ഫോളോ ചെയ്യാം

Sunday, 2 November 2025

379 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 119- دروس الحديث - നമസ്കാരവും ഉറക്കവും, മറവിയും

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാരവും 

ഉറക്കവും, മറവിയും

119 - عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((مَنْ نَسِيَ صَلاةً فَلْيُصَلِّهَا إذَا ذَكَرهَا، وَلا كَفَّارَةَ لَهَا إلاَّ ذَلِكَ " أَقِم الصَّلاةَ لِذِكْرِي)) .
وَلِمُسْلِمٍ ((مَنْ نَسِيَ صَلاةً،  أَوْ نَامَ عَنْهَا. فَكَفَّارَتُهَا: أَنْ يُصَلِّيَهَا إذَا ذَكَرَهَا)) .

    അനസ് ബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: ((ആരെങ്കിലും ഒരു നമസ്കാരം മറന്നുപോയാൽ, അവൻ അത് ഓർക്കുമ്പോൾ നമസ്കരിക്കട്ടെ. അതല്ലാതെ അതിന് മറ്റൊരു പ്രായശ്ചിത്തമില്ല. "എന്നെ ഓർക്കാൻ വേണ്ടി നമസ്കാരം നിലനിർത്തുക" (ഖുർആൻ 20:14).

    മുസ്‌ലിമിന്‍റെ നിവേദനത്തിൽ ഇപ്രകാരമുണ്ട്: (ആരെങ്കിലും ഒരു നമസ്കാരം മറന്നുപോവുകയോ, അല്ലെങ്കിൽ അതിനെ തൊട്ട് ഉറങ്ങിപ്പോവുകയോ ചെയ്താൽ, അതിന്‍റെ പ്രായശ്ചിത്തം അത് ഓർക്കുമ്പോൾ അത് നമസ്കരിക്കുക എന്നതാണ്.)

വിവരണം

    ഇസ്‌ലാമിൽ നമസ്‌കാരത്തിന്‍റെ സ്ഥാനം വളരെ മഹത്തരമാണ്. അതിനെ മുറുകെ പിടിക്കുക എന്നത് ദീനിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതും ദീനിന്‍റെ നെടും തൂണുമാണ്. ഒരാൾ നമസ്കാരം നിര്‍വ്വഹിക്കാന്‍ മറന്നുപോവുകയോ അല്ലെങ്കില്‍ ഉറങ്ങിപ്പോവുകയോ ചെയ്‌താല്‍ അത് ഓർമ വരുമ്പോള്‍ നിർവഹിക്കുക എന്നതാണ് അതിനുള്ള പ്രായശ്ചിത്തമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഇത് (ഈ വിധി) ശറഇൽ നമസ്കാരത്തിനുള്ള മഹത്തായ സ്ഥാനത്തെയും ശ്രേഷ്ഠതയെയും പദവിയെയുമാണ് കുറിക്കുന്നത്.

   നമസ്‌കാരം മറന്നുപോവുകയോ, അല്ലെങ്കിൽ അതിന്‍റെ സമയത്തെക്കുറിച്ച് അശ്രദ്ധനായിപ്പോവുകയോ ഉറങ്ങിപ്പോവുകയോ ചെയ്തവർക്കുള്ള പ്രവാചക അധ്യാപനവും ശിക്ഷണവുമാണ് ഈ ഹദീസിലുള്ളത്.

  ഒന്നാമത്തെ റിപ്പോര്‍ട്ടനുസരിച്ച്: "ആരെങ്കിലും ഒരു നമസ്കാരം മറന്നുപോയാൽ, അത് ഓർക്കുമ്പോൾ നമസ്കരിച്ചുകൊള്ളട്ടെ", അതായത്: ഏതെങ്കിലും ഒരു നമസ്‌കാരം, അതിന്‍റെ സമയം കഴിയുന്നതുവരെ ആരെങ്കിലും നിർവഹിക്കാൻ മറന്നുപോയാൽ, അത് ഓർത്തയുടൻ തന്നെ അവന്‍ അത് നിര്‍വ്വഹിക്കാന്‍ ധൃതി കാണിക്കണം. അതാണ്‌ അതിനുള്ള പ്രായശ്ചിത്തം.

  ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടിലുള്ളത് പോലെ: "ആരെങ്കിലും ഒരു നമസ്കാരത്തെ തൊട്ട് ഉറങ്ങിപ്പോവുകയോ അല്ലെങ്കിൽ അത് മറന്നു പോവുകയോ ചെയ്താൽ", അതായത്: ഉറക്കം കൊണ്ടോ മറവി കൊണ്ടോ ഒരാൾക്ക് നമസ്കാരത്തിന്‍റെ സമയം നഷ്ടപ്പെട്ടാൽ, "അവൻ അത് ഓർക്കുമ്പോൾ നമസ്കരിച്ചുകൊള്ളട്ടെ", ഉറക്കിൽ നിന്ന് ഉണർന്ന ഉടനെയോ, അല്ലെങ്കിൽ അത് ഓർക്കുന്ന സമയത്തോ അവനത് നിർവഹിക്കട്ടെ.

