ഫോളോ ചെയ്യാം

Saturday, 21 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 246 دروس الحديث - അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ സഹോദരന്മാരാവുക

 

الأربعون النووية-حديث: 35


അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ സഹോദരന്മാരാവുക

عَنْ أَبِي هُرَيْرَةَ رضي الله عنه  قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَكْذِبُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا، وَيُشِيرُ إلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ" .

رَوَاهُ مُسْلِمٌ [رقم:2564].  

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്, (കച്ചവട വസ്തുക്കള്‍ക്ക്) നിങ്ങള്‍ പരസ്പരം വില കൂട്ടി പറയരുത്, നിങ്ങള്‍ പരസ്പരം വിദ്വേഷം കാണിക്കരുത്, നിങ്ങള്‍ പരസ്പരം പിണങ്ങരുത്, നിങ്ങള്‍ നിങ്ങളില്‍ ഒരാളുടെ കച്ചവടത്തിന് മേല്‍ കച്ചവടം നടത്തരുത്. അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ പരസ്പരം സഹോദരന്‍മാരാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്‍റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ, അവനെ കൈവിടുകയോ, അവനോട് കളവ് പറയുകയോ, അവനെ നിന്ദിക്കുകയൊ ഇല്ല.  റസൂല്‍ صلى الله عليه وسلم തന്‍റെ നെഞ്ചിലേക്ക് മൂന്ന് തവണ ചൂണ്ടിക്കൊണ്ട് പറഞ്ഞു: തഖ്‌വ (സൂക്ഷ്മത) ഇവിടെയാകുന്നു. ഒരാള്‍ തന്‍റെ മുസ്‌ലിമായ സഹോദരനെ നിന്ദിക്കുന്നത് അവന് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിന്‍റെ രക്തവും, സമ്പത്തും അഭിമാനവും പവിത്രമായതാണ്. 

വിവരണം
    ഒരു മുസ്‌ലിം മറ്റു മുസ്‌ലീംകളോട് കാണിക്കേണ്ട സ്വഭാവ ഗുണങ്ങളെ കുറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. മുസ്‌ലീംകള്‍ പരസ്പരം സ്നേഹത്തിലും സഹകരണത്തിലും ആയിരിക്കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 

വിവിധ വിഷയങ്ങള്‍ ഈ ഹദീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവ:

لَا تَحَاسَدُوا നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്
    മറ്റൊരാളുടെ അനുഗ്രഹം ഇല്ലാതാകാന്‍ ആഗ്രഹിക്കലാണ് അസൂയ. വളരെ മോശവും അപകടകാരിയുമായ ദൂഷ്യമാണ് ഇത്. മറ്റുള്ളവരുടെ അടുക്കല്‍ നല്ലത് കാണുമ്പോള്‍ അത് ഇല്ലാതായി കാണാന്‍ ആഗ്രഹിക്കാന്‍ പാടില്ല. അതില്‍ സന്തോഷിക്കുകയും അല്ലാഹു ബറകത്ത് നല്‍കട്ടെഎന്ന് പ്രാര്‍ഥിക്കുകയുമാണ്‌ വേണ്ടത്. 

    അസൂയക്കാരന്‍ ഒരിക്കലും നിലക്കാത്ത ദുഖത്തിലും, പ്രതിഫലമില്ലാത്ത വിപത്തുകളിലും ആയിരിക്കും. അത് പോലെ അവന്‍ നിന്ദ്യനും ആക്ഷേപാര്‍ഹനും ആയിരിക്കും. അവന് നന്മകളുടെ വാതിലുകള്‍ അടക്കപ്പെടും.

