ഫോളോ ചെയ്യാം

Monday, 28 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 192 دروس الحديث - നല്ല സ്വഭാവക്കാരും ചീത്ത സ്വഭാവക്കാരും

 


നല്ല സ്വഭാവക്കാരും 

ചീത്ത സ്വഭാവക്കാരും

عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِنَّ أَحَبَّكُمْ إِلَيَّ، وَأَقْرَبَكُمْ مِنِّي فِي الْآخِرَةِ مَحَاسِنُكُمْ أَخْلَاقًا، وَإِنَّ أَبْغَضَكُمْ إِلَيَّ وَأَبْعَدَكُمْ مِنِّي فِي الْآخِرَةِ مَسَاوِئُكُمْ أَخْلَاقًا، الثَّرْثَارُونَ، الْمُتَفَيْهِقُونَ الْمُتَشَدِّقُونَ"- رواه أحمد- صحيح

അബൂഥഅലബഃ അല്‍ ഖുശനി رضي اللهُ عنه വില്‍ നിന്ന് നിവേദനം: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും അടുത്തുള്ളവരും നല്ല സ്വഭാവമുള്ളവരാണ്. നിങ്ങളില്‍ എനിക്ക് ഏറ്റവും വെറുപ്പുള്ളവരും അന്ത്യദിനത്തില്‍ എന്നില്‍ നിന്ന് ഏറ്റവും ദൂരെയാകുന്നവരും മോശം സ്വഭാവമുള്ളവരാണ്. വായാടികളും, സ്വയം പ്രശംസക്കാരും, മറ്റുള്ളവരെ പരിഹസിക്കുന്ന  അഹങ്കാരികളും ആണ് അവര്.

വിവരണം

വാക്കര്‍ത്ഥം:

الثَّرْثَارُونَ:

അനാവശ്യമായി ധാരാളം സംസാരിച്ച് കൊണ്ടിരിക്കുന്നവര്‍

الْمُتَفَيْهِقُونَ: 

സ്വയം പ്രശംസക്കാര്‍

الْمُتَشَدِّقُونَ:

സംസാരത്തില്‍ പരിഹാസം കലര്‍ത്തുന്ന അഹങ്കാരികള്‍


നല്ല സ്വഭാവങ്ങളുടെ മഹത്വവും ദുഷിച്ച സ്വഭാവങ്ങളുടെ അനന്തരഫലവും അറിയിക്കുന്ന ഹദീസ് ആണിത്.


വെറുതെ അനാവശ്യമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഭവിഷ്യത്തുകള്‍ ഈ ഹദീസ് അറിയിക്കുന്നു.


ഒരു നല്ല മനുഷ്യന്‍ എപ്പോഴും ഉത്കൃഷ്ട സ്വഭാവങ്ങളുടെ ഉടമയായിരിക്കും.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍:


ഇസ്ലാമില്‍  നല്ല സ്വഭാവത്തിന്‍റെ പ്രാധാന്യം ഈ ഹദീസ് അറിയിക്കുന്നു.


മോശം സ്വഭാവം അല്ലാഹുവിനും  മനുഷ്യനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഹദീസ് വിവരിക്കുന്നു.


അമിതമായ സംസാരം, പൊങ്ങച്ചം,  അഹങ്കാരം, അഹന്ത എന്നിവ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത ഹദീസ് വ്യക്തമാക്കുന്നു.


സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനങ്ങള്‍ നല്ല സ്വഭാവമുള്ളവര്‍ക്കാണ്, കാരണം അത് സര്‍വ്വ നന്മകളും ഉള്‍ക്കൊള്ളുന്നു.


നാം സംസാരിക്കുകയാണെങ്കില്‍ നല്ലത് സംസാരിക്കണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. ഇത് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കല്‍പനയാണ്.


നാവിന്‍റെ അപകടങ്ങളില്‍ പെട്ടതാണ് അതിനെ സൂക്ഷിക്കാതെ ഉപയോഗിക്കല്‍. അത് കൊണ്ടാണ് മുകളില്‍ സംസാരവുമായി ബന്ധപ്പെട്ട മൂന്ന് പദങ്ങള്‍ വിവരിക്കപ്പെട്ടത്.


മനുഷ്യനെ ഏറ്റവും കൂടുതല്‍ നരകത്തിലേക്കെത്തിക്കുന്നത് അവന്‍റെ നാവും ഗുഹ്യസ്ഥാനവുമാണെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്.


ആളുകളെ ചിരിപ്പിക്കാനും സ്വയം പ്രശംസിക്കാനും മറ്റുള്ളവരെ ഇകഴ്ത്താനുമൊക്കെ ആളുകള്‍ നിലക്കാതെ സംസാരിക്കാറുണ്ട്. അത്തരം ആളുകള്‍ ഈ ഹദീസിന്‍റെ പൊരുള്‍ മനസ്സിലാക്കണം.


കുറെ സംസാരിക്കുമ്പോള്‍ വാക്കുകളില്‍ ധാരാളം തെറ്റുകള്‍ സംഭവിക്കാനിടയുണ്ട്. അത് കൊണ്ട് തന്നെ ആവശ്യമുള്ളത് മാത്രം സംസാരിക്കുന്നവരാകണം. അതില്‍ തന്നെ സൂക്ഷ്മതയും പുലര്‍ത്തണം.


സംസാരങ്ങള്‍ അധികരിക്കുന്നത് കൊണ്ട് സ്വന്തത്തിനും മറ്റുള്ളവര്‍ക്കും പ്രയാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഈ വിഷയം ഇത്ര ഗൗരവത്തില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്.


അന്ത്യദിനത്തില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യോട് അടുത്ത് നില്‍ക്കാന്‍ സഹായകമാകുന്ന കാര്യമാണ് സല്‍സ്വഭാവം.


 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...