ഫോളോ ചെയ്യാം

Sunday, 1 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 226 دروس الحديث - നല്ലത് പറയുക.. അയല്‍ക്കാരനെയും അതിഥിയെയും ആദരിക്കുക

 

الأربعون النووية-حديث: 15


നല്ലത് പറയുക.. അയല്‍ക്കാരനെയും അതിഥിയെയും ആദരിക്കുക

عَنْ أَبِي هُرَيْرَةَ رضي الله عنه  أَنَّ رَسُولَ اللَّهِ صلى الله عليه وسلم  قَالَ: "مَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ، وَمَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ".

رَوَاهُ الْبُخَارِيُّ [رقم:6018]، وَمُسْلِمٌ [رقم:47].  

അബൂ ഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന് നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ അവന്‍റെ അയല്‍വാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ അവന്‍റെ അതിഥിയെ ആദരിക്കട്ടെ. 

വിവരണം

ഈ ഹദീസ് ജവാമിഉല്‍ കലിമില്‍ പെട്ടതാണ്. ഇതില്‍ നന്മകള്‍ എല്ലാം നിറഞ്ഞിരിക്കുന്നു. മനുഷ്യ ജീവിതത്തില്‍ തിന്മകള്‍ വരാനിടയുള്ള മുഖ്യ സാധ്യതകളെ അടക്കുന്നതാണ് ഇതില്‍ പറയപ്പെട്ട കാര്യങ്ങള്‍. 

ഒരു മുസ്‌ലിം നിര്‍ബന്ധമായും കാത്തു സൂക്ഷിക്കേണ്ട മര്യാദകളില്‍ പെട്ടതാണ് ഈ കാര്യങ്ങള്‍. 

നല്ലത് പറയല്‍

ഒരാള്‍ സംസാരിക്കുമ്പോള്‍ അത് കൊണ്ട് അവന് ഗുണവും അല്ലെങ്കില്‍ പ്രതിഫലവും ലഭിക്കുമെങ്കില്‍ അവന്‍ അത് പറയട്ടെ, അവന്‍റെ സംസാരം കൊണ്ട് അവന് നഷ്ടവും മറ്റുള്ളവര്‍ക്ക് ദ്രോഹവുമാണെങ്കില്‍ അവന്‍ സംസാരിക്കാതിരിക്കട്ടെ. 

നാവ് കൊണ്ട് വലിയ വിപത്തുകള്‍ ഉണ്ടാകാനിടയുണ്ട്. ഒരാള്‍ തനിക്ക് അത്യാവശ്യമുള്ളത് മാത്രം പറയുകയും സംസാരിക്കുകയും ചെയ്യണം. 

അമിതമായ സംസാരം ഒരുപാട് ഖേദങ്ങള്‍ക്ക് കാരണമാണ്. എന്നാല്‍ മൗനം അവന് സമാധാനം നല്‍കുന്നതുമാണ്. അനാവശ്യമായിടങ്ങളില്‍ മൗനം അവലംബിക്കല്‍ യുക്തിയുള്ളവര്‍ ചെയ്യുന്ന കാര്യമാണ്. 

ഒരാള്‍ ഏതൊരു കാര്യം സംസാരിക്കുമ്പോഴും അതൊക്കെ രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ (ക്വാഫ്:18) അറിയിക്കുന്നത്. 

നന്മയുടെ മര്യാദകള്‍ നാല് ഹദീസുകളില്‍ ഉള്‍ക്കൊള്ളുന്നു: അവ: 

1- ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന് നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. 

2- ഒരാള്‍ക്ക് അനുഗുണമല്ലാത്ത കാര്യങ്ങളെ ഒഴിവാക്കല്‍ ഒരാളുടെ നല്ല ഇസ്‌ലാമില്‍ പെട്ടതാണ്

3- റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്

4- ഒരാള്‍ തനിക്ക് ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല.

ഈ നാല് ഹദീസുകളും വലിയ ആശയങ്ങള്‍ നല്‍കുന്നതും ഇസ്‌ലാമിന്‍റെ മര്യാദകളെ വ്യക്തമാക്കുന്നവയുമാണ്. 

പൂര്‍വ്വികരായ പണ്ഡിതരില്‍ ചിലരോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ എന്താ മിണ്ടാത്തത്? അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി നിശബ്ദത കൊണ്ട് എനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ സംസാരം കൊണ്ട് ഞാന്‍ ധാരാളമായി ഖേദിച്ചിട്ടുണ്ട് എന്നാണ്. 

സംസാരിക്കല്‍ വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണ്ണമാണ് എന്ന് ലുഖ്മാന്‍ തന്‍റെ മകനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ കാണാം. 

