ഫോളോ ചെയ്യാം

Tuesday, 24 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 249 دروس الحديث - കര്‍മങ്ങള്‍ കൊണ്ട് അല്ലാഹുവിന്‍റെ ഇഷ്ടം നേടുക

 

الأربعون النووية-حديث: 38


عَنْ أَبِي هُرَيْرَة رضي الله عنه  قَالَ: قَالَ رَسُول اللَّهِ صلى الله عليه وسلم  إنَّ اللَّهَ تَعَالَى قَالَ: "مَنْ عَادَى لِي وَلِيًّا فَقْد آذَنْتهُ بِالْحَرْبِ، وَمَا تَقَرَّبَ إلَيَّ عَبْدِي بِشَيْءٍ أَحَبَّ إلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، وَلَا يَزَالُ عَبْدِي يَتَقَرَّبُ إلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْت سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ". 

رَوَاهُ الْبُخَارِيُّ [رقم:6502].  

അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്‍റെ ഒരു വലിയ്യിനോട് (മിത്രത്തോട്) ആരെങ്കിലും ശത്രുത വെച്ച് പുലര്‍ത്തിയാല്‍ ഞാന്‍ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എന്‍റെ അടിമ ഞാൻ അവന് നിര്‍ബന്ധമാക്കിയതിനേ ക്കാള്‍ എനിക്ക് പ്രിയപ്പെട്ട മറ്റൊന്നും കൊണ്ട് എന്‍റെ സാമീപ്യം നേടില്ല. എന്‍റെ അടിമ ഐച്ഛീകമായ കാര്യങ്ങള്‍ കൊണ്ട് എന്നിലേക്ക് അടുക്കുന്നവനായാല്‍ ഞാന്‍ അവനെ ഇഷ്ടപ്പെടും,  ഞാന്‍ അവനെ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന അവന്‍റെ കേള്‍വിയും (ചെവിയും). അവന്‍ കാണുന്ന അവന്‍റെ കാഴ്ചയും (കണ്ണും) അവന്‍ പിടിക്കുന്ന അവന്‍റെ കയ്യും അവന്‍ നടക്കുന്ന അവന്‍റെ കാലും ഞാന്‍ ആകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ അവന് നല്‍കുക തന്നെ ചെയ്യും, അവന്‍ എന്നോട് അഭയം തേടിയാല്‍ ഞാന്‍ അവന് അഭയം നല്‍കുക തന്നെ ചെയ്യും. 

