ഫോളോ ചെയ്യാം

Friday, 28 November 2025

405 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 145- دروس الحديث - ജുമുഅക്ക് നേരത്തെ പുറപ്പെടല്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജുമുഅക്ക് നേരത്തെ പുറപ്പെടല്‍


145 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ((مَنْ اغْتَسَلَ يَوْمَ الْجُمُعَةِ، ثُمَّ رَاحَ في الساعَةِ الأُولى فَكَأَنَّمَا قَرَّبَ بَدَنَةً. وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ فَكَأَنَّمَا قَرَّبَ بَقَرَةً. وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ. وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ فَكَأَنَّمَا قَرَّبَ دَجَاجَةً. وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ فَكَأَنَّمَا قَرَّبَ بَيْضَةً. فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلائِكَةُ يَسْمَعُونَ الذِّكْرَ)) .

അബൂഹുറൈറ رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, എന്നിട്ട് (ജുമുഅക്ക് വേണ്ടി അതിന്‍റെ) ആദ്യ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ദാനം (ബലി) നൽകിയതുപോലെയാണ്. ആരെങ്കിലും രണ്ടാം (അടുത്ത) സമയത്ത് ആണ് പോകുന്നതെങ്കിൽ ഒരു പശുവിനെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും മൂന്നാം സമയത്താണ് പോകുന്നതെങ്കിൽ കൊമ്പുള്ള ഒരു ആടിനെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും നാലാമത്തെ സമയത്താണ് പോകുന്നതെങ്കിൽ ഒരു കോഴിയെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും അഞ്ചാമത്തെ സമയത്താണ് പോകുന്നതെങ്കിൽ ഒരു മുട്ട ദാനം നൽകിയതുപോലെയാണ്. ഇമാം (ഖുതുബക്കായി) പുറപ്പെട്ടാൽ മലക്കുകൾ ആ ഉൽബോധനം കേൾക്കാനായി ഹാജരാകുന്നതാണ്."

അർത്ഥം:

  • (البدنة): ഒട്ടകം (ആണായാലും പെണ്ണായാലും ഒട്ടകത്തിന് മാത്രമേ ഈ പദം ഉപയോഗിക്കൂ).

വിവരണം

   സൽക്കർമ്മങ്ങളിൽ മത്സരിച്ച് മുന്നേറാൻ അല്ലാഹു തൻ്റെ വിശ്വാസികളായ അടിമകളോട് കൽപ്പിച്ചിരിക്കുന്നു. അത് ചെയ്യുന്നവരെ അവൻ പ്രശംസിക്കുകയും ചെയ്തു. അവൻ പറഞ്ഞു: {തീർച്ചയായും അവർ നന്മകളിൽ മത്സരിച്ച് മുന്നേറുന്നവരായിരുന്നു} [അൽ-അമ്പിയാഅ്:90]. നമസ്കാരത്തിന് നേരത്തെ പോകുന്നത് ഒരു സൽക്കർമ്മമാണ്, പ്രത്യേകിച്ചും ജുമുഅ നമസ്കാരത്തിന്. അതിനാൽ അതിലേക്ക് നേരത്തെ എത്തുന്നവർക്ക് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠതയും പ്രതിഫലവുമുണ്ട്.

 ഈ ഹദീസിൽ നബി صلى الله عليه وسلم ജുമുഅക്ക് നേരത്തെ പോകുന്നതിൻ്റെ മഹത്വത്തെക്കുറിച്ചാണ് പറയുന്നത്. ഇതില്‍ കുളിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ആരെങ്കിലും വലിയ അശുദ്ധിയിൽ (ജനാബത്ത്) നിന്ന് കുളിക്കുന്നത് പോലെ പൂർണ്ണമായി കുളിക്കുകയും, ശേഷം പകലിൻ്റെ ആദ്യത്തിൽ തന്നെ ജുമുഅക്ക് പോവുകയും ചെയ്താൽ, അവൻ അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി ഒരു 'ബദന'യെ ദാനം നൽകിയതുപോലെയാണ്. 'ബദന' എന്നാൽ ഒട്ടകം എന്നാണർത്ഥം.

 ആരെങ്കിലും അടുത്ത സമയത്താണ് പോകുന്നതെങ്കിൽ അല്ലാഹുവിന് വേണ്ടി ഒരു പശുവിനെ ദാനം ചെയ്തത് പോലെയാണ്. മൂന്നാം സമയത്താണ് പോകുന്നതെങ്കിൽ കൊമ്പുള്ള ഒരു ആടിനെ ദാനം നൽകിയതുപോലെയാണ് (കൊമ്പുള്ളത് എന്ന് പറഞ്ഞത് അതിൻ്റെ ഭംഗിയും പൂർണ്ണതയും അറിയിക്കാനാണ്). നാലാം സമയത്താണ് പോകുന്നതെങ്കിൽ ഒരു കോഴിയെ ദാനം നൽകിയതുപോലെയും, അഞ്ചാം സമയത്താണ് പോകുന്നതെങ്കിൽ ഒരു മുട്ട ദാനം നൽകിയതുപോലെയുമാണ്.

