ഫോളോ ചെയ്യാം

Monday, 9 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 233 دروس الحديث - സ്വര്‍ഗ്ഗപ്പ്രവേശനം സാധ്യമാക്കുന്ന കാര്യങ്ങള്‍

 

الأربعون النووية-حديث: 22


സ്വര്‍ഗ്ഗപ്രവേശനം 

സാധ്യമാക്കുന്ന കാര്യങ്ങള്‍

عَنْ أَبِي عَبْدِ اللَّهِ جَابِرِ بْنِ عَبْدِ اللَّهِ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُمَا: "أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ: أَرَأَيْت إذَا صَلَّيْت الْمَكْتُوبَاتِ، وَصُمْت رَمَضَانَ، وَأَحْلَلْت الْحَلَالَ، وَحَرَّمْت الْحَرَامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا؛ أَأَدْخُلُ الْجَنَّةَ؟ قَالَ: نَعَمْ".

رَوَاهُ مُسْلِمٌ [رقم:15].  

അബൂ അബ്ദില്ല ജാബിറു ബ്നി അബ്ദില്ല അല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُمَا നിവേദനം. ഒരാള്‍ റസൂല്‍ صلى الله عليه وسلم ചോദിച്ചു: ഞാന്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ നമസ്കരിക്കുകയും, റമദാനില്‍ നോമ്പ് എടുക്കുകയും, ഹലാലിനെ ഹലാലായി കാണുകയും ഹറാമിനെ ഹറാമാക്കുകയും, അതില്‍ കൂടുതലായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമോ? റസൂല്‍ صلى الله عليه وسلم പറഞ്ഞു: അതെ.


വിവരണം

ഈ ഹദീസ് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളെയും ശാഖാ വിഷയങ്ങളെയും ഒരുമിപ്പിക്കുന്ന ഹദീസ് ആണെന്ന് ഇബ്നു ഹജറുല്‍ ഹൈതമി رحمه الله പറഞ്ഞിട്ടുണ്ട്. അഥവാ ഇസ്‌ലാമിന്‍റെ എല്ലാ പാഠങ്ങളും ഇതില്‍ സംഗമിക്കുന്നുണ്ട്. 

ഓരോ വിഷയങ്ങളെ കുറച്ച് ശരിക്ക് അറിയാനുള്ള സ്വഹാബിമാരുടെ ആവേശം ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. സ്വര്‍ഗ്ഗത്തിലേക്ക് എത്താനുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുക എന്നത് അവരുടെ ജീവിത ചര്യയായിരുന്നു. അതിന് വേണ്ട കാര്യങ്ങള്‍ അവര്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാറുണ്ട് എന്ന് ഹദീസ് വ്യക്തമാക്കുന്നു. 

ഈ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം സ്വര്‍ഗ്ഗം നേടലാണ്. അതിന് വേണ്ടി പണിയെടുക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരുമാണ്. 

സ്വര്‍ഗ്ഗ പ്രവേശനത്തിന് അത്യാവശ്യമായ കാര്യമാണ് നിര്‍ബന്ധ നമസ്കാരങ്ങള്‍. അത് അതിന്‍റെ സമയത്ത് കൃത്യമായി നമസ്കരിക്കാന്‍ സാധിക്കണം. ഇസ്‌ലാമിലെ ഏറ്റവും വലിയതും മഹത്തരവുമായ കര്‍മമാണ് നമസ്കാരം.

റമദാനിലെ നോമ്പും പ്രധാനപ്പെട്ടതാണ്. നോമ്പിലൂടെ മനുഷ്യന്‍ ശുദ്ധനാകും. ജീവിതത്തില്‍ വന്ന് പോയ തിന്മകള്‍ എല്ലാം ഇല്ലാതാവുകയും ചെയ്യും. 

അനുവദനീയമായത് ചെയ്യലും നിഷിദ്ധമായവ ചെയ്യാതിരിക്കലും നല്ല ജീവിതത്തിന് അനിവാര്യമാണ്. അതിലൂടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടുകയും പദവികള്‍ വര്‍ദ്ധിക്കുകയും ചെയ്യും. നല്ല സൂക്ഷ്മത ഉള്ളവര്‍ക്കേ ഇതിന് കഴിയുകയുള്ളൂ. 

