നല്‍കുന്നില്ല.
ഇസ്‌ലാമിക ഭരണമുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്‌ലിം അല്ലാത്തവരിലെ കപ്പം കൊടുക്കുന്നവരും, ഉടമ്പടിയില്‍ ജീവിക്കുന്നവരും ഈ ഹദീസിന്‍റെ പരിധിയില്‍ പെടുന്നു. അവരുടെയും രക്തം സംരക്ഷിക്കപ്പെടെണ്ടാതാണ്.
അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകാന്‍ പാടില്ല. അത്തരം കാര്യങ്ങള്‍ക്ക് കഠിനമായ പ്രതിക്രിയ ആണ് നടപ്പിലാക്കപ്പെടുക എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. ഇത്തരം ശിക്ഷകളിലൂടെ തിന്മകളെ തടുക്കാനും അത് വ്യാപിക്കുന്നതിനെ ചെറുക്കാനും സാധിക്കും.
സമൂഹത്തില്‍ നിര്‍ഭയത്വവും സമാധാനവും ഉണ്ടാകണം. അതിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നു. സമാധാനവും നിര്‍ഭയത്വവും നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെ ഇല്ലാതാക്കാനുള്ള വഴികള്‍ ഇത് പോലെ ഇസ്‌ലാം പഠിപ്പിക്കുന്നു.
ഇസ്‌ലാമിലെ പ്രതിക്രിയകള്‍ യുക്തവും നീതിയിലധിഷ്ടിതവുമാണ്. കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാന്‍ തക്കതായതുമാണ് അവ. അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്നി ങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും,
സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്‍റെ സഹോദരന്‍റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും, നല്ല നിലയിൽ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെരക്ഷിതാവിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും''. (അല്‍ബക്വറ:178)
അല്ലാഹു പറയുന്നു:
''ജീവന് ജീവൻ, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകൾക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതിൽ (തൗറാത്തിൽ) നാം അവർക്ക് നിയമമായി വെച്ചിട്ടുള്ളത്''. (അല്‍മാഇദ:45)
No comments:
Post a Comment