   ജുമുഅയുടെ ആദ്യ സമയം സൂര്യോദയം മുതൽ ആരംഭിക്കുന്നു. സൂര്യോദയം മുതൽ (ഇമാം ഖുതുബക്ക് വരുന്ന) രണ്ടാം ബാങ്ക് വരെയുള്ള സമയത്തെ അഞ്ച് ഭാഗങ്ങളായി തിരിക്കുന്നു. ഇതിൽ ഓരോ ഭാഗവുമാണ് ഹദീസിൽ ഉദ്ദേശിക്കപ്പെട്ട സമയങ്ങള്‍.

  പിന്നീട് ഇമാം പുറപ്പെടുകയും ഖുതുബക്കായി മിമ്പറില്‍ കയറുകയും ചെയ്താൽ മലക്കുകൾ (പള്ളിയിലേക്ക്) പ്രവേശിക്കുകയും പിന്നീട് വരുന്നവരുടെ പേരുകൾ എഴുതുന്നത് അവസാനിപ്പിക്കുകയും ചെയ്യും. അവർ ഖുതുബയും അതിലെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കേൾക്കാൻ ഇരിക്കും. അതിനാൽ, അതിനുശേഷം വരുന്നവർക്ക് നേരത്തെ വന്നതിൻ്റെ ശ്രേഷ്ഠത നഷ്ടപ്പെടുന്നു (ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടുന്നില്ല).

 ജുമുയുടെ തുടക്കത്തിൻ്റെ കാര്യത്തില്‍, അത് സ്വുബ്ഹി നമസ്കാരത്തിന് ശേഷമാണെന്ന് പറയപ്പെടുന്നു. അതല്ല, സൂര്യോദയം മുതലാണെന്നും പറയപ്പെടുന്നു. റസൂൽ صلى الله عليه وسلم അതിൻ്റെ തുടക്കം വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ ഇതിന് രണ്ടിനും സാധ്യതയുണ്ട്. "ആരെങ്കിലും പോയാൽ", "ആരെങ്കിലും നേരത്തെ പുറപ്പെട്ടാൽ" എന്നിങ്ങനെയാണ് പ്രവാചകൻ صلى الله عليه وسلم പറഞ്ഞത്. തുടക്ക സമയം വ്യക്തമാക്കിയിട്ടില്ല.

    സൂര്യോദയം മുതലാണ് (സമയം തുടങ്ങുന്നത്) എന്നതാണ് കൂടുതൽ ശരിയായി തോന്നുന്നത്. കാരണം (സ്വുബ്ഹിക്ക് ശേഷമുള്ള) ആ സമയം അതിന് മുമ്പുള്ള കര്‍മങ്ങളുടെ തുടർച്ചയാണ്. അത് പള്ളിയിൽ ഇരിക്കാനും, ആരാധനകൾക്കും, ദിക്റിനും, പാപമോചനത്തിനും, ഖുർആൻ പാരായണത്തിനും ഉള്ള നല്ല സമയമാണ്. ആയതിനാല്‍ സൂര്യൻ ഉദിച്ചുയർന്നതിന് ശേഷമാണ് (സമയം തുടങ്ങുന്നത്) എന്നതാണ് കൂടുതൽ യോജിച്ച അഭിപ്രായം. എങ്കിലേ പള്ളിയിൽ പോയാൽ നമസ്കരിക്കാനും ആരാധനകൾക്കും സാധിക്കുകയുള്ളൂ. ഇതാണ് കൂടുതൽ വ്യക്തവും യുക്തവുമായി തോന്നുന്നത്. അതായത്, സൂര്യൻ ഉദിച്ചുയർന്ന്, ഒരു മുസ്‌ലിമിന് പള്ളിയിലായാലും വീട്ടിലായാലും നമസ്കാരം അനുവദനീയമാകുന്ന സമയം മുതലാണ് 'ജുമുയുടെ ഒന്നാം സമയം' ആരംഭിക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ജുമുഅക്ക് നേരത്തെ വരുന്നതിൻ്റെ മഹത്വം.

2- ജുമുഅക്ക് വേണ്ടി കുളിക്കാനുള്ള പ്രേരണ.

3- പകലിന്‍റെ ആദ്യ സമയത്ത് തന്നെ ജുമുഅ നമസ്കാരത്തിന് പോകുന്നതിനെ മഹത്വം.

4- സൽക്കർമ്മങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്നു.

5- മലക്കുകൾ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കുകയും ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നു.

6- മലക്കുകൾ പള്ളിയുടെ വാതിലുകളിൽ നിലയുറപ്പിക്കുകയും, ജുമുഅക്ക് വരുന്നവരെ ആദ്യം വരുന്നവർ, പിന്നെ വരുന്നവർ എന്ന ക്രമത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

7- ഇബ്നു റജബ് رحمه الله പറയുന്നു: "'ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, ശേഷം (പള്ളിയിലേക്ക്) പോവുകയും ചെയ്താൽ' എന്ന നബിവചനം സൂചിപ്പിക്കുന്നത്, ജുമുഅക്ക് വേണ്ടിയുള്ള സുന്നത്തായ കുളിയുടെ സമയം ഫജ്‌ർ (സുബഹി) ഉദിക്കുന്നത് മുതൽ ജുമുഅക്ക് പുറപ്പെടുന്നത് വരെയാണെന്നാണ്."


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...