ഫോളോ ചെയ്യാം

Tuesday, 30 September 2025

346 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 86- دروس الحديث - നബി صلى الله عليه وسلم യുടെ നമസ്കാരത്തിന്‍റെ രൂപം



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


നബി صلى الله عليه وسلم യുടെ നമസ്കാരത്തിന്‍റെ രൂപം


بابُ صفةِ صلاةِ النبيِّ صلى الله عليه وسلم 

86 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم إذَا كَبَّرَ فِي الصَّلاةِ سَكَتَ هُنَيْهَةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ اللَّهِ، بِأَبِي أَنْتَ وَأُمِّي، أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ: مَا تَقُولُ؟ قَالَ: أَقُولُ: اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ)) .

അബൂഹുറൈറ رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് തക്ബീര്‍ കെട്ടിയാല്‍ (ക്വുര്‍ആന്‍) പാരായണം ചെയ്യുന്നതിന് മുമ്പ് അല്‍പ നേരം നിശ്ശബ്ദനാകും. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. എന്‍റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കായി സമര്‍പ്പിക്കുന്നു, എന്താണ് താങ്കള്‍ തകബീറിനും പാരായണത്തിനും ഇടയില്‍ നിശബ്ദത കാണിച്ചത്? താങ്കള്‍ എന്താണ് പറയുന്നത്? എനിക്ക് അറിയിച്ച് തന്നാലും.., റസൂല്‍ صلى الله عليه وسلم പറഞ്ഞു:  ഞാൻ (ഇപ്രകാരം) പറയും:

اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ.

'അല്ലാഹുവേ, കിഴക്കും പടിഞ്ഞാറും തമ്മിൽ നീ അകറ്റിയതുപോലെ എൻ്റെയും എൻ്റെ പാപങ്ങളുടെയും ഇടയിൽ നീ അകലം ഉണ്ടാക്കേണമേ. അല്ലാഹുവേ, ഒരു വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാക്കപ്പെടുന്നത് പോലെ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ നീ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ, വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവകൊണ്ട് എൻ്റെ പാപങ്ങളില്‍ നിന്ന് നീ എന്നെ കഴുകിക്കളയേണമേ.'


വാക്കര്‍ത്ഥം

اللَّهُمَّ അല്ലാഹുവേ

بَاعِدْ നീ അകലം ഉണ്ടാക്കേണമേ

بَيْنِي وَبَيْنَ خَطَايَايَ എൻ്റെയും എൻ്റെ പാപങ്ങളുടെയും ഇടയിൽ

 كَمَا بَاعَدْتَ നീ അകറ്റിയതുപോലെ

 بَيْنَ الْمَشْرِقِ وَالْمَغْرِبِ കിഴക്കും പടിഞ്ഞാറും തമ്മിൽ  

 اللَّهُمَّ അല്ലാഹുവേ

 نَقِّنِي നീ എന്നെ നീ ശുദ്ധീകരിക്കേണമേ

 مِنْ خَطَايَايَ എന്‍റെ പാപങ്ങളിൽ നിന്ന്

 كَمَا يُنَقَّى ശുദ്ധിയാക്കപ്പെടുന്നത് പോലെ

 الثَّوْبُ الأَبْيَضُ വെള്ളവസ്ത്രം

 مِنْ الدَّنَسِ അഴുക്കിൽ നിന്ന്

 اللَّهُمَّ اغْسِلْنِي അല്ലാഹുവേ നീ എന്നെ കഴുകേണമേ

 مِنْ خَطَايَايَ എന്‍റെ പാപങ്ങളില്‍ നിന്ന്

 بِالْمَاءِ വെള്ളം കൊണ്ടും

 وَالثَّلْجِ മഞ്ഞും 

 وَالْبَرَدِ ആലിപ്പഴവും

هُنَيهةً: അല്‍പ നേരം
أَرأيتَ: എനിക്ക് പറഞ്ഞു തന്നാലും
الدَّنس: അഴുക്ക്

വിവരണം

    നബി صلى الله عليه وسلم നിസ്കാരത്തിന് വേണ്ടി തക്ബീർ കെട്ടിയാൽ -ഫാതിഹഃ ഓതുന്നതിന് മുൻപ്- കുറച്ചു നേരം നിശബ്ദമായി നിൽക്കുമായിരുന്നു. പ്രാരംഭ  പ്രാർത്ഥനകൾ കൊണ്ട് നിസ്കാരം ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 
 പ്രാരംഭ പ്രാര്‍ത്ഥനയുടെ വിവിധ രൂപങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതില്‍ ഒരു രൂപമാണ് ഈ ഹദീഥിലുള്ളത്. അതിന്‍റെ അര്‍ഥം: "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!" 
    തനിക്കും തിന്മകൾക്കും ഇടയിൽ അവ ഒരിക്കലും സംഭവിക്കാത്ത വിധത്തിലുള്ള അകൽച്ച നിശ്ചയിക്കാനാണ് നബി صلى الله عليه وسلم തേടുന്നത്. കിഴക്കും പടിഞ്ഞാറും ഒരിക്കലും കണ്ടുമുട്ടുന്നില്ല എന്നത് പോലെ, ഈ തെറ്റുകളും താനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടരുത് എന്നാണ് അവിടുന്ന് പ്രാർത്ഥിക്കുന്നത്. ഇനി അവ സംഭവിച്ചു പോയാൽ ഇതു പോലെ, തെറ്റുകളിൽ നിന്ന് തന്നെ ശുദ്ധീകരിക്കാനും വെള്ള വസ്ത്രത്തിൽ നിന്ന് അഴുക്ക് നീക്കുന്നത് പോലെ അവ നീക്കം ചെയ്യാനും നബി صلى الله عليه وسلم തേടുന്നു. തിന്മ കഴുകിക്കളയാനും, വെള്ളവും മഞ്ഞും ആലിപ്പഴവും കൊണ്ട് അവ കഴുകി ശുദ്ധീകരിക്കാനും റസൂല്‍ صلى الله عليه وسلم പ്രാർത്ഥിക്കുമായിരുന്നു.