വിവരണം

അല്ലാഹുവിന്‍റെ വലിയ്യുകളോട് ശത്രുക കാണിക്കാതിരിക്കുക
    ഒരു വിശ്വാസിയെ അന്യായമായി ഉപദ്രവിക്കല്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അവനെ ആരെങ്കിലും അന്യായമായി ഉപദ്രവിച്ചാല്‍ അവന് ഇഹലോകത്തും പരലോകത്തും വലിയ ശിക്ഷകള്‍ ഉണ്ടായിരിക്കും എന്ന് അല്ലാഹു താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. ഒരാളും ഒരാളെയും ഉപദ്രവിക്കരുതെന്നാണ് ഇസ്‌ലാം നമ്മോട് കല്‍പിക്കുന്നത്
    ഈ ക്വുദ്സിയ്യായ ഹദീസില്‍ അല്ലാഹു അറിയിക്കുന്നത്: അല്ലാഹുവിന്‍റെ മിത്രമായ അഥവാ ഒരു സത്യവിശ്വാസിയോട് ആരെങ്കിലും ശത്രുതയിലായാല്‍ അല്ലാഹു അവനോട് ശത്രുതയിലാകും എന്നാണ്. വിശ്വാസിയോട് ശത്രുതയും അവന് ഉപദ്രവമേല്‍പിക്കലും ഒരിക്കലും പാടില്ലാത്തതാണ്. 
    ഈ ഹദീസില്‍ പറഞ്ഞ ولي എന്നതിന്‍റെ അര്‍ത്ഥം: അല്ലാഹുവിനെ ശരിക്ക് അറിയുന്ന, സൂക്ഷ്മതയും ഇഖ്‌ലാസ്വും ഉള്ള വിശ്വാസി എന്നാണ്. അങ്ങനെയുള്ള ആളോട് ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവന് നാശമായിരിക്കും എന്നാണ് അറിയിക്കുന്നത്. 
    അല്ലാഹുവിന്‍റെ വലിയ്യ്‌ എന്നത് വലിയ  പദവിയാണ്‌. അത് എനിക്ക് ഉണ്ട് എന്ന് വാദിക്കുന്നവരല്ല അതിന്‍റെ അവകാശികള്‍. പൊതുജനങ്ങളെ വഞ്ചിക്കാനും അവരുടെ സമ്പത്ത് കവരാനും വേണ്ടി വലിയ്യാണ് എന്നും പറഞ്ഞു വരുന്നവരുണ്ട്. അവര്‍ അല്ലാഹുവിന്‍റെ വലിയ്യ് അല്ല എന്ന് മാത്രമല്ല അവര്‍ അല്ലാഹുവിന്‍റെ ശത്രുക്കളാകുന്നു എന്ന് നാം തിരിച്ചറിയണം.  അവരെ വിശ്വാസി സമൂഹം കരുതിയിരിക്കണം. നിര്‍ബന്ധ കാര്യങ്ങളും സുന്നത്തായ കര്‍മങ്ങളും എല്ലാം ചെയ്ത് അല്ലാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുന്നവരാണ് അവര്‍ എന്ന് മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.
    ആരാണ് അല്ലാഹുവിന്‍റെ വലിയ്യ്‌ എന്ന് അല്ലാഹു അറിയിക്കുന്നു: 
(أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ * الَّذِينَ آمَنُوا وَكَانُوا يَتَّقُونَ)
"ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. * വിശ്വസിക്കു കയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ"

നിര്‍ബന്ധ കര്‍മങ്ങള്‍ അല്ലാഹുവിന് ഇഷ്ടമാണ്, അവ കൃത്യമായി ചെയ്യുക

   അല്ലാഹുവിന് അടിമകള്‍ ചെയ്യുന്ന കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമായ കര്‍മങ്ങള്‍ അവന് നിര്‍ബന്ധമാക്കിയ (ഫര്‍ദ്വ് ആയ) കര്‍മങ്ങളാണ്. അഞ്ച് നേരത്തെ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് പോലെയുള്ള നിര്‍ബന്ധ കാര്യങ്ങളാണ് അവ. നിര്‍ബന്ധമായ കാര്യങ്ങളാണ് ഒരു വിശ്വാസിയായ അടിമ അവന്‍റെ ജീവിതത്തില്‍ ഏറ്റവും അധികം ശ്രദ്ധിച്ച് ചെയ്യേണ്ടത്. അതില്‍ വീഴ്ചകള്‍ വരാന്‍ പാടില്ല. 

സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് അല്ലാഹു അടിമകളെ ഇഷ്ടപ്പെടും

    നിര്‍ബന്ധ കാര്യങ്ങളോടൊപ്പം സുന്നത്തായ കാര്യങ്ങളും ചെയ്യല്‍ മഹത്തരമായതാണ്. അങ്ങനെ ചെയ്യുന്നവരെ അല്ലാഹു വളരെയധികം ഇഷ്ടപ്പെടും. അല്ലാഹുവിന്‍റെ ഇഷ്ടം കിട്ടല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ കാര്യം തന്നെയാണ്. അല്ലാഹുവിന്‍റെ ഇഷ്ടം കിട്ടിയാല്‍ അടിമക്ക് രണ്ട് ലോകത്തിലെയും സൗഭാഗ്യങ്ങള്‍ ലഭിക്കും എന്നത് ഉറപ്പാണ്. 

