ഫോളോ ചെയ്യാം

Thursday, 27 November 2025

404 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 144- دروس الحديث - മിമ്പറില്‍ വെച്ചുള്ള നമസ്കാരം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

മിമ്പറില്‍ വെച്ചുള്ള നമസ്കാരം


144 - عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ قَالَ: ((رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم قَامَ فَكَبَّرَ وَكَبَّرَ النَّاسُ وَرَاءَهُ، وَهُوَ عَلَى الْمِنْبَرِ. ثُمَّ رَفَعَ فَنَزَلَ الْقَهْقَرَى، حَتَّى سَجَدَ فِي أَصْلِ الْمِنْبَرِ، ثُمَّ عَادَ حَتَّى فَرَغَ مِنْ آخِرِ صَلاتِهِ. ثُمَّ أَقْبَلَ عَلَى النَّاسِ، فَقَالَ: أَيُّهَا النَّاسُ، إنَّمَا صَنَعْتُ هَذَا لِتَأْتَمُّوا بِي، وَلِتَعْلَمُوا صَلاتِي - وَفِي لَفْظٍ - صَلَّى عَلَيْهَا. ثُمَّ كَبَّرَ عَلَيْهَا. ثُمَّ رَكَعَ وَهُوَ عَلَيْهَا، فَنَزَلَ الْقَهْقَرَى)) .

സഹ്ല്‍ ബിന്‍ സഅദ് അസ്സാഇദി رضي الله عنه വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:"അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم മിമ്പറിന്മേൽ നിന്നുകൊണ്ട് തക്ബീർ ചൊല്ലുന്നതായി ഞാൻ കണ്ടു. ജനങ്ങളും അദ്ദേഹത്തിന് പിന്നിലായി തക്ബീർ ചൊല്ലി. ശേഷം അദ്ദേഹം (റുകൂഇൽ നിന്ന്) ഉയരുകയും, പിന്നോട്ട് നടന്നിറങ്ങി മിമ്പറിൻ്റെ ചുവട്ടിൽ (താഴെ) സുജൂദ് ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം വീണ്ടും (മിമ്പറിലേക്ക്) മടങ്ങി; അങ്ങനെ തൻ്റെ നമസ്കാരം പൂർത്തിയാകുന്നത് വരെ (ഇത് തുടർന്നു). ശേഷം അദ്ദേഹം ജനങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: 'ജനങ്ങളേ, നിങ്ങൾ എന്നെ പിന്തുടരുവാനും എൻ്റെ നമസ്കാരം പഠിക്കുവാനും വേണ്ടിയാണ് ഞാൻ ഇപ്രകാരം ചെയ്തത്'."

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അദ്ദേഹം അതിന്മേൽ (മിമ്പറിൽ) വെച്ച് നമസ്കരിച്ചു. അതിന്മേൽ വെച്ച് തക്ബീർ ചൊല്ലി. അതിന്മേൽ വെച്ച് തന്നെ റുകൂഉം ചെയ്തു. ശേഷം പിന്നോട്ട് ഇറങ്ങി."

അര്‍ഥം:

  • القهقرى  പിന്നോട്ട് മടങ്ങുക.

വിവരണം

    താബിഈയായ അബൂ ഹാസിം സലമതു ബിന്‍ ദീനാര്‍ رحمه الله നിവേദനം ചെയ്യുന്നു: ജനങ്ങൾ ചെറിയ (പ്രായത്തിൽ കുറഞ്ഞ) സ്വഹാബിയായ സഹ്ല്‍ ബിന്‍ സഅദ് അസ്സാഇദി رضي الله عنه വിൻ്റെ അടുക്കല്‍ വരികയുണ്ടായി. മിമ്പര്‍ ഏത് തടി കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കവും അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നു. (ഖുത്ബ പറയുന്ന ആള്‍ക്ക് കയറി നില്‍ക്കാനുള്ള പടികളാണ് മിമ്പര്‍, അത് ഏത് മരം കൊണ്ടാണ് ഉണ്ടാക്കിയത് എന്നതായിരുന്നു അവരുടെ സംശയം). അങ്ങനെ അവർ അതേക്കുറിച്ച് സഹ്ല്‍ رضي الله عنه വിനോട് ചോദിച്ചു.

