ഫോളോ ചെയ്യാം

Monday, 31 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 164 دروس الحديث - ലജ്ജ നന്മയാണ്



 ലജ്ജ നന്മയാണ്

عن عِمْرَان قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: الْحَيَاءُ خَيْرٌ كُلُّهُ قَالَ: أَوْ قَالَ: الْحَيَاءُ كُلُّهُ خَيْرٌ.- صحيح مسلم

ഇംറാനു ബ്നു ഹുസ്വൈന്‍ رضي اللَّهُ عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ലജ്ജ, അത് മുഴുവനും നന്‍മയാണ്. അല്ലെങ്കില്‍ ലജ്ജ മുഴുവനും നന്‍മയാകുന്നു എന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞത്.

വിവരണം

ഈ ഹദീസില്‍ ലജ്ജയെ കുറിച്ചാണ് പഠിപ്പിക്കുന്നത്.


  ലജ്ജ മുഴുവന്‍ നന്‍മയാണ് എന്നാണ് നബി പറഞ്ഞത്. ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഇംറാന്‍ رضي اللَّهُ عنه ഹദീസ് പറയുമ്പോഴുള്ള സൂക്ഷ്മത കാണിച്ചത് ഹദീസില്‍ കാണാം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞ കൃത്യമായ പദപ്രയോഗത്തില്‍ സംശയമായപ്പോള്‍ അത് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തത്.


  خَيْرٌ كُلُّهُ എന്ന് പറഞ്ഞാലും  كُلُّهُ خَيْرٌ എന്ന് പറഞ്ഞാലും ലജ്ജ മുഴുവന്‍ നന്‍മയാണ് എന്ന ആശയമാണ് ലഭിക്കുന്നത്.


  ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞ അതേ വാക്ക് തന്നെ പറയലാണ് സ്വഹാബികളുടെ ശൈലി. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞ വാക്കില്‍ സംശയമുണ്ടാകുമ്പോള്‍ ഈ ഹദീസിലുള്ളത് പോലെ അത് വ്യക്തമാക്കുകയും ചെയ്യല്‍ അവരുടെ രീതിയാണ്.


  ഇത്ര കൃത്യവും വ്യക്തവുമായിട്ടാണ് ഹദീസുകള്‍ നിവേദനം ചെയ്യപ്പെടുന്നത് എന്ന പാഠം ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.


  ലജ്ജ വലിയ ഗുണമാണ്. അത് ഒരു മനുഷ്യനില്‍ ഉണ്ടായാല്‍ അവനില്‍ വലിയൊരു നന്‍മയാണ് ഉണ്ടാകുന്നത്.


  ലജ്ജ എല്ലാ നന്‍മയുടേയും താക്കോലാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


  ലജ്ജയും ഈമാനും ഒന്നിച്ച് നില്‍ക്കുന്നവയാണ്, അതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും നഷ്ടമാകും. അഥവാ ഈമാനുണ്ടെങ്കിലേ ലജ്ജയുണ്ടാവൂ അത് പോലെ ലജ്ജയുണ്ടെങ്കിലേ ഈമാനുണ്ടാവുകയുള്ളൂ.


  ലജ്ജ മനുഷ്യനില്‍ ഉണ്ടായാല്‍ അത് അവനെ അലങ്കരിക്കും. ഏതൊരു കാര്യത്തില്‍ ലജ്ജയുണ്ടാവുന്നുവോ അത് അതിന് അലങ്കാരവും നന്‍മയുമാണ്. വാക്കിലും പ്രവര്‍ത്തനത്തിലും പെരുമാറ്റത്തിലും ഇടപാടുകളിലുമെല്ലാം ലജ്ജ ഉണ്ടായാല്‍ ആ കാര്യങ്ങളൊക്കെയും നല്ലതാകും.


  ലജ്ജ അല്ലാഹുവിനിഷ്ടമുള്ള സ്വഭാവ ഗുണത്തില്‍ പെട്ടതാണെന്ന് ഹദീസിലുണ്ട്.


  ലജ്ജ ഈമാനില്‍ പെട്ടതാണെന്നും ഈമാന്‍ സ്വര്‍ഗ്ഗത്തിലാണെന്നും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.


  നിനക്ക് ലജ്ജയില്ലെങ്കില്‍ നീ തോന്നിയത് ചെയ്തോ എന്ന് എല്ലാ നബിമാരും തങ്ങളുടെ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും നബി  صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിരിക്കുന്നു.


  ഈ കാലത്ത് ലജ്ജയില്ലായ്മ ഒരു അലങ്കാരമായി കാണിക്കപ്പെടുന്ന അവസ്ഥകളാണ് ഉള്ളത്. സ്ത്രീകള്‍ക്ക് പോലും ലജ്ജയില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുന്നു. എന്തും പറയാനും എന്തും ചെയ്യാനും അവ പ്രചരിപ്പിക്കാനും മടിയില്ലാത്തവരായി സമൂഹത്തിലെ ആളുകള്‍ മാറിയിരിക്കുന്നു. ഇത്തരം നടപടികളിലൂടെ അവര്‍ അകലുത് ഈമാനില്‍ നിന്നും മതം പഠിപ്പിക്കുന്ന നന്‍മകളില്‍ നിന്നുമാണെന്ന് അവര്‍ അറിയണം.


  ഏതൊരു കാര്യം ചെയ്യുമ്പോഴും ലജ്ജ ഉണ്ടായിരിക്കണം എന്നര്‍ത്ഥം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അങ്ങേയറ്റം ലജ്ജയുള്ളവരായിരുന്നെന്ന് ഹദീസുകളില്‍ കാണാം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അനുചിതമല്ലാത്തത് കാണാനിടയായാല്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ മുഖത്ത് നിന്ന് ഞങ്ങള്‍ക്കത് മനസ്സിലാകുമായിരുന്നു എന്ന് സ്വഹാബിമാര്‍ പറഞ്ഞിട്ടുണ്ട്.


  ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും വ്യാപകമായ ഈ കാലത്ത് വാക്കിലും പ്രവര്‍ത്തനങ്ങളിലും നാം ലജ്ജയുള്ളവരാവുക. അതിലൂടെ നാം പ്രചരിപ്പിക്കുന്ന ലജ്ജയില്ലായ്മകള്‍ നാം മരിച്ചാലും ഇവിടെ ബാക്കിയാകും എന്നും ക്വബ്റില്‍ കിടക്കുമ്പോള്‍ അവയുടെ തിന്‍മയുടെ തോതനുസരിച്ച് അവ നാം അനുഭവിക്കേണ്ടി വരുമെന്നും മനസ്സിലാക്കുക


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...