ഫോളോ ചെയ്യാം

Thursday, 20 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 124 دروس الحديث - ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാന്‍

 

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ المَرْءَ لاَ يُحِبُّهُ إِلَّا لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ" رواه البخاري ومسلم

അനസുബ്നു മാലിക് h പറഞ്ഞു: നബി g പറഞ്ഞിരിക്കുന്നു: മൂന്ന് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടെങ്കില്‍ അവന് ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാനാവും. മറ്റുള്ളവരേക്കാളേറെ അല്ലാഹുവും അവന്‍റെ റസൂല്‍ g യും ഒരാള്‍ക്ക് ഏറ്റവും പ്രിയങ്കരമായിത്തീരല്‍, ഒരാള്‍ മറ്റൊരാളെ അല്ലാഹുവിന് വേണ്ടി മാത്രം സ്നേഹിക്കല്‍, തീയിലേക്ക് വലിച്ചെറിയപ്പെടുന്നതിനെ വെറുക്കന്നത് പോലെ കുഫ്റിലേക്ക് മടങ്ങുന്നതിനെ വെറുക്കല്‍ എന്നിവയാണവ. (ബുഖാരി, മുസ്ലിം)

വിവരണം

ഹൃദയത്തില്‍ വിശ്വാസത്തിന്‍റെ മധുരം ലഭിക്കാന്‍ കാരണമാകുന്ന മൂന്ന് കാര്യങ്ങളാണ് ഈ ഹദീസില്‍ പഠിപ്പിക്കുന്നത്.


o ശൈഖ് ഇബ്നു ഉസൈമീന്‍ رحمه الله പറയുന്നു: ഈ മധുരം പഞ്ചസാരയുടേയോ തേനിന്‍റേയോ മധുരമല്ല, അത് എല്ലാ മധുരങ്ങളേക്കാളും ശ്രേഷ്ടമായ മധുരമാണ്. അത് മനുഷ്യന്‍ തന്‍റെ ഹൃദയത്തില്‍ കണ്ടെത്തുന്നതാണ്. ആ അനുഭൂതിക്ക് സമമായി ഒന്നും തന്നെയില്ല. (അത് മൂലം) അവന് ഹൃദയ വിശാലതയും, നന്‍മയോട് താല്‍പര്യവും, നന്‍മ ചെയ്യുന്നവരോട് ഇഷ്ടവുമുണ്ടാകുന്നു. അത് നഷ്ടപ്പെട്ട ശേഷം ആസ്വദിക്കുന്നവനല്ലാതെ അതിന്‍റെ മധുരം മനസ്സിലാവില്ല. (രിയാദ്വുസ്സ്വാലിഹീന്‍ വിവരണം)


o ഇമാം നവവി رحمه الله പറയുന്നു: ഇത് മഹത്തായ ഹദീസാണ്, ഇത് ഇസ്ലാമിന്‍റെ അടിത്തറകളില്‍ പെട്ട അടിത്തറയാണ്. പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്: 'ഈമാനിന്‍റെ മാധുര്യം എന്നതിന്‍റെ അര്‍ത്ഥം; നല്ല കാര്യങ്ങളില്‍ ആസ്വാദനം ഉണ്ടാവലും, അല്ലാഹുവിന്‍റേയും റസൂല്‍ صلى الله عليه وسلم യുടേയും തൃപ്തിയുള്ള കാര്യങ്ങളിലുള്ള പ്രയാസങ്ങള്‍ സഹിക്കലുമാണ്. ദുന്‍യാവിന്‍റെ കാര്യങ്ങള്‍ക്ക് മേല്‍ ആ കാര്യത്തിന് പ്രമുഖ്യം നല്‍കലുമാണത്. ഒരു അടിമക്ക് തന്‍റെ റബ്ബിനോടുള്ള ഇഷ്ടം ഉണ്ടാകുന്നത് അവനെ അനുസരിച്ച് കര്‍മം ചെയ്തും, അവനോട് എതിരാകുന്നത് ഒഴിവാക്കിക്കൊണ്ടുമാണ്. അപ്രകാരമാണ് അല്ലാഹുവോടും റസൂല്‍ صلى الله عليه وسلم യോടുമുള്ള സ്നേഹം. (ശര്‍ഹുന്നവവി ലിമുസ്ലിം)


o അല്ലാഹുവും അവന്‍റെ റസൂലും صلى الله عليه وسلم മറ്റുള്ളവരേക്കാള്‍ ഒരാളിലേക്ക് ഇഷ്ടമുള്ളതാവല്‍. നാം ഏറ്റവും അധികം ഇഷ്ടപ്പെടേണ്ടത് അല്ലാഹുവിനേയും അവന്‍റെ റസൂലിനേയുമാണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അല്ലാഹുവിനേയും പിന്നെ റസൂലിനേയും സ്നേഹിക്കണം എന്നല്ല പറഞ്ഞത്, അല്ലാഹുവും അവന്‍റെ റസൂലും അവനിലേക്ക് പ്രിയങ്കരമാവണം എന്നാണ്.