  അപ്പോള്‍ സഹ്ല്‍ رضي الله عنه പറഞ്ഞു: "അല്ലാഹുവാണെ സത്യം, അത് എന്താണെന്നും ഏത് വസ്തു കൊണ്ടാണ് അത് ഉണ്ടാക്കിയതെന്നും എനിക്ക് നന്നായി അറിയാം. അത് ആദ്യമായി വെക്കപ്പെട്ട ദിവസവും, അല്ലാഹുവിൻ്റെ റസൂല്‍ صلى الله عليه وسلم അതില്‍ ആദ്യമായി ഇരുന്ന ദിവസവും ഞാന്‍ കണ്ടിട്ടുണ്ട്. റസൂല്‍ صلى الله عليه وسلم അന്‍സാരികളിലെ ഒരു സ്ത്രീയുടെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു. എന്നിട്ട് അവരോട് ഇപ്രകാരം പറയാന്‍ കല്‍പ്പിച്ചു: 'ജനങ്ങളോട് സംസാരിക്കുമ്പോള്‍ എനിക്ക് ഇരിക്കുവാൻ പാകത്തിൽ മരത്തടികൾ (പലകകൾ) കൊണ്ട് ഒരു ഇരിപ്പിടം നിർമ്മിച്ചുതരാൻ താങ്കളുടെ ആശാരിയായ ഭൃത്യനോട് കല്‍പ്പിക്കുക'."

 (ജനങ്ങളോട് സംസാരിക്കുമ്പോഴും ഖുത്ബ നിര്‍വ്വഹിക്കുമ്പോഴും ഇരിക്കാന്‍ കഴിയുന്ന രൂപത്തില്‍ തടികള്‍ ശേഖരിച്ച് ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്). അങ്ങനെ ആ സ്ത്രീ ഭൃത്യനോട് കല്‍പ്പിക്കുകയും, കാട്ടിലെ ചില മരങ്ങള്‍ കൊണ്ട് അയാള്‍ അത് നിര്‍മ്മിക്കുകയും ചെയ്തു. ശേഷം അയാള്‍ അതുമായി വന്നു. ആ സ്ത്രീ അത് നബി صلى الله عليه وسلم യുടെ അടുത്തേക്ക് കൊടുത്തുവിട്ടു. നബി صلى الله عليه وسلم കല്‍പ്പിച്ചപ്രകാരം അത് (മിമ്പര്‍) ഇവിടെ വെക്കപ്പെട്ടു. (സഹ്ല്‍ رضي الله عنه ഈ ഹദീസ് പറയുമ്പോള്‍ ആ മിമ്പര്‍ എവിടെയാണോ ഉണ്ടായിരുന്നത്, ആ സ്ഥലത്താണ് അത് വെക്കപ്പെട്ടത് എന്നാണ് ഉദ്ദേശിക്കുന്നത്).

    "പിന്നീട് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അതിന്മേൽ (മിമ്പറിൽ) വെച്ച് നമസ്കരിക്കുന്നത് ഞാൻ കണ്ടു. റസൂൽ صلى الله عليه وسلم അതിന്മേൽ വെച്ച് തക്ബീർ (തക്ബീറതുൽ ഇഹ്റാം) ചൊല്ലി. അതിന്മേൽ വെച്ച് തന്നെ റുകൂഉം ചെയ്തു. ശേഷം പിന്നോട്ടടിവെച്ച് ഇറങ്ങി (അതായത് മിമ്പറിൽ നിന്നും പിന്തിരിഞ്ഞു കൊണ്ട് പിന്നോട്ട് നടന്നിറങ്ങി). അങ്ങനെ മിമ്പറിൻ്റെ ചുവട്ടിൽ -താഴത്തെ പടിയോട് ചേർന്നുള്ള തറയിൽ- റസൂൽ صلى الله عليه وسلم സുജൂദ് ചെയ്തു. പിന്നീട് മടങ്ങി (രണ്ടാമത്തെ സുജൂദിൽ നിന്ന് എഴുന്നേറ്റ ശേഷം വീണ്ടും മിമ്പറിൻ്റെ പടികളിലേക്ക് മടങ്ങി). ആ നമസ്കാരം അവസാനിക്കുന്നത് വരെ റസൂല്‍ صلى الله عليه وسلم ഇപ്രകാരം ചെയ്തു".

  ജനങ്ങൾക്ക് തൻ്റെ നമസ്കാരത്തിൻ്റെ രൂപം കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയായിരുന്നു റസൂല്‍ صلى الله عليه وسلم ഇപ്രകാരം ചെയ്തത്. നിര്‍ത്തവും റുകൂഉം എല്ലാം മിമ്പറിന്മേൽ വെച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളായതുകൊണ്ട് അവിടെ വെച്ച് ചെയ്തു. സുജൂദും ഇരുത്തവും മിമ്പറിന്മേൽ വെച്ച് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അത് തറയിൽ വെച്ചും ചെയ്തു. ഇപ്രകാരം (നമസ്കാരത്തിൽ) കയറുന്നതും ഇറങ്ങുന്നതും ചെറിയൊരു പ്രവർത്തിയാണ്; അത് നമസ്കാരത്തിൻ്റെ ലക്ഷ്യത്തെയോ രൂപത്തെയോ ബാധിക്കുകയില്ല. അത്യാവശ്യമായ ചെറിയ പ്രവർത്തികൾ നമസ്കാരത്തെ ബാധില്ലാക്കാത്തതാണ്. നമസ്കാരത്തിൻ്റെ രൂപം പഠിപ്പിക്കാനും, ഇങ്ങനെയൊക്കെ ചെയ്യാമെന്ന് കാണിക്കാനുമാണ് നബി صلى الله عليه وسلم അത് ചെയ്തത്. അതിനാൽ അതിൽ അവ്യക്തതയില്ല.