അല്ലാഹുവിന്‍റെ സ്നേഹം ലഭിച്ചാല്‍....
    ഒരു അടിമക്ക് അല്ലാഹുവിന്‍റെ ഇഷ്ടം കിട്ടിയാല്‍ അവന്‍റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സുന്ദരമാവും. പിന്നെ അവന്‍ കേള്‍ക്കുന്നതും കാണുന്നതും, സ്പര്‍ശിക്കുന്നതും നടക്കുന്നതും എല്ലാം അല്ലാഹുവിന്‍റെ തൃപ്തിയിലുള്ള കാര്യങ്ങളായിരിക്കും. അവന്‍റെ കാര്യങ്ങള്‍ എല്ലാം അതനുസരിച്ച് അല്ലാഹു നേരെ ചോവ്വെയാക്കും..  അപ്പോള്‍ അവന്‍റെ ചെവി കൊണ്ട് അവന്‍ നല്ലതേ കേള്‍ക്കൂ. അവന്‍റെ കണ്ണ് കൊണ്ട് അവന്‍ നല്ലതേ കാണൂ,  അവന്‍റെ കൈ കൊണ്ട് നല്ലതേ പിടിക്കൂ, അവന്‍റെ കാല്‍ കൊണ്ട് നല്ലതിലേക്കേ നടക്കൂ.. 
    തന്‍റെ ശരീര ഭാഗങ്ങള്‍ കൊണ്ട് നല്ലത് ചെയ്യല്‍ എല്ലാവര്‍ക്കും അനിവാര്യമാണ്. അല്ലാഹുവിലേക്ക് നന്മകള്‍ കൊണ്ട് അടുക്കുന്നവര്‍ക്ക് ഇത്തരം ശ്രേഷ്ടതകളും നനമകളും അല്ലാഹു സമ്മാനിച്ചു കൊണ്ടേയിരിക്കും. 

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെടും

    അടിമക്ക് അല്ലാഹുവിന്‍റെ ഇഷ്ടം ലഭിച്ചാല്‍  അവന്‍ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അല്ലാഹു നല്‍കും. അവന്‍ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടുന്നവനാകും. നന്മകള്‍ ചെയ്‌താല്‍ പാപങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെടുന്ന അവസ്ഥയുണ്ടാകും. എന്നാല്‍ തിന്മകള്‍ ചെയ്‌താല്‍ പാപങ്ങള്‍ക്ക് ഉത്തരം നളകപ്പെടുന്നത് തടയപ്പെടും. 
    അത് പോലെ നല്ല വിശ്വാസി അല്ലാഹുവില്‍ അഭയം തേടിയാല്‍ അല്ലാഹു അവന് അഭയം നല്‍കുന്നതാണ്. ജീവിതത്തിലെ പരീക്ഷണങ്ങളില്‍ നിന്നും, പിശാചില്‍ നിന്നും, നരകത്തില്‍ നിന്നും, ക്വബ്റിലെ ശിക്ഷയില്‍ നിന്നുമെല്ലാം അഭയം തേടുന്നവനായിരിക്കും. അവന് ഭയമുള്ള എന്തൊരു കാര്യത്തില്‍ നിന്ന് അഭയം തേടിയാലും അല്ലാഹു അവന് അഭയം നല്‍കുകയും ചെയ്യും.

    അല്ലാഹുവിന്‍റെ ഇഷ്ടം എന്നത് മഹത്തരമായ കാര്യമാണ്. അത് ലഭിക്കല്‍ എളുപ്പമുള്ള കാര്യവുമാണ്. നിര്‍ബന്ധ കാര്യങ്ങളും ഐച്ഛീക കാര്യങ്ങളും ചെയ്യലാണ് അതിന് നാം ചെയ്യേണ്ടത്. നിര്‍ബന്ധ കാര്യങ്ങള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവയാണ്. ഐച്ഛീക കാര്യങ്ങള്‍ കൊണ്ട് നമുക്ക് അല്ലാഹുവിന്‍റെ ഇഷ്ടവും ലഭിക്കും. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...