ഫോളോ ചെയ്യാം

Sunday, 30 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 163 دروس الحديث - സ്വാര്‍ത്ഥത നല്ലതല്ല



 സ്വാര്‍ത്ഥത നല്ലതല്ല

عَنْ أَنَسٍ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لاَ يُؤْمِنُ أَحَدُكُمْ، حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ»- رواه البخاري

അനസ് رضي اللهُ عنه നിവേദനം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ തനിക്കിഷ്ടമുള്ളത് തന്‍റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ അവന്‍ വിശ്വാസിയാവുകയില്ല.

വിവരണം


  സ്വാര്‍ത്ഥത മനുഷ്യന്‍റെ കൂടെ ഉണ്ടാകുന്ന ഒരു ദൂഷ്യ സ്വഭാവമാണ്. ഒരു വിശ്വാസിക്ക് സ്വാര്‍ത്ഥത ഉണ്ടായിക്കൂടാ എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.


   എനിക്ക് ഇഷ്ടമുള്ളത് എന്‍റെ സഹോദരനും കിട്ടണം എന്ന ചിന്തയാണ് വേണ്ടത്. അതാണ് ഹദീസ് പഠിപ്പിക്കുന്നത്. ആ ഒരു നിലവരാത്തില്‍ മുസ്ലിം എത്തുന്നില്ലെങ്കില്‍ അവന്‍ പരിപൂര്‍ണ്ണ വിശ്വാസിയാവുകയില്ല.


  ഭൗതികവും ആത്മീയവുമായ എല്ലാ നന്‍മകളും മറ്റുള്ളവര്‍ക്കും ലഭിക്കണം എന്ന ചിന്തയാണ് നമുക്ക് വേണ്ടത്. ഈ ഒരു സ്വഭാവ ഗുണം അസൂയ, വിദ്വേഷം പോലെയുള്ള ദുര്‍ഗ്ഗുണങ്ങളില്‍ നിന്ന് മനുഷ്യരെ അകറ്റും.


  വിശ്വാസികള്‍ തമ്മിലുള്ള സ്നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള പ്രേരണ കൂടി ഈ ഹദീസില്‍ ഉണ്ട്. മുഹാജിറുകളും അന്‍സ്വാറുകളും തമ്മിലുള്ള സ്നേഹ ബന്ധങ്ങള്‍ എങ്ങനെയായിരുന്നെന്ന് നമുക്ക് അറിവുള്ള കാര്യമാണ്. അത്തരത്തിലുള്ള സ്നേഹവും ഐക്യവുമാണ് അവരെ നന്‍മകളില്‍ മുന്നിലെത്തിച്ചത് എന്ന് നാം പഠിക്കണം.


  സഹജീവികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. മറ്റുള്ളവര്‍ക്ക് എങ്ങനെയായാലും വേണ്ടിയില്ല എന്‍റെ കാര്യങ്ങള്‍ ഭംഗിയാകണം എന്ന ചിന്ത നമ്മെ നന്‍മകളില്‍ നിന്ന് അകറ്റും.


  ജോലിയിലും യാത്രയിലും സമ്പാദനത്തിലും തുടങ്ങി ജീവിതത്തിന്‍റെ ഓരോരോ മേഖലകളിലേക്ക് വെളിച്ചം വീശുന്ന നബിവചനമാണ് ഇത്. സ്വാര്‍ത്ഥത എവിടെയൊക്കെ നമ്മെ പിടികൂടുന്നവോ അപ്പോഴെല്ലാം ഈ വചനം നമ്മുടെ മനസ്സില്‍ തെളിഞ്ഞ് വരണം.