بِأَبِي أَنْتَ وَأُمِّي എന്ന പ്രയോഗം അറബികളുടെ സംസാരത്തില്‍ ശ്രദ്ധേയമാണ്. സംസാരത്തിലെ അതിയായ സ്നേഹവും ആദരവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഒരു ശൈലിയാണത്. 

ഇതിൻ്റെ  ആശയം ഇപ്രകാരം മനസ്സിലാക്കാം:

  1. സംസാരിക്കുന്നയാൾക്ക് കേൾക്കുന്നയാളോട് അതിയായ സ്നേഹവും ബഹുമാനവും ഉണ്ട് എന്ന് ഇത് സൂചിപ്പിക്കുന്നു. അറബ് സംസ്കാരത്തിൽ മാതാപിതാക്കൾക്ക് വലിയ സ്ഥാനമാണുള്ളത്. അതിനാൽ, അവരെക്കാൾ ഉയർന്ന സ്ഥാനം ഒരാൾക്ക് നൽകുന്നു എന്ന് പറയുന്നത്  ആ വ്യക്തിയോടുള്ള അഗാധമായ ബന്ധത്തെയാണ് കാണിക്കുന്നത്.

  2. കേൾക്കുന്നയാൾ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിനായി തൻ്റെ ഏറ്റവും വിലപ്പെട്ടവരെ പോലും ത്യജിക്കാൻ തയ്യാറാണെന്നും ഇത് വ്യക്തമാക്കുന്നു.

  3. കേൾക്കുന്നയാളുടെ മഹത്വം വർണ്ണിക്കാനും അദ്ദേഹത്തോടുള്ള സമർപ്പണം അറിയിക്കാനും ഈ ശൈലി ഉപയോഗിക്കുന്നു.

    മുഹമ്മദ് നബി صلى الله عليه وسلم യുടെ അനുചരന്മാരായ സ്വഹാബികൾ നബി صلى الله عليه وسلم യെ അഭിസംബോധന ചെയ്യുമ്പോള്‍ ഈ പ്രയോഗം ധാരാളമായി കാണാൻ സാധിക്കും. ഇത് പ്രവാചകനോടുള്ള അവരുടെ അളവറ്റ സ്നേഹത്തെയും ആദരവിനെയുമാണ് സൂചിപ്പിക്കുന്നത്. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഉറക്കെ ഓതുന്ന നിസ്കാരങ്ങളിലാണെങ്കിലും പ്രാരംഭ പ്രാർത്ഥനകൾ പതുക്കെയാണ് ചൊല്ലേണ്ടത്.
2- നബി صلى الله عليه وسلم യുടെ ചലനങ്ങളും നിശ്ചലതകളും പഠിച്ചെടുക്കാൻ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും താൽപ്പര്യവും ഈ ഹദീസ് അറിയിക്കുന്നു.
3- പ്രാരംഭ പ്രാർത്ഥനകളുടെ വ്യത്യസ്തമായ വേറെയും രൂപങ്ങൾ ഹദീഥുകളിൽ വന്നിട്ടുണ്ട്. നബി صلى الله عليه وسلم യിൽ നിന്ന് സ്ഥിരപ്പെട്ട ഇത്തരം പ്രാർത്ഥനകൾ പഠിക്കുകയും, ഓരോ നിസ്കാരങ്ങളിലും വ്യത്യസ്തമായ പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യുന്നത് കൂടുതൽ ശ്രേഷ്ഠമാണ്.
4- ഒരു തിന്മയും വന്നിട്ടില്ലാത്ത റസൂല്‍ صلى الله عليه وسلم ഇപ്രകാരം പ്രാർത്ഥിച്ചിരുന്നത് അല്ലാഹുവിനോടുള്ള നന്ദി പ്രകടനമായും തൻ്റെ സമുദായത്തെ പഠിപ്പിക്കുന്നതിന് വേണ്ടിയുമായിരുന്നു. തിന്മകളില്ലെങ്കിലും തൗബയും ഇസ്തിഗ്ഫാറും അധികരിപ്പിക്കല്‍ റസൂല്‍ صلى الله عليه وسلم യുടെ പതിവായിരുന്നു. മഹത്വമേറിയ നന്മകള്‍ ആയത് കൊണ്ടാണത്.
5- തിന്മകളില്‍ നിന്നുള്ള മുക്തി വളരെ പ്രധാനപ്പെട്ട കാര്യമാണ്. തിന്‍മ ചെയ്യാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. അഥവാ തിന്മ ചെയ്ത് പോയാല്‍ അതില്‍ നിന്ന് മോചനം നേടുകയും വേണം എന്നാണ് ഈ പ്രാരംഭ പ്രാര്‍ഥനയില്‍ നിന്ന് നമുക്ക് പഠിക്കാനുള്ള ഒരു പാഠം.  


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...