മനുഷ്യരില്‍ കര്‍മങ്ങള്‍ കൊണ്ടും പദവികള്‍ കൊണ്ടും ഏറ്റക്കുറച്ചിലുകള്‍ ഉള്ളവരുണ്ടാകും. ചിലര്‍ ധാരാളം കര്‍മങ്ങള്‍ കൊണ്ട് ഏറ്റവും ഉന്നതമായ പദവികളില്‍ എത്തും. എന്നാല്‍ ചിലര്‍ അവരുടെ കര്‍മങ്ങളുടെ കുറവുകള്‍ കൊണ്ട് പദവികളില്‍ പിന്നിലാവുകയും ചെയ്യും. ഈ ഹദീസില്‍ സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാകാനുള്ള കാര്യമാണ് അറിയിക്കുന്നത്. ഹദീസില്‍ പറയപ്പെട്ട കാര്യങ്ങള്‍ ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചത്. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഉന്നത പദവികള്‍ നേടാന്‍ ഇസ്‌ലാം പഠിപ്പിച്ച എല്ലാ കാര്യങ്ങളും ജീവിതത്തില്‍ നടപ്പിലാക്കണം. 

നിര്‍ബന്ധ കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതില്‍ വീഴ്ചകള്‍ വരുത്താന്‍ പാടില്ല. എന്നാല്‍ ഐഛീക കാര്യങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് ചെയ്യാം. നിര്‍ബന്ധ കാര്യങ്ങള്‍ക്കൊപ്പം ഐഛീക കാര്യങ്ങള്‍ കൂടി ചെയ്യലാണ് വലിയ പ്രതിഫലങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നത്. 

സകാത്ത്, ഹജ്ജ് എന്നിവ നിര്‍ബന്ധമാണ്‌. പക്ഷെ രണ്ടിനും കഴിവുള്ള ആളുകള്‍ക്ക് മാത്രമേ അവ നിര്‍ബന്ധമുള്ളൂ. ഇതില്‍ ചോദ്യം ചോദിച്ച സ്വഹാബി അവ രണ്ടും ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല. 

ഈ ഹദീസ് വന്നത് സകാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെടുന്നതിന് മുമ്പായിരിക്കാം എന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ എട്ടാം വര്‍ഷമാണ്‌. സകാത്ത് മക്കയില്‍ വെച്ച് തന്നെ നിര്‍ബന്ധമാക്കപ്പെട്ടിരുന്നെങ്കിലും മദീനയില്‍ വെച്ചാണ് അതിന്‍റെ നിസ്വാബുകളും മറ്റും വിവരിക്കപ്പെട്ടത്. 

നിര്‍ബന്ധ നമസ്കാരങ്ങള്‍ കൃത്യമായി തന്നെ നടപ്പിലാക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. എന്നാല്‍ സുന്നത്ത് നമസ്കാരങ്ങള്‍ കൂടി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ അത് കൂടുതല്‍ പ്രതിഫലത്തിന് കാരണമാകുന്നു. അതോടൊപ്പം നിര്‍ബന്ധ നമസ്കാരങ്ങളില്‍ വല്ല ന്യൂനതയും വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടാനും ഇത് സഹായിക്കുന്നു. 

നമസ്കാരവും നോമ്പും എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതും ആളുകളെ സ്വര്‍ഗ്ഗത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവയുമാണ്. 

മനുഷ്യര്‍ക്ക് ചെയ്യല്‍ അനുവദനീയമായ കാര്യങ്ങള്‍ അഥവാ ഹലാലായ കാര്യങ്ങള്‍ തടയാനോ അത് ഹറാം ആണെന്ന് പറയാനോ പാടില്ല. ഹലാല്‍ ഹലായി മനസ്സിലാക്കുകയും ജീവിതത്തില്‍ ആവശ്യാനുസരണം നടപ്പിലാക്കുകയും വേണം. ഹലാല്‍ ആയ ഒരു കാര്യത്തെ ഹറാം ആയി കാണുന്ന നിലപാട് ആക്ഷേപര്‍ഹമായ കാര്യമാണ്. 

ഹലാലും ഹറാമും നിര്‍ണ്ണയിക്കപ്പെടുന്നത് തെളിവുകള്‍ക്ക് അടിസ്ഥാനമാക്കിയാണ്. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചല്ല. 







No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...