ഫോളോ ചെയ്യാം

Saturday, 26 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 190 دروس الحديث - ഐശ്വര്യമുണ്ടാകാനും ദാരിദ്ര്യമില്ലാതിരിക്കാനും

 


ഐശ്വര്യമുണ്ടാകാനും ദാരിദ്ര്യമില്ലാതിരിക്കാനും 

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: "إِنَّ اللَّهَ تَعَالَى يَقُولُ: يَا ابْنَ آدَمَ تَفَرَّغْ لِعِبَادَتِي أَمْلَأْ صَدْرَكَ غِنًى وَأَسُدَّ فَقْرَكَ، وَإِلَّا تَفْعَلْ مَلَأْتُ يَدَيْكَ شُغْلًا وَلَمْ أَسُدَّ فَقْرَكَ"- رواه الترمذي صحيح

അബൂ ഹുറൈറ رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹു പറയുന്നു: അല്ലയോ ആദമിന്‍റെ പുത്രാ! നീ എന്‍റെ ആരാധനയ്ക്ക് ഒഴിഞ്ഞിരിക്കുക, എങ്കില്‍ ഞാന്‍ നിന്‍റെ ഹൃദയം ഐശ്വര്യം കൊണ്ട് നിറയ്ക്കുകയും നിന്‍റെ ദാരിദ്ര്യം ദൂരീകരിക്കുകയും ചെയ്യും. നീ അത് ചെയ്തില്ലെങ്കില്‍, ഞാന്‍ നിനക്ക് മുമ്പില്‍ തിരക്കുകള്‍  നിറയ്ക്കുകയും നിന്‍റെ ദാരിദ്ര്യം ദൂരീകരിക്കാതിരിക്കുകയും ചെയ്യും.


വിവരണം

 ക്വുദ്സിയ്യായ ഹദീസ് ആണിത്

 ആരാധനക്ക് ഒഴിഞ്ഞിരിക്കല്‍ മഹത്തുക്കളുടെ വിശേഷണമാണ്. അതിന് ധാരാളം നേട്ടങ്ങളുണ്ട്. മറ്റു കാര്യങ്ങള്‍ക്കിടയില്‍ ആരാധന ചെയ്യുക എന്നതല്ല. ആരാധനക്കായി മാത്രം സമയവും സാഹചര്യവും ഒരുക്കലാണ് ഈ ഹദീസിന്‍റെ ആശയത്തില്‍ ഉള്‍ക്കൊള്ളുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ആരാധനകള്‍ ആത്മാര്‍ത്ഥവും പരിപൂര്‍ണ്ണവും ആയിത്തീരും.


ആരാധനക്ക് ഒഴിഞ്ഞിരിക്കുന്നതിന്‍റെ ഗുണങ്ങള്‍

  • അല്ലാഹുവുമായുള്ള അടുപ്പം വര്‍ദ്ധിക്കും
  • ഈമാനും തഖ്‌വയും വര്‍ദ്ധിക്കും
  • അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ലഭിക്കും
  • ജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും
  • അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കും
  • ആത്മീയവും സാമൂഹികവുമായ സംസ്കരണം കൈവരും.
  • ജീവിതത്തില്‍ ആത്മസംതൃപ്തി ഉണ്ടാകും
  • ഏത് കാര്യങ്ങളിലും ഊര്‍ജ്ജവും ആത്മവിശ്വാസവും അനുഭവപ്പെടും
  • പ്രയോജനകരമായ അറിവ് വര്‍ധിപ്പിക്കാന്‍ സാഹചര്യമുണ്ടാകും.
  • ഉപജീവന മാര്‍ഗ്ഗം വിശാലമാകും.
  • പാപമോചനവും സ്വര്‍ഗ്ഗപ്രവേശവും സാധ്യമാകും.

 ആരാധനകളുമായി ഒഴിഞ്ഞിരിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ വലിയ അനന്തര ഫലങ്ങള്‍ നാം നേരിടേണ്ടി വരും. 

അവയില്‍ പെട്ടതാണ്:


- അല്ലാഹുവില്‍ നിന്ന് അകന്ന് പോകല്‍

- തിന്മകളില്‍ അകപ്പെടല്‍

- മനസ്സിന് പ്രയാസവും കുടുസ്സതയും അനുഭവപ്പെടല്‍

- വിശ്വാസത്തില്‍ ദൗര്‍ബല്യം സംഭവിക്കല്‍

- ദാരിദ്ര്യം

- നല്ല കാര്യത്തിന് ഒഴിവില്ലാത്ത അവസ്ഥ ഉണ്ടാകല്‍ തുടങ്ങിയവ.

സലഫുകളായ മഹത്തുക്കള്‍ റമദാന്‍ പോലെ മറ്റു സന്ദര്‍ഭങ്ങളിലും ഇബാദത്തുകളില്‍ വ്യാപൃതരായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. 

റമദ്വാനില്‍ പോലും നമ്മുടെ അവസ്ഥകള്‍ എന്താണെന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.

ആരാധനകള്‍ക്ക് മാത്രമായി നമ്മുടെ ആയുസ്സില്‍ സമയം നീക്കിവെക്കുന്നവരാകാന്‍ നാം ശ്രമിക്കുക. അത് ഒരിക്കലും നഷ്ടമാകാത്ത വേളകള്‍ ആകും.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...