وَلَا تَنَاجَشُوا കച്ചവട സാധനങ്ങള്‍ക്ക് നിങ്ങള്‍ അമിതമായി വില കൂട്ടി പറയരുത്
    കച്ചവട വസ്തുക്കളില്‍ വില കൂട്ടി പറയലാണ് نجش. അഥവാ സാധനം വാങ്ങാന്‍ ഉദ്ദേശിക്കാത്ത ഒരാള്‍ കച്ചവട സ്ഥലത്തെത്തി സാധനങ്ങളുടെ വില കൂട്ടി പറയുന്നു. ഒന്നുകില്‍ അദ്ദേഹം കച്ചവടക്കാരന് ഗുണം ഉണ്ടാകാന്‍ ആണ് ഉദ്ദേശിക്കുന്നത്, അല്ലെങ്കില്‍ വാങ്ങുന്നവന് ബുദ്ധിമുട്ട് ഉണ്ടാക്കാനായിരിക്കാം. ഇത് കച്ചവടക്കാരന്‍ അറിഞ്ഞ് ചെയ്യുന്നതും അറിയാതെ ചെയ്യുന്നതും ആവാം. ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാകരുത് എന്നാണ് മതത്തിന്‍റെ വിലക്ക്.

وَلَا تَبَاغَضُوا നിങ്ങള്‍ പരസ്പരം വിദ്വേഷം കാണിക്കരുത്
    കോപത്തിനും വിദ്വേഷത്തിനും കാരണമായ ഒരു കാര്യവും നമ്മിലുണ്ടാകാന്‍ പാടില്ല. മുസ്‌ലീംകള്‍ പരസ്പരം വിദ്വേഷം വെച്ച് നടക്കല്‍ നിഷിദ്ധമാണ്. സ്നേഹത്തിലും പരസ്പര സഹകരണത്തിലുമാണ് വിശ്വാസികള്‍ കഴിയേണ്ടത്. 

وَلَا تَدَابَرُوا നിങ്ങള്‍ പരസ്പരം പിണങ്ങരുത്
    ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനോട് പിണങ്ങി നില്‍ക്കാന്‍ പാടില്ല. അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ തിരിഞ്ഞു കളയുന്ന അവസ്ഥയുണ്ടാകരുത്. ഒരാള്‍ തന്‍റെ സഹോദരനോട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പിണങ്ങി നില്‍ക്കാന്‍ പാടില്ലെന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുമുണ്ട്. പിണക്കങ്ങള്‍ നമുക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങള്‍ തടയപ്പെടാന്‍ കാരണമാകും. അല്ലെങ്കില്‍ നമ്മുടെ നന്മകളുടെ പ്രതിഫലം തടയപ്പെടുന്ന അവസ്ഥയുണ്ടാകും. 

وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ നിങ്ങള്‍ നിങ്ങളില്‍ ഒരാളുടെ കച്ചവടത്തിന് മേല്‍ കച്ചവടം നടത്തരുത്
    ഒരാള്‍ ചെയ്യുന്ന കച്ചവടത്തിന് മേല്‍ മറ്റൊരാള്‍ കച്ചവടം ചെയ്യല്‍ വിരോധിക്കപ്പെട്ടതാണ്. ഇതിന്‍റെ രൂപം: ഒരാള്‍ ഒരു കടയില്‍ വന്ന് ഒരു സാധനത്തിന്‍റെ വിലയന്വേഷിച്ച് വാങ്ങാന്‍ തയ്യാറാകുന്നു, അപ്പോള്‍ മറ്റൊരാള്‍ വന്ന് സാധനം വാങ്ങാന്‍ തയ്യാറായ ആളോട് പറയുന്നു: ഞാന്‍ നിനക്ക് അതിനേക്കാള്‍ നല്ലത് അതെ വിലക്ക് നല്‍കാം എന്ന്. അയാള്‍ ആദ്യത്തെ കച്ചവടക്കാരന്‍റെ കച്ചവടം ഇല്ലാതാക്കി അത് ഈ നിലക്ക് സ്വന്തത്തിലേക്ക് മാറ്റുന്നു. ഇത് പാടില്ലാത്തതാണ്. 

മറ്റൊരു രൂപം: ഒരാള്‍ ഒരു കടയില്‍ കയറി സാധനം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ അതെ കടയില്‍ വന്ന് ഞാന്‍ ആ സാധനം കൂടുതല്‍ വിലക്ക് വാങ്ങാം എന്ന് പറഞ്ഞ് ഇടപെടുന്നു. ഇതും നിഷിദ്ധമായ കാര്യമാണ്. 

അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ സഹോദരന്മാരാവുക
    മുസ്‌ലീംകള്‍ പരസ്പരം സഹോദരന്മാരാകാനാണ് റസൂല്‍ صلى الله عليه وسلم കല്‍പിക്കുന്നത്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്‍റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ വഞ്ചിക്കുകയോ അവനോട് കളവ് പറയുകയോ അവനെ നിന്ദിക്കുകയോ ഇല്ല. അഥവാ ഇതൊന്നും മുസ്‌ലീംകള്‍ പരസ്പരം ചെയ്യാന്‍ പാടില്ല. ഈ കാര്യങ്ങളിലൊക്കെയും അല്ലാഹുവിനെ സൂക്ഷിക്കണം.  തഖ്‌വയുടെ സ്ഥാനം ഹൃദയത്തിലാണ്. മനസ്സറിഞ്ഞ് ആയിരിക്കണം ഈ കാര്യങ്ങള്‍ ഓരോരുത്തരും നടപ്പിലാക്കേണ്ടത്. അല്ലാതെ പ്രത്യക്ഷത്തിലുള്ള വെറും പ്രകടനങ്ങള്‍ കൊണ്ട് കാര്യമില്ല എന്നതാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത് 
    ഒരു മുസ്‌ലിം തന്‍റെ മുസ്‌ലിമായ സഹോദരനെ നിന്ദിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് വലിയ തിന്മയാണ് എന്നാണ് ഹദീസ് അറിയിക്കുന്നത്. മുസ്‌ലിമിന്‍റെ രക്തവും സമ്പത്തും അഭിമാനവുമെല്ലാം പവിത്രമാണ്, അവ സംരക്ഷിക്കപ്പെടേണ്ടതാണ്. അവക്ക് അന്യായമായി ക്ഷതം ഏല്‍പിക്കാന്‍ പാടുള്ളതല്ല.  

    ഇസ്‌ലാം എന്നാല്‍ വിശ്വാസവും ആരാധനയും മാത്രമല്ല, മറിച്ച് സ്വഭാവങ്ങളും പെരുമാറ്റങ്ങളും എല്ലാം അതിന്‍റെ ഭാഗമാണ്. ഏറ്റവും ഉത്കൃഷ്‌ടമായ സ്വഭാവ ഗുണങ്ങള്‍ എല്ലാവരിലുമുണ്ടാകണം. ചതിയും, വഞ്ചനയും, അക്രമവും, നിന്ദിക്കലും പോലെയുള്ള ഒരു ദൂഷ്യ സ്വഭാവവും മുസ്‌ലിമില്‍ ഉണ്ടാവാന്‍ പാടില്ല. 
    അസൂയ, വസ്തുക്കളുടെ വില കൂട്ടിപ്പറയല്‍, വിദ്വേഷം, പിണക്കം, ഒരാളുടെ കച്ചവടത്തിന് മേല്‍ കച്ചവടം നടത്തല്‍ പോലുള്ളവ നിഷിദ്ധമായ കാര്യങ്ങളാണ്.
    വിശ്വാസപരമായ സാഹോദര്യം വളര്‍ത്താനും കാത്തു സൂക്ഷിക്കാനും മുസ്‌ലീംകള്‍ ശ്രദ്ധിക്കണം. ഇത് റസൂല്‍ صلى الله عليه وسلم യുടെ കല്‍പനയാണ്. 
    ഇസ്‌ലാം വിമര്‍ശിച്ചതും ആക്ഷേപിച്ചതുമായ ദൂഷ്യ സ്വഭാവങ്ങള്‍ വലിയ കുറ്റങ്ങളാണ്. 
    ഓരോ കര്‍മങ്ങളിലും നാം നമ്മുടെ നിയ്യത്തുകള്‍ ശരിയാക്കണം. കര്‍മങ്ങളല്ല പ്രധാനം, അവ ചെയ്യുമ്പോഴുള്ള മനസ്സിന്‍റെ ഉദ്ദേശ്യമാണ് പരിഗണിക്കപ്പെടുന്നത്. നല്ല ഉദ്ദേശത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. 
    ഹൃദയമാണ് അല്ലാഹുവിനെ സൂക്ഷിക്കുന്നതിന്‍റെ ഉറവിടം. മനസ്സില്‍ തഖ്‌വ കാത്തുസൂക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.  

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...