നാം ആവശ്യമുള്ളത് മാത്രം സംസാരിക്കുക. നാവിനെ നല്ലതിന് മാത്രം ഉപയോഗിക്കുന്നവരാവുക.

അയല്‍വാസിക്ക് നല്ലത് ചെയ്യല്‍.

അയല്‍വാസിക്ക്‌ നന്‍മ ചെയ്യണം. അവന് ദ്രോഹമുണ്ടാക്കരുത്. 

വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കൊപ്പം അയല്‍വാസിക്ക് നന്‍മ ചെയ്യേണ്ടതിന്‍റെ പ്രാധാന്യം അല്ലാഹു അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 

''നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേർക്കാതിരിക്കുക യും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല''. (നിസാഅ': 36)

അയല്‍വാസി മുസ്‌ലിം ആണെങ്കിലും മുസ്‌ലിം അല്ലെങ്കിലും അയല്‍പ്പക്ക ബന്ധം നന്നാക്കണം. അയല്‍വാസി ആരായാലും അവന് ആദരിക്കപ്പെടണം. അവര്‍ക്ക് ദ്രോഹം ഉണ്ടാക്കാന്‍ പാടില്ല. 

പണ്ഡിതന്മാര്‍ പറയുന്നു: അയല്‍വാസി മുസ്‌ലിമും കുടുംബത്തില്‍ പെട്ടവനുമാണെങ്കില്‍ അവനോട് മൂന്ന് കടമകള്‍ ഉണ്ട്: 

ഒന്ന്: അയല്‍പക്കവുമായി ബന്ധപ്പെട്ട കടമ, 

രണ്ട്: ഇസ്‌ലാമിന്‍റെ കടമ, 

മൂന്ന്: ബന്ധത്തിന്‍റെ കടമ. 

ഇനി കുടുംബത്തില്‍ പെട്ടതല്ലാത്ത അയല്‍വാസിയാണെങ്കില്‍ അവനോട് രണ്ട് കടമകളുണ്ട്, 

ഒന്ന്: അയല്‍പ്പക്കവുമായി ബന്ധപ്പെട്ട കടമ, 

രണ്ട്: ഇസ്‌ലാമിന്‍റെ കടമ. 

ഇനി അയല്‍വാസി ബന്ധത്തില്‍ പെടാത്ത  അമുസ്‌ലിം ആണെങ്കില്‍ അവരോട് അയല്‍പ്പക്കവുമായി ബന്ധപ്പെട്ട കടമകള്‍ നിറവേറ്റണം. 

അയല്‍ക്കാരനെ ദ്രോഹിക്കല്‍ ഈമാനില്ലാത്തവരില്‍ നിന്നാണ് ഉണ്ടാവുക. തന്‍റെ ദ്രോഹത്തില്‍ നിന്ന് അയല്‍ക്കാരന്‍ നിര്‍ഭയനല്ലെങ്കില്‍ അയാള്‍ വിശ്വാസിയല്ല എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.   

അതിഥിയെ ആദരിക്കല്‍

അതിഥിയെ ആദരിക്കല്‍ ഇസ്‌ലാം പഠിപ്പിച്ച വലിയ നന്മകളില്‍ ഒന്നാണ്. 

മൂന്ന് ദിവസമാണ് ആദിത്യം. ഇമാം നവവി رحمه الله പറഞ്ഞു: മുസ്ലീംകള്‍ ആതിത്യത്തിന്‍റെ കാര്യത്തില്‍ യോജിച്ച അഭിപ്രായമുള്ളവരാണ്. ഇസ്‌ലാം പ്രബലമാക്കിയ കാര്യങ്ങളില്‍ പെട്ടതാണ് അത്.

അതിഥികളും മര്യാദകള്‍ പാലിക്കണം, മൂന്ന് ദിവസത്തില്‍ അധികം അതിഥിയായി താമസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ല മനസ്സോടെ ആതിഥേയര്‍ നിര്‍ബന്ധിച്ചാല്‍ അതില്‍ കൂടുതലാവാം. 

ഇസ്‌ലാം ഇത്തരം മൂല്യങ്ങള്‍ക്ക് വലിയ മഹത്വം നല്‍കുന്നു എന്ന് ഈ ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഈമാനുമായാണ് ഇവയെ ബന്ധപ്പെടുത്തിയത്. അഥവാ ഈ കാര്യങ്ങള്‍ പാലിക്കുന്നവരില്‍ ഇമാന്‍ പൂര്‍ണ്ണമാകും എന്നര്‍ത്ഥം. ഇല്ലെങ്കില്‍ അവരുടെ വിശ്വാസത്തില്‍ ന്യൂനതകളുണ്ട്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...