    അങ്ങനെ നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ റസൂല്‍ صلى الله عليه وسلم ജനങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: "ജനങ്ങളേ, നിങ്ങൾ എന്നെ പിന്തുടരുവാനും എൻ്റെ നമസ്കാരം പഠിക്കുവാനും വേണ്ടിയാണ് ഞാൻ ഇപ്രകാരം ചെയ്തത്". മിമ്പറില്‍ വെച്ച് നമസ്കരിച്ചെങ്കില്‍ മാത്രമേ എല്ലാവർക്കും നബി صلى الله عليه وسلم യുടെ പ്രവർത്തികൾ കാണാൻ സാധിക്കുകയുള്ളൂ. തറയിൽ നിന്നാണ് നമസ്കരിക്കുന്നതെങ്കിൽ അടുത്തുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കൂ. ആവശ്യത്തിന് വേണ്ടി മഅ്മൂമിന് ഇമാമിനെ നോക്കാം എന്നതും ഇതിൽ നിന്നും മനസ്സിലാക്കാം.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മിമ്പര്‍ ഉപയോഗിക്കുന്നതും, ഖുത്ബ പറയുന്നയാൾ മിമ്പറോ അതുപോലെയുള്ളതോ ആയ ഉയർന്ന സ്ഥലങ്ങളിൽ കയറി നിൽക്കുന്നതും പുണ്യകരമാണ് (മുസ്തഹബ്ബ്). കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും അവരെ കേൾപ്പിക്കുവാനും അത് ഉപകരിക്കും എന്നതാണ് അതിന്‍റെ പ്രയോജനം.

2- മിമ്പറിന്മേൽ വെച്ച് നമസ്കരിക്കുന്നത് അനുവദനീയമാണ്. താൻ അതിന്മേൽ വെച്ച് നമസ്കരിച്ചതിന്‍റെയും മഅ്മൂമുകളെക്കാൾ (പിന്നിൽ നിൽക്കുന്നവരെക്കാൾ) ഉയരത്തിൽ നിന്നതിന്‍റെയും കാരണം, ജനങ്ങൾ തന്നെ പിന്തുടരുവാനും (നമസ്കാരം) പഠിക്കുവാനും വേണ്ടിയാണെന്ന് നബി صلى الله عليه وسلم വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുപോലെയുള്ള ആവശ്യങ്ങളൊന്നുമില്ലാതെ ഇമാം മഅ്മൂമിനേക്കാൾ ഉയരത്തിൽ നിൽക്കുന്നത് കറാഹത്താണ്.

3- ഇമാമും മഅ്മൂമും നിൽക്കുന്ന സ്ഥലങ്ങളുടെ ഉയരത്തിലും താഴ്ചയിലും വ്യത്യാസമുണ്ടായാലും നമസ്കാരം ശരിയാകുന്നതാണ് (സ്വഹീഹാകും).

4- നമസ്കാരത്തിൽ ചെറിയ പ്രവർത്തികൾ ചെയ്യുന്നത് അനുവദനീയമാണ്. (ഒന്നോ രണ്ടോ) ചുവടുകൾ വെക്കുന്നത് കൊണ്ട് നമസ്കാരം ബാത്വിലാവുകയില്ല. എങ്കിലും ആവശ്യമില്ലെങ്കിൽ അത് ഉപേക്ഷിക്കലാണ് ഏറ്റവും നല്ലത്. എന്നാൽ ആവശ്യമുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ കറാഹത്തില്ല.

5- തടിക്ക് (മരപ്പലക) മീതെ നിന്ന് നമസ്കരിക്കുന്നത് അനുവദനീയമാണ്.

6- പ്രവൃത്തിയിലൂടെ മഅ്മൂമുകൾക്ക് നമസ്കാരത്തിലെ കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുന്നത് അനുവദനീയമാണ്. 

7- പതിവിന് വിപരീതമായ വല്ല കാര്യവും ചെയ്താൽ, അതിൻ്റെ കാരണം (യുക്തി) ആളുകള്‍ക്ക് വിവരിച്ച് കൊടുക്കല്‍ നബി صلى الله عليه وسلم യുടെ മാതൃകയില്‍ പെട്ടതാണ്.

8- നമസ്കാരത്തിൽ മഅ്മൂമിന് പഠിക്കാൻ വേണ്ടി ഇമാമിനെ നോക്കാവുന്നതാണ്. അത് ഖുശൂഇന് (നമസ്കാരത്തിലെ ഭക്തിക്കും ഏകാഗ്രതക്കും) എതിരാവുകയില്ല.

9- നബി صلى الله عليه وسلم യുടെ കാലത്ത് മിമ്പറിന് 3 പടികളാണ് ഉണ്ടായിരുന്നത്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...