o റസൂല്‍ صلى الله عليه وسلم യോടുള്ള സ്നേഹം അല്ലാഹുവോടുള്ള സ്നേഹത്തിന്‍റെ തുടര്‍ച്ചയാണെന്ന് ഇത് വ്യക്തമാക്കിത്തരുന്നു. അല്ലാഹുവിനെ ഇഷ്ടപ്പെടുന്നതിനനുസരിച്ച് റസൂല്‍ صلى الله عليه وسلم യോടുള്ള സ്നേഹവും വര്‍ധിക്കും.


o അല്ലാഹുവിനേക്കാള്‍ റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കാന്‍ പാടില്ല. അത് ശിര്‍ക്കായ കാര്യമാണ്. അല്ലാഹുവിന് വേണ്ടിയാണ് റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കേണ്ടത്. അത് അല്ലാഹു അറിയിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വിധമായിരിക്കണം.


o ചില ആളുകള്‍ക്ക് റസൂല്‍ صلى الله عليه وسلم യെ പറയപ്പെടുമ്പോള്‍ സ്നേഹത്താല്‍ അവര്‍ക്ക് രോമാഞ്ചമുണ്ടാകും, എന്നാല്‍ അല്ലാഹുവിനെ പറയപ്പെട്ടാല്‍ തണുപ്പനായി ചലനമില്ലാത്തവനാകും. ഇത്തരക്കാര്‍ക്ക് ഈ സ്നേഹം ഫലം ചെയ്യില്ല. അല്ലാഹുവിനേയും അവന്‍റെ റസൂലിനേയും സ്നേഹിക്കല്‍ എന്നാണ് ഹദീസില്‍ വന്നിട്ടുള്ളത്. റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കുന്നത് അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ആയത് കൊണ്ടാണ്. ആ സ്നേഹം അല്ലാഹുവിനോടുള്ള സ്നേഹത്തില്‍ നിന്നുണ്ടാകുന്നതാണ്.

o രണ്ടാമത്തേത് ദീനിന്‍റെ വിഷയത്തില്‍ വിശ്വാസികള്‍ പരസ്പരം ഉണ്ടാകേണ്ട സ്നേഹ ബന്ധമാണ്. വിശ്വാസികള്‍ തമ്മില്‍ ഉറച്ച ആത്മ ബന്ധം ഉണ്ടായിരിക്കല്‍ അനിവാര്യമാണ്.

o മൂന്നാമത്തേത് കുഫ്റിലേക്ക് മടങ്ങുന്നത് തീയില്‍ ഇടുന്നതിനേക്കാള്‍ വെറുപ്പായിരിക്കണമെന്നാണ് അറിയിച്ചത്.


o ഇസ്ലാം എന്ന മഹാ അനുഗ്രഹം ലഭിച്ചതിന് ശേഷം മുര്‍ത്തദ്ദായി സത്യനിഷേധത്തിലേക്ക് മടങ്ങുന്നത് വലിയ തിന്‍മയാണ്. അവന്‍റെ നന്‍മകളെല്ലാം പാഴായിപ്പോകാന്‍ അത് കാരണമാകും. ആ കാര്യത്തെ അങ്ങേയറ്റം വെറുക്കുന്ന മനസ്സ് ഉണ്ടാക്കിയെടുക്കല്‍ ഈമാന്‍ ശക്തിപ്പെടുത്തുന്നതാണ്.


o പല സ്വഹാബിമാര്‍ക്കും ഇസ്ലാമില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ട് മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. മരണം വരിച്ചാലും ഇസ്ലാമില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല എന്നത് ചരിത്രത്തില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ തന്നെ അവര്‍ക്ക് ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാന്‍ സാധിച്ചിട്ടുമുണ്ട്.

o ഹൃദയം കൊണ്ട് മുര്‍ത്തദ്ദ് ആകുന്ന വിഷയമാണ് ഇതില്‍ അറിയിക്കുന്നത്. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ ഹൃദയം കൊണ്ടല്ലാതെയും വെറുപ്പോടെയും പ്രത്യക്ഷത്തില്‍ കുഫ്ര്‍ പറഞ്ഞാല്‍ അത് ഇതില്‍ ഉള്‍പ്പെടില്ല. അല്ലാഹു പറയുന്നു:

ﱡﭐ مَنْ كَفَرَ بِاللَّهِ مِنْ بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ  النحل: ١٠٦ 

വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.

ഈ മൂന്ന് കാര്യങ്ങളും ഒരാളുടെ ജീവിതത്തില്‍ കൃത്യമായുണ്ടായാല്‍ അവന് ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാന്‍ സാധിക്കും.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...