    മുകളില്‍ സൂചിപ്പിച്ച രൂപത്തില്‍ ആണെങ്കില്‍ പോലും നമസ്കാരം ഉപേക്ഷിച്ച പാപത്തിൽ നിന്ന് മോചനം നേടാനും അത് മായിച്ചുകളയാനും ഒരു മുസ്‌ലിം അത് ഓർക്കുമ്പോൾ നിർവഹിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ല. അല്ലാഹു തന്‍റെ മഹത്തായ ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ: {എന്നെ ഓർക്കുന്നതിനായി നീ നമസ്കാരം നിലനിർത്തുക} [ത്വാഹ: 14]. അതായത്: മറന്നുപോയ നമസ്‌കാരം നീ ഓർക്കുമ്പോഴോ, നിനക്ക് ഒരു നമസ്‌കാരം നിർവഹിക്കാനുണ്ടെന്ന് എപ്പോൾ ഓർത്താലും നീ നമസ്‌കാരം നിര്‍വ്വഹിക്കുക. അത് ആ നമസ്കാരത്തിന്‍റെ സമയത്താണെങ്കിലും അല്ലെങ്കിലും ശരി. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഈ ഹദീസില്‍ നമസ്കാരത്തിന്‍റെ പ്രാധാന്യവും, അത് നിർവഹിക്കുന്നതിൽ അലംഭാവം കാണിക്കരുത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരണവുമുണ്ട്.

2- ന്യായമായ കാരണമില്ലാതെ മനഃപൂർവ്വം നമസ്‌കാരം അതിന്‍റെ സമയം വിട്ട് പിന്തിക്കാൻ പാടുള്ളതല്ല.

3- നമസ്കരിക്കാന്‍ മറന്നുപോയവൻ ഓർക്കുമ്പോഴും, ഉറങ്ങിപ്പോയവൻ ഉണരുമ്പോഴും നമസ്‌കാരം ഖളാഅ് വീട്ടൽ നിർബന്ധമാണ്.

4- നമസ്‌കാരം ഖളാഅ് വീട്ടൽ ഉടനടി നിർബന്ധമാണ്, അത് നമസ്കാരം വിലക്കപ്പെട്ട സമയങ്ങളിലാണെങ്കിൽ പോലും.

5- ഇതിൽ ദിക്റിന്‍റെ (അല്ലാഹുവിനെ സ്മരിക്കുന്നതിന്‍റെ) ഒരു ഇനത്തെക്കുറിച്ചുള്ള വിവരണമുണ്ട്. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുന്ന തരം ദിക്റാണത്.

ദിക്ർ മൂന്ന് ഇനങ്ങളുണ്ട്:

1. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഉളവാക്കുന്ന ദിക്ർ: ഇത് അവനെ ധിക്കരിക്കുന്നതിൽ നിന്ന് (പാപങ്ങളിൽ നിന്ന്) തടയുന്നു. ഇതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്:

(വല്ല നീചകൃത്യവും ചെയ്തുപോയാൽ, അല്ലെങ്കിൽ തങ്ങളോട് തന്നെ വല്ല അക്രമവും പ്രവർത്തിച്ചുപോയാൽ അല്ലാഹുവെ ഓർക്കുകയും, തങ്ങളുടെ പാപങ്ങൾക്ക് മാപ്പിരക്കുകയും ചെയ്യുന്നവർ...) (ആലു ഇംറാൻ: 135).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله ഇതേക്കുറിച്ച് പറഞ്ഞു: (ഇതാണ്) ദിക്റിന്‍റെ ഇനങ്ങളിൽ ഏറ്റവും മഹത്തരമായത്.

2. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുന്ന ദിക്ർ ഇതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്:

(എന്നെ ഓർക്കുവാൻ വേണ്ടി നീ നമസ്കാരം നിലനിർത്തുക). (ത്വാഹ: 14).

  • മുജാഹിദ് رحمه الله പറഞ്ഞു: (നമസ്കാരത്തിലൂടെ) നീ എന്നെ ഓർക്കാൻ വേണ്ടി നമസ്കാരം നിലനിർത്തുക.

  • അസ്സംആനി رحمه الله ഈ ആയത്തിന്‍റെ തഫ്‌സീറിൽ (വ്യാഖ്യാനത്തിൽ) പറഞ്ഞു: ഇതിന് പല വ്യാഖ്യാനങ്ങളുണ്ട്:

    • ഒന്ന്: (നമസ്കാരത്തിൽ) നീ എന്നെ ഓർക്കാൻ വേണ്ടി.

    • മറ്റൊന്ന്: നീ എന്നെ ഓർക്കുക, അത് 'അല്ലാഹു അക്ബർ' എന്ന് പറയലാണ്.

    • മൂന്നാമത്തേത്:  നീ നമസ്കാരത്തെക്കുറിച്ച് ഓർത്താൽ നമസ്കരിക്കുക (അതായത് മറന്നുപോയത് ഓർത്താൽ). ഇത് (പണ്ഡിതർക്കിടയിൽ) അറിയപ്പെട്ട ഒരു അഭിപ്രായമാണ്.

അല്ലാഹു ഇതേക്കുറിച്ച് (മറ്റൊരിടത്ത്) പറഞ്ഞു:

(തീർച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു (14) തന്‍റെ രബ്ബിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്തവൻ.) (അൽ അഅ്ലാ: 14-15).

3. നാവുകൊണ്ടുള്ള (സാധാരണ) അറിയപ്പെട്ട ദിക്ർ അതിന് മൂന്ന് തലങ്ങളുണ്ട്:

  • ഹൃദയം കൊണ്ട് (ആദ്യം ഓർക്കുക), തുടർന്ന് നാവ് അതിനെ പിൻപറ്റുക.

  • നാവ് കൊണ്ട് (ആദ്യം പറയുക), തുടർന്ന് ഹൃദയം അതിനെ പിൻപറ്റുക.

  • നാവ് കൊണ്ടു മാത്രം (ഓർക്കുക). ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞതുപോലെ ഇതാണ് ദിക്റിന്‍റെ ഇനങ്ങളില്‍ ഏറ്റവും ദുർബലമായത്.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...