ഫോളോ ചെയ്യാം

Monday, 4 August 2025

289 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 29- دروس الحديث - ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍

29 - عَنْ أَنَسِ بْنِ مَالِكٍ - رضي الله عنه - قَالَ: ((جَاءَ أَعْرَابِيٌّ ، فَبَالَ فِي طَائِفَةِ الْمَسْجِدِ، فَزَجَرَهُ النَّاسُ ، فَنَهَاهُمُ النَّبِيُّ - صلى الله عليه وسلم - فَلَمَّا قَضَى بَوْلَهُ أَمَرَ النَّبِيُّ - صلى الله عليه وسلم - بِذَنُوبٍ مِنْ مَاءٍ ، فَأُهْرِيقَ عَلَيْهِ)) . 

അനസ് ബ്നു മാലിക് رضي الله عنه പറഞ്ഞു: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ വരികയും പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിക്കുകയും ചെയ്തു. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് ശബ്ദകോലാഹലമുണ്ടാക്കി. അപ്പോള്‍ നബി صلى الله عليه وسلم അവരെ വിലക്കി. അദ്ദേഹത്തിന്‍റെ മൂതമൊഴിക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ നബി صلى الله عليه وسلم കല്പിക്കുകയും അത് (ആ) മൂത്രത്തില്‍ ഒഴിക്കപ്പെടുകയും ചെയ്തു. 

طائفةِ المسجدِ: പള്ളിയുടെ ഒരു ഭാഗം 
فزجره الناس: അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് അട്ടഹസിച്ചു
الذَّنوبُ: വെള്ളം നിറഞ്ഞ വലിയ ബാക്കറ്റ്
أُهريقَ عليه: അതിന്‍  മേല്‍ ഒഴിക്കപ്പെട്ടു


വിവരണം

ഗ്രാമീണരായ അറബികള്‍ നിരക്ഷരരും പരുക്കന്‍ സ്വഭാവക്കാരുമായിരിക്കും. കാരണം അവര്‍ റസൂല്‍ صلى الله عليه وسلم ക്ക് അവതരിക്കപ്പെട്ടത് പഠിക്കുന്നതില്‍ നിന്ന് ഏറെ അകലത്തില്‍ ആയിരിക്കുന്നതിനാലാണത്. ഒരിക്കല്‍ നബി صلى الله عليه وسلم സ്വഹാബികളുമായി മസ്ജിദുന്നബവിയില്‍ ആയിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കടന്ന് വരികയും പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിക്കുകയും ചെയ്തു. അദ്ദേഹം അത് ഒഴിഞ്ഞ സ്ഥലമാണെന്ന് വിചാരിച്ച് ചെയ്തതാകാം. ആ പ്രവൃത്തി സ്വഹാബികള്‍ക്ക് വളരെ മോശമായി തോന്നുകയും അവര്‍ അയാള്‍ മൂത്രമൊഴിക്കുമ്പോള്‍ ശബ്ദകോലാഹലമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ നബി صلى الله عليه وسلم  അദ്ദേഹം മൂത്രം ഒഴിച്ച് തീരുന്നത് വരെ സ്വഹാബികളെ തടഞ്ഞു നിര്‍ത്തി. മൂത്രം ഒഴിക്കുന്നത് ഇടക്ക് വെച്ച് നിര്‍ത്തി അയാള്‍ക്ക് ദോഷം ഉണ്ടാകാതിരിക്കാനും മൂത്രം അയാളുടെ വസ്ത്രത്തിലും പള്ളിയുടെ മറ്റു ഭാഗങ്ങളിലും ആവാതിരിക്കാനും അവരെ അങ്ങനെ തടഞ്ഞു നിര്‍ത്തയാലാണ് നല്ലത് എന്നതിനാലാണത്. അങ്ങനെ അദ്ദേഹം മൂത്രമൊഴിച്ച് കഴിഞ്ഞപ്പോള്‍ റസൂല്‍ صلى الله عليه وسلم ആ സ്ഥലം വെള്ളമൊഴിച്ച് കഴുകാന്‍ പറയുകയാണ്‌ ഉണ്ടായത്.  

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- പള്ളികള്‍ പവിത്രമായ സ്ഥലങ്ങളാണ്. അവ വൃത്തിയായി സൂക്ഷിക്കല്‍ അനിവാര്യമാണ്. 

2- പള്ളിയില്‍ മാലിന്യങ്ങള്‍ കണ്ടാല്‍ വളരെ പെട്ടെന്ന് വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്‌.

3- മണ്ണില്‍ മൂത്രമൊഴിച്ചാല്‍ അതിലേക്ക് വെള്ളം ഒഴിച്ചാല്‍ അത് ശുദ്ധിയാകും. മണ്ണ് അവിടെ നിന്ന് എടുത്ത് മാറ്റേണ്ടതില്ല. 

4- ജനങ്ങളോടുള്ള നബി صلى الله عليه وسلم യുടെ സ്നേഹവും അനുകമ്പയും ഉത്തമ സ്വഭാവവും ഈ ഹദീസ് വ്യക്തമാക്കുന്നു.

5- ജനങ്ങളുടെ പ്രകൃതങ്ങള്‍ അനുസരിച്ച് ആണ് റസൂല്‍ صلى الله عليه وسلم അവരോട് പെരുമാറിയിരുന്നത്. 

6- കുഴപ്പങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതില്‍ ഏറ്റവും ലഘുവായത് നിലനിര്‍ത്തി മറ്റുള്ളവ ഒഴിവാക്കാന്‍ ശ്രമിച്ചത് ഹദീസില്‍ നിന്നുള്ള പാഠമാണ്. അഥവാ അയാള്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍ ആളുകള്‍ കൂടി ശബ്ദമുണ്ടാക്കി മൂത്രമൊഴിക്കല്‍ തടസ്സപ്പെടുത്തിയാല്‍ അത് കൂടുതല്‍ പ്രയാസകരമായ അവസ്ഥയുണ്ടാകാന്‍ ഇടവരുമെന്ന് മനസ്സിലാക്കിയതിനാലാണ് മൂത്രം ഒഴിച്ച് കഴിയുന്നത് വരെ അയാളെ ശല്യപ്പെടുത്താതിരിക്കാന്‍ നിര്‍ദേശിച്ചത്. 

7- വിവരമില്ലാത്തയാളെ പഠിപ്പിക്കുമ്പോള്‍ വളരെ മയത്തോടെ പെരുമാറണം 

8- മനുഷ്യന്‍റെ മൂത്രം നജസ് (മാലിന്യം) ആണ് 

9- മൂത്രമൊഴിച്ച് കഴിഞ്ഞതിനു ശേഷം നബി صلى الله عليه وسلم അയാളെ ഉപദേശിച്ചതായി വേറെ ഹദീസുകളില്‍ വന്നിട്ടുണ്ട്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...