  ഒരു ഓഫീസില്‍ വരി നില്‍ക്കുകയാണെങ്കില്‍ പോലും നമ്മുടെ അവസ്ഥ എങ്ങനെയാണെന്ന് നാം ആലോചിക്കുക. എന്‍റേത് ആദ്യം ശരിയാകണം, മറ്റുള്ളവരുടേത് എന്തെങ്കിലുമാവട്ടെ എന്ന ചിന്ത കടന്ന് വരാറില്ലേ എന്ന് ചിന്തിക്കുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹം വരുത്തിയോ, അവരുടെ അവസരം നാം തട്ടിയെടുത്തോ ആണെങ്കില്‍ അത് കുറ്റകരവുമാണ്. നമ്മില്‍ നിന്ന് ദ്രോഹങ്ങള്‍ ഏറ്റവര്‍ നമുക്കെതിരെ പ്രാര്‍ത്ഥിക്കുന്ന അവസ്ഥ അത്യന്തം ആപല്‍ക്കരമാണ്. ആ പ്രാര്‍ത്ഥന വേഗം ഉത്തരം ചെയ്യപ്പെടുന്നതാണെന്ന് നാം മറക്കാതിരിക്കണം.


  ഈ ഹദീസ് വിനയത്തിനുള്ള പ്രേരണയാണെന്നാണ് ഇമാം ഇബ്നു ഹജര്‍ رحمه اللهُ  പറഞ്ഞിട്ടുള്ളത്. വിനയവും താഴ്മയും നമ്മില്‍ എപ്പോഴും ഉണ്ടാവേണ്ട ഗുണങ്ങളില്‍ പെട്ടതാണ്.


  എനിക്ക് ഇഷ്ടമുള്ളത് എന്‍റെ സഹോദരനും ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ എനിക്ക് ഇഷ്ടമില്ലാത്തതും വെറുപ്പുള്ളതുമായ കാര്യത്തെ അവന് ലഭിക്കുന്നതിനെയും വെറുക്കല്‍ ഈമാനില്‍ പെട്ട കാര്യമാണ്.


  എനിക്കില്ലെങ്കിലും അവനുണ്ടാകട്ടെ എന്ന് ചിന്തിക്കുന്ന അവസ്ഥ വലിയ മനസ്സുകളില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ ഇഹലോകത്തും പരലോകത്തും ഔന്നത്യം ഉണ്ടാകാനുള്ള കാരണങ്ങളില്‍ പെട്ടതാണ്.


  ഇന്ന് നമ്മില്‍ പലരും നമ്മുടെ ചുറ്റുമുള്ള ദരിദ്രരും സാധുക്കളുമായവരെ ശ്രദ്ധിക്കാതെ പൊങ്ങച്ചത്തിനും പേരിനും വേണ്ടി അനാവശ്യ ധൂര്‍ത്തുകളില്‍ ഇടപെടുന്നവരല്ലേ എന്ന് ചിന്തിക്കുക. ധൂര്‍ത്തിന് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചാലും പാവങ്ങള്‍ക്കും അശരണര്‍ക്കും അവര്‍ക്കാവശ്യമുള്ള ചെറിയ തുകകള്‍ നല്‍കാന്‍ നമുക്ക് ഭാരമല്ലേ.. ഒരു നേരം നന്നായി ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരും അന്തിയുറങ്ങാന്‍ ഭവനമില്ലാത്തവരുമൊക്കെ നമുക്കിടയിലുണ്ട്.. അല്ലാഹുവില്‍ നിന്നുള്ള ബറകത്തുകള്‍ ലഭിക്കാന്‍ അവന്‍ തന്ന വിഭവങ്ങളില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം.


  സ്വാര്‍ത്ഥത നമ്മെ ഹറാമുകളിലേക്കും അക്രമങ്ങളിലേക്കുമൊക്കെ എത്തിക്കും. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പോലും സ്വാര്‍ത്ഥതയാല്‍ അക്രമങ്ങളിലേര്‍പ്പെടുന്ന എത്ര വാര്‍ത്തകാളാണ് നാം കേള്‍ക്കുന്നത്. ഒരല്‍പം വിട്ടുവീഴ്ചയുള്ള സംസാരം കൊണ്ട് പല അനിഷ്ട സംഭവങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ ഞാന്‍, എന്‍റെ കുടുംബം എന്‍റെ പണം എന്നിങ്ങനെയുള്ള സ്വാര്‍ത്ഥ ചിന്തകള്‍ പല നന്‍മകളേയും തകിടം മറിക്കുന്ന അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിശ്വാസികളായ നാം ജാഗ്രത പുലര്‍ത്തുന്നവരാവുക.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...