ഫോളോ ചെയ്യാം

Monday, 24 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 128 دروس الحديث - ജനങ്ങളുമായി ഇടപഴകല്‍

 

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ، وَيَصْبِرُ عَلَى أَذَاهُمْ، أَعْظَمُ أَجْرًا مِنَ الْمُؤْمِنِ الَّذِي لَا يُخَالِطُ النَّاسَ، وَلَا يَصْبِرُ عَلَى أَذَاهُمْ»- رواه ابن ماجه، صحيح

ഇബ്നു ഉമര്‍ رضي الله عنهما നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജനങ്ങളുമായി ഇടപഴകുകയും അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസി ആണ് ജനങ്ങളുമായി ഇടപഴകാതിരിക്കുകയും അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിയേക്കാള്‍ ഏറ്റവും പ്രതിഫലമുള്ളത്. (ഇബ്നുമാജ)

വിവരണം

നന്‍മ കല്‍പിച്ചും തിന്‍മ വിരോധിച്ചും ജനങ്ങളുമായി ഇടപഴകുന്നതിനെ കുറിച്ചുള്ള അധ്യാപനമാണ് ഇതില്‍ ഉള്ളത്. ജനങ്ങളോട് ഇടപഴകുമ്പോഴൊക്കെയും നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും ഉണ്ടായിക്കൊണ്ടിരിക്കണം.

o ഇത്തരത്തില്‍ ഇടപഴകുമ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുകയും വേണം.

o ഇമാം സ്വന്‍ആനി رحمه الله പറഞ്ഞു: ജനങ്ങളോട് നന്‍മ കല്‍പിച്ചും തിന്‍മ വിരോധിച്ചും അവരോടുള്ള പെരുമാറ്റം നന്നാക്കിയും ഇടപഴകുന്നതിന്‍റെ ശ്രേഷ്ടത ഈ ഹദീസ് അറിയിക്കുന്നു. നിശ്ചയം അത് ജനങ്ങളുമായി ഇടപഴകുന്നതില്‍ ക്ഷമിക്കാതെ അവരെ ഉപേക്ഷിക്കുന്നവനേക്കാള്‍ മഹത്വമേറിയതാണ്. അവസ്ഥകള്‍ വ്യക്തികള്‍ക്കും കാലങ്ങള്‍ക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. (സുബുലുസ്സലാം).

o ചിലയിടങ്ങളില്‍ എല്ലാ നിലക്കും തിന്‍മകളും തോന്നിവാസങ്ങളും വ്യാപിച്ചിട്ടുണ്ടാകും. അവിടങ്ങളില്‍ ജനങ്ങളോട് നല്ല നിലക്ക് പെരുമാറാനോ നന്‍മ കല്‍പിക്കാനോ തിന്‍മ വിരോധിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകാം. അത്തരം അവസ്ഥകളില്‍ അവരുടെ തിന്‍മകളോടാപ്പം സഹവസിക്കുവാന്‍ ഒരിക്കലും പാടുള്ളതല്ല. അപ്പോള്‍ അവരെ ഉപേക്ഷിക്കലാണ് അനുഗുണമായിട്ടുള്ളത്.

o നിരുപാധികം ജനങ്ങളുമായി ഇടപഴകുന്നതിന്‍റെ കാര്യമല്ല ഹദീസ് അറിയിക്കുന്നത്. മതത്തിന്‍റെ അടയാളങ്ങള്‍ സുവ്യക്തമായി പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള ഇടപഴകലിനെ കുറിച്ചാണ്.

o ചില സന്ദര്‍ഭങ്ങളില്‍ ഇടപഴകല്‍ ബാധ്യതയായിത്തീരുന്ന അവസ്ഥയുണ്ടാകാം. നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കാനും ആരുമില്ലെങ്കില്‍ അതിന് സാധിക്കുന്ന ആള്‍ക്ക് അത് ബാധ്യതയാകും.

o ഇബ്നു തൈമിയ്യ رحمه الله പറയുന്നു: നിശ്ചയം ഇടപഴകലില്‍ പുണ്യത്തിലും സൂക്ഷ്മതയിലുമുള്ള സഹകരണമുണ്ടെങ്കില്‍ അത് കല്‍പിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അതില്‍ തിന്‍മക്കും ശത്രുതക്കും ഉള്ള സഹകരണമാണ് ഉണ്ടാകുന്നതെങ്കില്‍ അത് വിരോധിക്കപ്പെട്ടതുമാണ്. (മജ്മൂഉ ഫതാവാ: 10/425)

o ജനങ്ങളോട് ഇടപഴകുന്നതോടൊപ്പം തന്നെ അവന് പ്രാര്‍ത്ഥനയും ദിക്റുകളുമായി തനിച്ചിരിക്കലും ആവശ്യമാണ്. ഈ രണ്ട് കാര്യങ്ങളും ആവശ്യവും ഗുണങ്ങളും പരിഗണിച്ച് നടപ്പിലാക്കേണ്ടവയാണ്.

o ജനങ്ങളോട് ഇടപഴകുന്നത് നാല് വിധമായി ഇബ്നുല്‍ ക്വയ്യിം رحمه الله ഭാഗിച്ചിട്ടുണ്ട്:

1- ഭക്ഷണം പോലെ കൂടെ കൂട്ടേണ്ടത്. അത് അറിവുള്ളവരെ പോലെയുള്ളവരോടുള്ള ഇടപഴകലാണ്.  

2- മരുന്ന് പോലെ ഉള്ളത്. ജീവിത കാര്യങ്ങള്‍ക്കായി നമുക്ക് ആവശ്യമുള്ളവരോട് ഇടപഴകലാണ് ഇത്. ആവശ്യത്തിനനുസരിച്ച് അവരോട് ഇടപഴകാം.

3- രോഗം പോലെയുള്ളത്. ദുന്‍യാവിനും മതത്തിനും ഒരു ഉപകാരവുമില്ലാത്ത ഇടപഴകലാണത്. അതിലൂടെ നമ്മുടെ ദീനും, ദുന്‍യാവും നഷ്ടമായേക്കാം. ഇത് ഒഴിവാക്കേണ്ട ഇടപഴകലാണ്.

4- സര്‍വ്വനാശമുള്ള ഇടപഴകല്‍. വഴിപിഴച്ചവരോടും ബിദ്അത്ത് ചെയ്യുന്നവരോടുമൊപ്പമുള്ള സഹവാസമാണത്. അവര്‍ക്ക് സത്യം എത്തിച്ച് കൊടുക്കുകയല്ലാതെ അവരോടുള്ള സഹവാസം ഒരിക്കലും പാടില്ലാത്തതാണ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...